Wednesday, December 29, 2010

എന്റെ തന്നെ ശ്മശാനങ്ങൾ

ഒരോരോ കാലത്ത്
ഞങ്ങളുടേതോ
ഞങ്ങളുടേതല്ലാത്തതോ ആയ ഭൂമിയിൽ,
പുഴയുടെ കരയിലും,
വനത്തിനോടും വാനത്തിനോടും ഇണപ്പൊരുത്തമുള്ള
പെരുമലയുടെ മുലച്ചെരുവിലും,
കുന്നിന്റെ അടിവയർച്ചെരുവിലും
എനിയ്ക്ക്
ഓലയോ പുല്ലോ മേഞ്ഞ
വീടുകളുണ്ടായിരുന്നു.

ദേശാടനപ്പക്ഷികളായി
ഞങ്ങൾ നാലുകുട്ടികൾ
അച്ഛനമ്മമാരോടൊപ്പം
ഓരോ ജീവിത ഋതുവിലും
ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക്
പറന്നുകൊണ്ടിരുന്നു...
വെള്ളം, വെളിച്ചം, അന്നം, തൊഴിൽ
അങ്ങനെയെന്തെങ്കിലും തേടി...

പൂത്തുമ്പികളും കുഴിയാനകളും
മേലാകെ കന്മഷിപ്പൊട്ടുകുത്തിയ
ചുവന്ന പ്രാണികളും
വെട്ടിയെടുത്ത വർണ്ണയിലച്ചെടികളും
ചെറുവാഴത്തൈകളും
കൊക്കരക്കോഴികളും
വീടുമാറി
ഞങ്ങളോടൊപ്പം
പുതിയ മുറ്റത്തും
വന്നുകയറിയിരുന്നു.
തൊടിയിലെല്ലാമവറ്റകൾ
മക്കളേ ഞങ്ങളും വന്നിരിക്കുന്നുവെന്ന്
ഒരു ചിറകടിയോ ചൂളം വിളിയോ
ഇലയാട്ടിച്ചിരിയോ കൊണ്ട്
ഞങ്ങളെ കെട്ടിപ്പുണർന്നിരുന്നു

പുഴയുടെ കരയിലോ
പെരുമലയുടെ ചുവട്ടിലോ
കുന്നിന്റെ പള്ളയിലോ
എനിയ്ക്കുണ്ടായിരുന്ന വീട്ടിനുള്ളിൽ
മഴക്കാലത്ത് കണ്ണീരിനോടും വിശപ്പിനോടുമൊപ്പം
മഴവെള്ളവും ഒരുടപ്പിറന്നവളെപ്പോലെ
തളംകെട്ടിക്കിടന്നിരുന്നു

മഞ്ഞുകാലത്ത്
കൂർത്ത മുള്ളകളുള്ള റോസാച്ചെടിത്തണുപ്പ്
തീയും മോഹവും
ഒരുപോലെ കുത്തിക്കെടുത്തിയിരുന്നു.

അന്നൊക്കെ
മരുന്നോ മന്ത്രമോ ഇല്ലാതെ
പനിച്ചു വിറച്ച ഏഴുരാപ്പകലുകളിൽ
മരണം ഒരു മുത്തശ്ശനെപ്പോലെ അടുത്തിരുന്ന്
സന്ത്വനിപ്പിച്ചതും
ഇടിയും മയിൽപ്പീലിമിന്നലും വന്ന്
ദേഹത്ത് തൊട്ടുരുമ്മി
വാനത്തേയ്ക്ക് തന്നെ തിരിച്ചുപോയതും
ഓർമ്മയുണ്ടെനിയ്ക്ക്:
തലയിണയ്ക്കടിയിൽ
ഒരു വെള്ളിക്കട്ടൻ പാമ്പ്
എന്നോടൊപ്പം ഒരു രാത്രി ഉറങ്ങിയെണീറ്റത്...
അനുജനുറങ്ങിക്കിടന്ന തൊട്ടിലിനരുകിൽ
ഒരു ഒരു വിഷപ്പാമ്പ്
അമ്മയില്ലാത്ത നേരത്ത്
കാവലിരുന്നതും ഒക്കെ

അന്ന്
ശത്രുവായൊരാൾ
ഉള്ളിലുണ്ടായിരുന്നു
ഒരു നീണ്ടകുഴലിലൂടെ ഊതിയൂതി
വിശപ്പിനെ ആളിക്കത്തിയ്ക്കുവാൻ

അന്നൊക്കെ
അരികടം വാങ്ങാൻ
അടുത്ത വീടിന്റെ പര്യാമ്പുറത്ത്
അമ്മ ചെന്നു നിൽക്കുമ്പോൾ
എന്റെയുള്ളിൽ ലജ്ജയുടെ കയറിൽത്തൂങ്ങി
ഞാൻ പലവട്ടം മരിച്ചിരുന്നു

എന്റെ പഴയവീടുകൾ
എന്റെ തന്നെ ശ്മശാനങ്ങളാണ്‌

Tuesday, December 28, 2010

പ്രണയം എന്നൊരു വേട്ടക്കാരൻ

അവനറിയാം
ഇര
ഒരു മിടിപ്പു ദൂരത്തിലുണ്ടെന്ന്

പറക്കാനോ
പറക്കുമ്പോലെ
കുതികാലിലൂന്നി പാഞ്ഞുപോകാനോ
അതിനാവതില്ലെന്ന്

കണ്ണിലേയ്ക്കടർന്നു
പതിയ്ക്കുമപ്രതീക്ഷിത വെളിച്ചത്തിൽ
പകച്ചു നിൽക്കും മുയലിനെപ്പോലെ
നിലാവിലേയ്ക്കുറ്റു നോക്കി
ആണി
യി

തൂ
ങ്ങി
പി ട ഞ്ഞ്
പി ട ഞ്ഞ്
അതു
തളർന്ന് കിടക്കുകയാവുമെന്ന്
ഒരമ്പുപോലും
തൊടുക്കേണ്ടതില്ലെന്ന്

ഒരുപിടി
കറുകമാത്രം മതിയാകുമെന്ന്

Friday, December 24, 2010

സോർട്ടക്സ് റൈസ്

പണ്ട്,
അമ്മ
മുറത്തിനുമുൻപിൽ
ഏറെനേരമിരുന്ന്
ഓരോ അരിമണികൾക്കിടയിലും
ശ്രദ്ധയോടെ പരതി
ചെറുചെറു കല്ലുകൾ
പെറുക്കിക്കളഞ്ഞിരുന്നു;
അച്ഛനും മക്കളും
സ്നേഹത്തിന്റെ
നീണ്ട ദിനരാത്രങ്ങളുണ്ടുതീർക്കുമ്പോൾ
ഒരിക്കൽ പോലും
കല്ലുകടിക്കാതിരിയ്ക്കാൻ.

സ്നേഹത്തിന്റെ രണ്ടാം വരവായി
അവളെത്തുമ്പോഴേയ്ക്കും
നിറപറയുടെ സോർട്ടക്സ് റൈസ്
പത്തുകിലോ പായ്ക്കറ്റിൽ
വീട്ടിലെത്തിത്തുടങ്ങിയിരുന്നു

രുചിയും
മണവുമില്ലാതായിപ്പോയ
സ്നേഹത്തിന്റെ കാവൽക്കാരാ,
നീയായിരുന്നോ
ചെറുചെറു കൽമണികളായി
പണ്ട്
അരിമണികൾക്കിടയിൽ
ഒളിച്ചിരുന്നത്?

Sunday, December 19, 2010

ഏതൊരാളുടേയും...

മരിച്ചുകഴിഞ്ഞപ്പോൾ
അയാൾ ഒന്നുരണ്ടുദിവസം
അസ്വസ്ഥനായി
പെട്ടിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.
പരിചയമില്ലല്ലോ
ഇങ്ങനെയൊരു ജഡത്വം

പെട്ടിയിൽ
ഉഷ്ണമാപിനി ഉരുകിയൊലിയ്ക്കും രാപ്പകലുകൾ
വാതിലോ ജനലോ ഇല്ലാത്ത അവിദഗ്ദ്ധവാസ്തു ,
വൈദ്യുതിനിലച്ച ഉഷ്ണിതനഗരം
കുറച്ചു വെള്ളം തരൂ...
സോഡ...
കഴിക്കാനെന്തെങ്കിലും...
എന്നിങ്ങനെ ഉള്ളിലുണ്ട്
ഇനിയും പിരിഞ്ഞു പോകാത്ത ഉന്മാദങ്ങൾ

ശവക്കല്ലറകൾ
ഭൂനിരപ്പിനു മുകളിൽ
ഫ്ളാറ്റിലേയ്ക്കോ
മൂന്നാം നിലയിലേയ്ക്കോ മാറ്റണം
സഹിക്കാനാവുന്നില്ല മണ്ണിനടിയിലെ മുഴക്കങ്ങളെ
എന്തെങ്കിലുമൊന്നുരിയാടാൻ ഒരാളുമില്ലല്ലോ..
ഫോൺനമ്പറുകൾ,
മെയിലുകൾ,
ഫെയ്സ്ബുക്കിലെ സ്റ്റാറ്റസ്ബാറിൽ നിന്ന്
ഹൃദയം വഴിഞ്ഞൊഴുകും
പ്രണയപദങ്ങൾ..

കുറച്ചുകൂടിക്കഴിഞ്ഞാൽ
പെട്ടിയിൽ വന്നു മുട്ടും
രാത്രികളിൽ അനാഥ പ്രേതങ്ങൾ,
പണ്ടെന്നോ മരിച്ചവർ.

വഴിതടഞ്ഞ്
വിശന്നിട്ടോ ദാഹിച്ചിട്ടോ
ഒന്നുമ്മ വെച്ചോട്ടേയെന്ന്
കാമത്തിലാളിപ്പടർന്നിട്ടോ
ഒരുവൾ

മൂന്നാം ദിനം
ശവപ്പെട്ടിയിലെ പൂക്കളിൽ നിന്ന്
അവസാനത്തെ ബന്ധുവും
മറവിരോഗത്തിലേയ്ക്ക് വഴുതി രക്ഷപെടും

നാലാം ദിനം
മണ്ണിൽ നിന്ന്
മരിച്ചവരുടെ അച്ചടക്കമില്ലാത്ത പ്രജകൾ
മുഖത്തേയ്ക്ക് പുളഞ്ഞുകേറും
ശത്രുവിന്റെ പെണ്ണുങ്ങളിലേയ്ക്കിരച്ചെത്തും
സൈനികരെപ്പോലെ പുഴുക്കാലടികൾ

വിരലുകൾ പൂവുകൾപോലെ ചീയും
കണ്ണുകൾ ഏറെപ്പഴകിയ മത്സ്യങ്ങളെപോലെയും
പണ്ട് ഉള്ളിലേയ്ക്ക് കയറിപ്പോയ നല്ല ഗന്ധങ്ങൾ
മൂക്ക് ചീയുമ്പോൾ
മുഷിഞ്ഞുമുഷിഞ്ഞ് പുറത്തേയ്ക്കു വരും.
കുടലും മസിലുമഴുകും
മുടിയിഴകളുടെ കടയഴുകും
ജനനേന്ദ്രിയം ജീവൻ വരുന്ന വഴികളെല്ലാമടഞ്ഞ്
ദുസ്സഹഗന്ധമുദ്രിതമാകും.
ഉടലിന്റെ എല്ലാ ദിക്കുകളിൽ നിന്നും
അഴുകിയമണങ്ങൾ മാത്രം
വിരുന്നു മുറിയിലേയ്ക്കൊഴുകിയെത്തും
ഉടൽ അഴുകിയഴുകി ഒരു കടലാകും

കണ്ണിൽ നിന്നൊരു പുഴ പുറപ്പെടും
നാവിൽ നിന്ന്
തൊലിയിൽ നിന്ന്
ചെവിയിൽനിന്ന്
മൂക്കിൽ നിന്ന്
അഴുകിയഴുകിയൊഴുകുന്ന
ഓരോരോ പുഴകൾ പുറപ്പെട്ടുതുടങ്ങും

ദൈവമേ
മരിച്ചവരെ അടക്കേണ്ടത്
എല്ലാ സുഗന്ധദ്രവ്യങ്ങളും കിട്ടുന്ന
സൂപ്പർമാർക്കറ്റിലാകണം
നിന്റെ സൈനികരെക്കൊണ്ട്
ഇങ്ങനെ പീഡിപ്പിക്കുകയുമരുത്
ജീവിതത്തെ മാറ്റിത്തീർത്ത
ദയാപരനേ
മരണത്തേയും.....

Thursday, December 16, 2010

പേരാറെന്നോ പെരിയാറെന്നോ പേരൊന്നുമില്ലാത്ത പുഴ

ഒരേ ഗർജ്ജനമുള്ള കടലിനെ
മടുത്ത്
തിരിച്ചൊഴുകണമെന്നുണ്ട്

അതുകൊണ്ടാണ്‌
ആലോചനകളിൽ മുഴുകി
ഇടയ്ക്കിടയ്ക്ക്
ഒഴുകാൻ മറന്നുപോകുന്നത്
വറ്റി വറ്റി
തീർന്നുപോകുന്നത്

Wednesday, December 15, 2010

ശിശിരം...

ഇതെന്റെ
ഒടുവിലത്തെ
പ്രണയമാണെന്നു തോന്നുന്നു.
ഇനി ഞാൻ
ഒരു ചെറുകാറ്റടിച്ചാൽ
മരണത്തിലേയ്ക്ക്
കൊഴിഞ്ഞു വീഴും...

മൂന്നാമൻ

ഞാനെന്റെ
ഹൃദയത്തിൽ നിറച്ചുവെച്ച
ഒരു പെഗ്ഗ് വികാരങ്ങളിലേയ്ക്ക്
നീ
നിന്റെ സ്നേഹത്തിന്റെ
രണ്ട് (അല്ലെങ്കിൽ മൂന്ന്)
ഐസ് ക്യൂബുകളിടുന്നു

ആരാണിനി
ഇതു പാനം ചെയ്യുകയെന്ന്
സിഗരറ്റ് കുത്തിക്കെടുത്തി
ഒരു മുഷിഞ്ഞ നിഴൽ
കാലടികൾക്കു ചുവട്ടിലേയ്ക്ക്
ഇഴഞ്ഞെത്തുന്നു

Monday, December 13, 2010

ആശ്വാസം

കവിതയുടെ
ഇടതൂർന്ന വനാന്തരത്തിലൂടെ
നടക്കുമ്പോൾ
കൂടെ ആരുമില്ലെന്ന ഭയപ്പെരുക്കങ്ങളിൽ
തള്ളിവന്നൂ
നിശ്ശബ്ദതയുടെ ഒരാഴക്കയം

ഉള്ളിലെ ശ്വാസം മുഴുവൻ
വീണുമുങ്ങുന്ന ജലാശയത്തിൽ കിടന്നാണ്‌,
അതിവിദൂരതയിൽ നിന്ന്
ഒരു മഞ്ഞവേരുപോലെ
കൈകളെച്ചുറ്റിവരിഞ്ഞ്
നിന്റെ വിളിയോ പറച്ചിലോ കേട്ടത്
വാക്കുകൾ വറ്റിച്ചെടുത്ത
നിന്റെ ആശ്വാസ ജലശ്ളോകങ്ങളിൽ
അലിഞ്ഞുപോയി
ഏകാന്തവനാന്തരം

ഞാനൊറ്റയ്ക്കു നിൽക്കുമ്പോൾ
ഒരു പച്ചിലക്കുടമരമായി,
മേലേ മേഘനിഴലായി
നീ

Friday, December 10, 2010

ലിപികൾ പുഴകളാണ്‌

ലിപികൾ
പുഴകളാണ്‌,
വളഞ്ഞും പുളഞ്ഞും
മുറിഞ്ഞുമൊഴുകുന്നവ

ചിലനേരങ്ങളിൽ
നിറഞ്ഞൊഴുകും
അർത്ഥഗർഭമായി

അടിയൊഴുക്കിലൊളിപ്പിയ്ക്കും
ഗൂഢപ്രണയങ്ങൾ

നാമതിൽ
അണകെട്ടിനിർത്തും
വികാരപ്രവാഹങ്ങളെ

മുങ്ങിനിവർന്ന്
മടിയും മടുപ്പും
മുഷിവുകളുമലക്കിയുണക്കും

കുളിച്ചുകയറിവരും
ഈറനായി
ഒരു പുതുജീവിതം

ചിലപ്പോൾ
അവയിലൂടെ ഒഴുകിവരും
പണ്ട്
പ്രതീക്ഷയുടെ
സ്നാനഘട്ടങ്ങളിലെവിടെയോ വെച്ച്
മുങ്ങിമരിച്ച കുഞ്ഞുങ്ങളുടെ ജഡം

വനപർവ്വതങ്ങളിൽ തലതല്ലിമരിച്ച
ആർക്കും മനസ്സിലാകാതെപോയ
ഒരു ഭ്രാന്തൻ മഴയുടെ
ശവഘോഷയാത്ര

ഒരുപാടു പേരുടെ
അഴിഞ്ഞുവീണ
നഗ്നതകൾ

ലിപികൾ
പുഴകളാണ്‌,
അതിലൂടെ
ആരെങ്കിലും ഒഴുക്കി വിട്ടേക്കാം
പേരെഴുതിയ ഒരു കളിയോടം

വേരുപറിഞ്ഞൊഴുകിവരാം
ചില വന്മരങ്ങൾ

സ്നേഹിതേ,
പ്രണയിനീ...
എന്റെ ലിപിമാലയാണു നീ
വളഞ്ഞും പുളഞ്ഞും
ചിലപ്പോൾ
മുറിഞ്ഞുമൊഴുകുന്ന പുഴ

ആവതില്ലെനിയ്ക്ക്
നിന്നിലൂടല്ലാതെ മറുകരയെത്തുവാൻ

വരളാതിരിക്കട്ടെ
നിൻ ചുണ്ടുകൾ,
അതിഗ്രീഷ്മവേദനകളിൽ
വറ്റിവറ്റി
ഒഴുകാൻ മറന്ന്.

Monday, December 6, 2010

ഫാഷൻ

കണ്ണ്
ഒരു സൂചിയും
നോട്ടം
നേർത്തൊരു നൂലുമാണ്‌

അവളുടെ ഉടൽ
പാകത്തിനു വെട്ടിവെച്ച
പുത്തൻ തുണിയും

കണ്ടുകണ്ട്
ഞാനവളെ നെയ്തെടുക്കുന്നു

മാർക്കറ്റിലെത്തുമ്പോൾ
അവൾക്കുവേണ്ടി
അക്ഷമയുടെ ഒരു വലിയ ക്യൂ
പ്രത്യക്ഷപ്പെടുന്നുണ്ട്,
മാർക്വിസിന്റെ പുസ്തകത്തിനും
രജനീകാന്തിന്റെ
തിരയാട്ടജാലത്തിനും
വേണ്ടിയെന്ന പോലെ
അതിലേറെ സഹനപൂർവം.

മഞ്ഞിലും മഴയിലും
അവളെച്ചേർത്തു തുന്നിക്കൂട്ടിയ
ചൂടുടുപ്പുകൾക്കു വേണ്ടി
എണ്ണമറ്റ നഗരങ്ങൾ
വരിവരിയായി നിൽക്കുന്നു,
മറ്റൊന്നിലും
കാഴ്ച കലർന്നുപോകാതെ

Saturday, December 4, 2010

ജലരൂപങ്ങൾ

ശീതകാലങ്ങളിൽ
ഖരജലം,
തണുത്തുറഞ്ഞ്
ഉളളിലുള്ളിലേയ്ക്ക് ചിറകുകളൊതുക്കി
ഒരു നനഞ്ഞ കിളിയായി.

ഹിമയുഗത്തിൽ
വിത്തുകളെല്ലാം
ഉള്ളിൽ പൊതിഞ്ഞു വെച്ചതുപോലെ
സ്വപ്നങ്ങളെയെല്ലാം
തന്മാത്രകൾക്കുള്ളിലൊളിപ്പിച്ചൊളിപ്പിച്ചു വെച്ച
ജലത്വം

ഉഷ്ണവേനലിൽ
ദാഹനീരാവിയായി
കഠിന തന്മാത്രകൾ തമ്മിൽ
കൈപ്പടങ്ങൾ വിടുവിച്ച്,
വേർപെട്ടു പോകുന്നതിന്റെ
അനിശ്ചിത രൂപാന്തരങ്ങളിൽപെട്ടുഴറി,
ആരുമറിയാതെ
അന്തരീക്ഷപഥങ്ങളിലലഞ്ഞലഞ്ഞ്...

മിതശീതോഷ്ണദിനങ്ങളിൽ
ആർദ്രതയുടെ ഒരിടനാഴിക്കാറ്റിലും
സ്നാനത്തിന്റെ കുളിരിലും
മുഖത്തേയ്ക്കു കുടഞ്ഞിടുന്ന ഉന്മേഷത്തിലും
മനസ്സിന്റെ
വരണ്ട കിണറ്റിലേയ്ക്ക് കിനിഞ്ഞിറങ്ങുന്ന
ചുടുനീരുറവയിലും,
ജലരൂപങ്ങൾക്കുണ്ട്
പലതരം
പ്രണയകേളികൾ

ജലം,
പ്രണയമെന്ന്
മറ്റൊരു പേരുള്ളവൾ

Tuesday, November 30, 2010

മരണനെല്ലിക്ക

ഒരുവൾ
ഭർത്താവിന്റെ ചിതയ്ക്കരുകിൽ
നെഞ്ച് കത്തിച്ചു വെച്ച്
വിങ്ങിപ്പൊട്ടിക്കരയുമ്പോൾ
കെട്ട്യോൻ ചത്ത്
പതിനെട്ടാണ്ട് കഴിഞ്ഞിട്ടും
ഒറ്റയ്ക്കു പാർക്കുന്ന ശ്യാമളേടത്തി
പ്രേതബാധയൊഴിക്കാൻ
അവളുടെ ശിരസിൽത്തൊട്ട്
ഒരു നാട്ടുമന്ത്രം ചൊല്ലി
'ആദ്യം ചവർക്കും
പിന്നെ മതിരിയ്ക്കും
അത്രേള്ളൂ...'

സ്വതന്ത്ര തർജ്ജമ

ഒരൊറ്റ ചുംബനം കൊണ്ട്
ഞാനവളെ
ഒരാദിമഭാഷയിലേയ്ക്ക്
വിവർത്തനം ചെയ്തു
എനിയ്ക്കോ
അവൾക്കോ
മറ്റൊരാൾക്കോ
വീണ്ടും വായിച്ചു മനസ്സിലാക്കാൻ
കഴിയാത്ത വിധം

അകം പുറം മറിഞ്ഞ ഒരാകാശം

പുറത്ത്
എല്ലാം അടുക്കടുക്കായി
വൃത്തിയായി വെടിപ്പായി
വെച്ചിട്ടുണ്ട്.

കുളിമുറിയിൽ
സോപ്പ്,ഷാമ്പൂ, ഒഡോണിൽ സുഗന്ധം
എല്ലാം ശരിയ്ക്കും
അച്ചടക്കത്തോടെ തന്നെ

അടുക്കളയിൽ ഭാര്യയുണ്ട്
കുളിച്ചും കുറിതൊട്ടും വിയർപ്പിൽ പോലും
സിന്ധൂരരേഖ മാഞ്ഞു പോവാതെയും

അവളുണ്ടെങ്കിൽ
അടുക്കള
സ്കൂൾകുട്ടികളെപ്പോലെ അറ്റൻഷനിലാവും

കിടപ്പറയിലുണ്ട്
രാത്രിമണം വറ്റിത്തീരാത്ത
മടക്കിവെച്ച പുതപ്പുകൾ,
അവസാനിക്കാത്ത രതിസുഖത്തിലെന്നപോലെ
കാറ്റിലിളകിയാടുന്നുണ്ട്
ഹാംഗറിൽ തൂക്കിയിട്ട നൈറ്റി,
പൊടിപോലും കടന്നുവരാൻ പേടിയ്ക്കുന്ന
നിശ്ശബ്ദത.
ഒരു നിമിഷം നിന്നാൽ കേൾക്കാം
ഹൃദയമിടിപ്പ് ഒരു നിമിഷത്തീവണ്ടിയായി
കാതടപ്പിച്ച് കടന്നുപോകുന്നത്...
അല്ലെങ്കിൽ കാണാം
വികാരങ്ങൾ വേലിയേറുന്ന
കടലിരമ്പും പാതിരാ...

പഠനമുറിയിലെ ഷെൽഫിലുണ്ട്
പട്ടാളച്ചിട്ടയിൽത്തന്നെ
പഴയതും പുതിയതുമായ പുസ്തകക്കോമ്രേഡുകൾ

സ്വീകരണമുറിയിലുണ്ട്
എന്തുവേണമെന്നൊരു വിനയത്തിൽ
നടുവളച്ചു നിൽക്കുന്ന ഫ്രഞ്ച് സോഫ ,
ചുമരിനോടുമ്മി നിൽക്കുന്ന
പ്ളാസ്മാ സ്ക്രീനുള്ള ലോകസുന്ദരി
അലങ്കാര പുഷ്പങ്ങൾ
ചുമർച്ചിത്രങ്ങൾ
നീലമത്സ്യങ്ങൾ
എല്ലാറ്റിലുമുണ്ട് മൊസാർട്ടിന്റെ ഒരു സിംഫണി.

മുറ്റത്തെ
വെട്ടിനിർത്തിയ വർണ്ണച്ചെടികൾക്കു പോലുമുണ്ട്
യൂണിഫോമിട്ട
ഒരു ഒരുദ്യാനപാലകന്റെ പ്രൗഢി

പക്ഷേ
ഉള്ളിൽ ഒന്നും അടങ്ങിക്കിടക്കില്ല
ജീവനുള്ളതുപോലെ
ചിതറിക്കിടക്കും ചില ഓർമ്മകൾ

എത്ര അടുക്കിയാലും പെറുക്കിയാലും
വേദപുസ്തകത്തിലേയ്ക്ക് കയറിവരും
ഒഡോണിൽ സുഗന്ധം

മാർക്സിന്റെ മൂലധനം
വേലക്കാരി വിറകുകടലാസാക്കി
വെള്ളം തിളപ്പിച്ചിട്ട്
പുറംചട്ടമാത്രം ഷെൽഫിലേയ്ക്ക് മടക്കിവെയ്ക്കും

ഉണരുമ്പോൾ
മുറ്റത്താകെക്കൊഴിഞ്ഞുവീണ്‌ കിടക്കുന്നുണ്ടാകും
ഒരാകാശം മുഴുവൻ ഇലപൊഴിച്ച്...
പഴയ അടുക്കളഭരണിയിൽ നിന്നും
പുറത്തേയ്ക്ക് ചാടി കടുമാങ്ങയുടെ മണം
തൊടിയിലാകെ പരക്കും...
അടിച്ചുമരിൽ നിന്നിളകിവരും
കരിക്കട്ടച്ചിത്രങ്ങൾ,
കിണറ്റുകരയിലുപേക്ഷിച്ച
കരിക്കലത്തുണിയുടെ
ഒറ്റബട്ടണുള്ള കുഞ്ഞുടുപ്പിൽ നിന്നുയരും
ഒരുണ്ണിക്കരച്ചിൽ...
പുറപ്പെട്ടുപോയ വാക്കിൽ നിന്ന്
മടങ്ങി വരും
അർത്ഥങ്ങളെല്ലാം നഷ്ടപ്പെട്ട് ഒരച്ഛൻ...
അന്യന്റെ മണ്ണിൽ
വിയർക്കുന്നൊരമ്മ

എത്ര വൃത്തിയാക്കിയാലും
അണിഞ്ഞുമൊരുങ്ങിയും മെരുങ്ങുകില്ലെന്ന്
കടുമ്പിടുത്തമിട്ടുണ്ട്
ഒരു പഴയവീട് നനഞ്ഞൊലിയ്ക്കുന്നു...

ഇലചൂടിനില്പുണ്ട്
എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു നടന്ന
ഒരു നാണമില്ലാക്കാറ്റ്
വിശക്കുന്നൂന്ന് ചൂളം വിളിച്ച്...
പനിച്ചു വിറച്ച് വഴിതെറ്റി വരും
ഒരനുജന്റെ ഗതികിട്ടാ സ്വപ്നങ്ങളുടെ
ഉടൽകീറിമുറിച്ച്
ഒരു നിലവിളി

എനിയ്ക്കു വയ്യിനി
ഒന്നുമടുക്കിപ്പെറുക്കി വെയ്ക്കുവാൻ

Friday, November 26, 2010

ചിത്രകഥകളില്‍ വരാനിടയില്ലാത്ത ഒരു രാജാവ്

കവിയാണെന്നറിഞ്ഞിട്ടാണെന്നു
തോന്നുന്നു
അതിപുരാതന
ചിത്രകഥയില്‍ നിന്നൊരു രാജാവ്
എന്നെക്കാണാന്‍ വന്നു.

എവിടെ ചെങ്കോല്‍?
കിരീടം?
സിംഹാസനം?
മൂന്നു ചോദ്യങ്ങളുടെ ചുവടുകൊണ്ട്
അദ്ദേഹം
എനിയ്ക്കു ചുറ്റുമുള്ള
ഈരേഴ് പതിനാല്‌ ലോകങ്ങളുമളന്നു.

എന്റെ
നിശ്ശബ്ദ നിസ്സഹായത കണ്ടിട്ടാവണം
നിരാശനായി
ചിത്രകഥയിലേയ്ക്കു തന്നെ
തിരിച്ചു നടക്കുമ്പോള്‍
അദ്ദേഹം ആത്മഗതം ചെയ്തു:

'ഞാന്‍ വിചാരിച്ചു
നീയൊരു പ്രജാപതിയാണെന്ന്
വര്‍ണ്ണചിത്രകഥകളില്‍
വരാനിടയില്ലാത്ത
ഒരു രാജാവ്'



*മലയാളനാട് വെബ് പോർട്ടലിൽ പ്രസിദ്ധീകരിച്ചത്

Tuesday, November 23, 2010

ഓ! എന്നാ പറയാനാ മറിയാമ്മച്ചേടത്തീ

ഓ!
എന്നാ പറയാനാ മറിയാമ്മച്ചേടത്തീ

പലരും
ചിരിയ്ക്കുവാൻ ശ്രമിക്കുന്നു
പലരും
കരയുവാൻ ശ്രമിക്കുന്നു
പലരും
കോട്ടുവായിടാൻ ശ്രമിക്കുന്നു

ആരും
പൂർണ്ണമായി വിജയിക്കുന്നില്ല
എന്നല്ലാതെ...

ലഹരിമാർഗ്ഗം

സ്ത്രീയ്ക്കു പലതരത്തിലുള്ള പ്രണയങ്ങൾ
പുരുഷന്‌ പലനിറത്തിലുള്ള ബ്രാൻഡുകൾ

സൗന്ദര്യ സന്ധ്യേ ...

കള്ളച്ചൂതിൽ തോറ്റ
സോഷ്യലിസത്തിന്റെ
പെണ്ണിനെ
പണയം പിടിച്ച മുതലാളിത്തമേ
നീ തന്നെ വസനമുരിയുന്നു
വസനമുടുപ്പിക്കുന്നതും നീ തന്നെ..

നീ തന്നെ ദുശ്ശാസനൻ
നീ തന്നെ കൃഷ്ണനും
നീ തന്നെ
നീ തന്നെ മുതലാളിത്ത ചന്തേ

Saturday, November 20, 2010

ആമ(യ)ജീവിതം

ഒരൊളിയിടം തേടിയലയുകയാണു
ഞാൻ
എന്നിൽ നിന്നെന്നെയൊളിയ്ക്കുവാൻ

പ്രണയ സ്വസ്തിക

ഞാൻ
മണ്ണിൽ പിറന്ന
ഖനിജം;
കറുത്തവൻ.

നീ
നിഗൂഢതകളുടെ
മൂടൽ മഞ്ഞുപോലെ
വെളുത്തവൾ

ഞാൻ:
വെറുക്കപ്പെടേണ്ടവയുടെ
പേര്‌ കൊത്തിയ കറുത്ത ശിലാപാളി,
ചെകുത്താന്റെ വിസ്മയ വേദപുസ്തകം
ശൂന്യതയുടെ പാനപാത്രം
നിലംപറ്റി മാത്രം വളരുന്ന വെള്ളരിവള്ളി
ശമനമില്ലാത്ത വികാരങ്ങളുടെ
കാട്ടുതീ
ആഘോഷങ്ങളുടെ കൊടിമരം

നീയോ:
സുന്ദരനിലാവ്‌
തലയുയർത്തിപ്പിടിച്ച
വെളുത്തചിറകുകളുള്ള കൊടുമുടി
സ്ഫടികചഷകത്തിലിട്ട മഞ്ഞുകട്ട
ശാന്തസമുദ്രം പോലെ
ആഴവും പരപ്പും കൊണ്ട്
അപാരതയായവൾ
നിന്റെ അടിത്തട്ടു നിറയെ
പവിഴപ്പുറ്റുകൾ

നമ്മളന്യോന്യ വൈരുദ്ധ്യങ്ങളുടെ
ഉടൽ കെട്ടുപിണഞ്ഞ
രാപ്പകലുകൾ

എങ്കിലും
പ്രണയിയ്ക്കുന്നു നാം
പലയുഗങ്ങളുടെ പാതയോരങ്ങളിൽ
ഒറ്റയൊറ്റയായ മഴമരങ്ങൾക്കു ചുവട്ടിൽ
അരിച്ചരിച്ചെത്തുന്ന തണുപ്പിൽ
നനുനനെയുള്ള മഴയിൽ
കൊഴിയും നിഴൽ മധുരങ്ങളിൽ
ഇരുളും വെളിച്ചവും
കെട്ടുപിണയുന്ന ദിനം പോലെ
അനശ്വരപ്രണയ മിഥുനങ്ങൾ
ഒരിയ്ക്കലും ഒന്നിച്ചുപാർക്കാത്തവർ

ഒരു
പ്രണയ
ദിനസ്വസ്തിക

Wednesday, November 17, 2010

ചില പതിവ്രതകൾ ഭർത്താക്കന്മാരെ വരയ്ക്കുന്നു

ഒന്ന്

സെക്ഷൻ ബി-ടുവിലെ സരസ്വതി
കുറിപ്പെഴുതുന്നതിനിടയിൽ
ബി-ത്രീയിലെ ശാരദയോട് പറഞ്ഞു:
'അദ്ദേഹം ആകെ നരച്ചിട്ടാ
നാല്പത്തിമൂന്നേയുള്ളെങ്കിലും
നാലഞ്ച് വയസെങ്കിലും അധികം തോന്നിപ്പിയ്ക്കും
ഞാനെപ്പോഴും പറയും
ഡൈ ചെയ്യൂന്ന്
കേക്കണ്ടേ മൂപ്പര്‌'

നാലഞ്ചു കസേരകൾക്കപ്പുറം
കരിങ്കാപ്പി പോലെ
കറുകറുത്ത മുടിയുള്ള
നാല്പത്തഞ്ചുകാരൻ
സുകുമാരേട്ടന്റെ ഹൃദയത്തിലേയ്ക്കാണ്‌
സരസ്വതി ഫയലുകൾക്കിടയിലൂടെയിട്ട
ചുവന്ന വര
ഒരു കോരിത്തരിപ്പോടെ
ചെന്നു നിന്നത്

രണ്ട്

അസ്സൈന്മെന്റ് പരിശോധിക്കുന്ന
അലസഗമനങ്ങൾക്കിടയിലാണ്‌
ഒരൊഴിഞ്ഞ കടലാസിൽ
സ്വയംപ്രഭ ടീച്ചറ്
സത്യഭാമ ടീച്ചറെക്കാണിക്കാൻ
ഒരു ചിത്രം വരച്ചത്

'വിശ്വേട്ടന്റെ കഷണ്ടിയിൽ
നെടുകേയും കുറുകേയും ഇടവിട്ടിടവിട്ട്
കറുത്ത വരയിട്ടാൽ
സത്യഭാമയ്ക്ക് ഭൂമിശാസ്ത്രം പഠിപ്പിക്കാൻ
ഒരർദ്ധഗോളമായി...
മുടിഫിക്സ് ചെയ്യാൻ
പതിനായിരം രൂപതരാമെന്ന്
എന്റെ ഡാഡി പറഞ്ഞതാ...
കേൾക്കണ്ടേ വിശ്വട്ടൻ.
ദുരഭിമാനം, അല്ലാണ്ടെന്താ'

ജനലിനപ്പുറത്തുകൂടി ഓടിനടന്ന്
അച്ചടക്കച്ചെടിയ്ക്ക് വെള്ളമൊഴിച്ചും വളമിട്ടും
പരിപാലിയ്ക്കുന്ന
പി.ടി മാഷിന്റെ
തഴച്ച മുടിക്കാടിനുള്ളിൽ
ഒരു നിമിഷം
സ്വയംപ്രഭ ടീച്ചർ
വെറുതേ സ്വപ്നാടകയായി

മൂന്ന്

സ്കൂൾബസ്സിനിയുമെത്തിയിട്ടില്ലല്ലോ
എന്നൊരാധി ചിന്തയിൽ തന്നെ
തറഞ്ഞു കിടക്കുമ്പോഴും
മയൂരയോട് എന്തേലും പറയേണ്ടേന്ന് വിചാരിച്ച്
പലവട്ടം പറഞ്ഞ കാര്യം തന്നെ
മുക്ത പിന്നെയും പറഞ്ഞു:
'കുട്ടിയെ ബസ്സിൽ കേറ്റി വിട്ടിട്ട് വേണം...
ഏട്ടന്‌ ഓഫീസിൽ പോകാൻ വൈകി...
മയൂരകണ്ടിട്ടില്ലേ
അദ്ദേഹം മെലിഞ്ഞൊട്ടി വല്ലാതിരിക്കുന്നത്.
അരസുഖോല്ലാ
പിന്നെന്താ
ഹോർലിക്സും ഡേറ്റ് സിറപ്പും ബദാം പാലും എല്ലാം
ഡൈനിങ്ങ് ടേബിളിൽ തന്നെയിരിയ്ക്കും.
ഒരു സാധനോം തൊട്ടുനോക്കില്ല
അച്ഛനും മക്കളും
ചെന്നിട്ടുവേണം കഴിപ്പിക്കാൻ...

മുക്തയുടെ കള്ളച്ചിരിയ്ക്ക്
മയൂരവെറുതേ മറുചിരി ചിരിക്കുന്നതിനിടയിൽ
ബസ്സെന്താണാവോ
ഇത്രേം വൈകുന്നതെന്നു കൂടിവെളിപ്പെടുന്നതിനിടയിൽ
ഒരുച്ചപ്പടത്തിലെന്നപോലെ
മിന്നിക്കടന്നു പോയ ഫ്ളാറ്റ് വാച്ച് മാൻ
പീതാംബരക്കുറുപ്പിന്റെ
എല്ലുറപ്പുള്ള ബോക്സർ ബോഡി
മുക്തയുടെ മനസ്സിലാകെ
ഒരവ്യക്ത മേഘ വിഷാദം പടർത്തി...
അന്നുമുഴുവൻ ആ ചിത്രം തന്നെ
പലവട്ടം വരച്ച് വരച്ച്
മുക്ത തളർന്നു പോയി

നാല്‌

രാജേട്ടന്റെ വെള്ളമടിയെപ്പറ്റി
സരസ്വതിയോട് പറയുന്നത് കുറച്ചിലല്ലേ
എന്നൊരു ചിത്രം
ശാരദ വരച്ചു മായ്ച്ചതും
പണിയൊന്നുമില്ലാത്ത ഭർത്താവിനെക്കുറിച്ച്
ഇന്നലെ വന്ന സ്വയംപ്രഭ ടീച്ചറോട് പറഞ്ഞ്
സ്വന്തം വിലകളയേണ്ടെന്ന്
സത്യഭാമ ടീച്ചർ
ഒരു പെയിന്റിങ്ങ് ഒളിപ്പിച്ചു വെച്ചതും
സുഭാഷിന്റെ അവിഹിതബന്ധത്തെപ്പറ്റി
മുക്തയോട് പറഞ്ഞാൽപ്പിന്നെ
ഫ്ളാറ്റിലാകെ
സായാഹ്നപത്രമടിച്ചപോലാവുമെന്ന്
കുടുംബചിത്രത്തിൽ നിന്നൊരു കഷ്ണം
മയൂര സെൻസർ ചെയ്തുകളഞ്ഞതും
നമ്മളും
അറിഞ്ഞമട്ട് നടിയ്ക്കണ്ട

എന്നാൽ എതാണ്ടെല്ലാ ചിത്രങ്ങളും തൂക്കിയിട്ട
ഒരാർട്ട് ഗാലറിപോലുള്ള മനസ്സുമായി
ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേയ്ക്കുള്ള
കമ്പനി വണ്ടി കാത്ത്
വിയർത്തുകുളിച്ചു നിൽക്കുന്ന
മറിയ ജെൻസിനെ
ഏത് തിരക്കിനിടയിലും
കണ്ടില്ലെന്ന് നടിയ്ക്കാനാവില്ല.
ധൃതിപിടിച്ചോടുന്നതിനിടയിൽ
അങ്ങിങ്ങു വീണുപോകുന്ന
അവളുടെ ചായപ്പെൻസിലുകൾ
നമ്മുടെ കാലുകലിൽ വന്നുരുമ്മി നിൽക്കുന്നതും
കാണാതിരിക്കാനാവില്ല...
കൂട്ടുകാരികളില്ലാത്ത അവളും
വണ്ടി കാത്തുനിൽക്കുന്ന
അവളുടെ ഏകാന്തതയും...

Thursday, November 11, 2010

വിശ്വവിഖ്യാതമായ നാക്ക്

കിടക്കാൻ നേരത്ത്
എല്ലാ അവയവങ്ങളും
കൂട്ടിൽ തിരിച്ചു കയറിയ
നായ്ക്കളെപ്പോലെ
അതാതിടങ്ങളിൽ തന്നെയില്ലേ
എന്നു തിരയുകയായിരുന്നു ഞാൻ

പരതിനോക്കുമ്പോൾ
എന്റെ വിശ്വവിഖ്യാതമായ നാവ്
കാണാനില്ല

എവിടെയെവിടെയെന്നൊരാന്തലായി
ഒരു രാത്രി അങ്ങനെതന്നെ
കുത്തിയൊലിച്ചു പോയി
പുലരിവരെ
കണ്ണടയ്ക്കാനാവാതെ...
മിഴിരണ്ടും
ചുവന്ന് ചുവന്ന്....

ഒടുവിൽ
പരാതിയന്വേഷിച്ചു പോയ
പോലീസുകാർ
അതിന്റെ ഒരു തുമ്പ് കിട്ടിയെന്ന് പറഞ്ഞ്
സന്തോഷത്തോടെ തിരിച്ചു വന്നു....
ഏതോ ഒരുവന്റെ
ചെരുപ്പിന്മേൽ
പറ്റിപ്പിടിച്ച്
പതുങ്ങിയിക്കുകയായിരുന്നത്രേ
പാവം
തേഞ്ഞ്...തേഞ്ഞ്....

Saturday, November 6, 2010

മൊട്ടക്കൂണുകൾ

തിളനിലയിലേയ്ക്കെത്താൻ
ഒന്നുരണ്ട് ഡിഗ്രി മാത്രം ബാക്കിയുള്ള
നല്ലവേനൽ പ്രായത്തിൽ
ഉഷ്ണമൊഴിയ്ക്കുവാൻ
പലയിടങ്ങളിലായിരുന്നു കുളി,
പുഴയുടെ പലകടവുകളിൽ
പല കാലടികൾ നനഞ്ഞു കേറിപ്പോകുന്ന
പല പല നേരങ്ങളിൽ


ഏറെപ്പുലർച്ചയ്ക്ക്
കേശവേട്ടന്റെ മോൾ രാധാമണി
എന്റെ സ്വപ്നത്തിൽ നിന്ന്
ഉറക്കച്ചടവോടെ
പടവുകളിറങ്ങി വന്ന്
മേലുടുപ്പുകളഴിച്ചുവെയ്ക്കുമ്പോൾ
താഴത്തെക്കടവിലായിരുന്നു
എന്റെയും കുളി

മരങ്ങൾക്കിടയിലൂടെ നോക്കിയാൽ കാണാം
ശരിയ്ക്കും
ഒറ്റമുണ്ടുടുത്ത് മുങ്ങിനിവരുന്ന പുലരിയെ,
ഇലകൾക്കിടയിലൂടെ
'അമ്പടാ' എന്ന് ചിതറിവീഴുന്ന
പകൽപ്പിശാചിന്റെ വെളിച്ചം
കണ്ണിലേയ്ക്ക്
മൂന്നുകട്ടയുടെ ടോർച്ചടിയ്ക്കും വരെ

വൈകിട്ട്
ശാന്തേച്ചി കുളിയ്ക്കുമ്പോൾ
മേലത്തെക്കടവിലാണ്‌ എന്റേയും കുളി

ജലമേത് ഉടലേതെന്ന്
ഒരത്ഭുതനീരാട്ടമാകും
ശാന്തേച്ചി

ചാഞ്ഞും ചെരിഞ്ഞും
സന്ധ്യയുടെ ചുവന്ന കരവരെ
നീന്തിയെത്തും അവരുടെ തൃഷ്ണകൾ
ഒരല്പവും കിതപ്പറിയാതെ

നിഴലിൽ മുങ്ങിയ
മരക്കൊമ്പിന്റെ പെരുവിരലിലിരുന്നാൽ
ഈറൻ ത്രിസന്ധ്യ
ഉടലിനോടൊട്ടിപ്പോയ വെളിച്ചം പിഴിഞ്ഞ് കളഞ്ഞ്
പടിഞ്ഞാട്ടേയ്ക്ക്
തുള്ളിയും തുളുമ്പിയും മറയുന്നത് കാണാം
ദൂരെദൂരെ മറഞ്ഞാലും
മായാതെ..മായാതെ...

അന്നൊക്കെ
എത്രവട്ടം കുളിച്ചാലും
ശരീരം പിന്നെയും വൃത്തികേടാവുമായിരുന്നു
അന്നൊക്കെ
ഇടവമാസത്തിലെന്ന പോലെ
വിടരാത്ത മൊട്ടക്കൂണുകൾ
ശരീരത്തിൽ ഇടിവെട്ടിമുളച്ചിരുന്നു
തുരുതുരെ...തുരുതുരെ

എഴുതാൻ മറന്ന വാക്ക്...

അവളുടെ ചുണ്ടുകളിൽ
ഞാൻ പതിച്ച
പ്രണയമധുമുദ്രകൾ
മറ്റൊരാളുടെ ഉമിനീരുകൊണ്ട്
കഴുകിക്കളയുകയാണവൾ,
മറവുകളിലെവിടെയോ ഇരുന്ന്
കാറ്റ് ഇതളുകൾ അടർത്തിമാറ്റുന്ന മാതിരി
ചെറുഭയംകൊണ്ട് ഒട്ടൊക്കെ വിറയാർന്ന്...

അവളുടെ ഉടലിന്റെ
വെൺപുറങ്ങളിൽ
ഞാൻ രചിച്ച അരൂപലിപികളിലുള്ള
ഗ്രീഷ്മകവിതകൾ
ഒന്നൊന്നായ് ജലംതൊട്ട് മായ്ച്
അവളെനിയ്ക്ക്
വിശുദ്ധയാക്കപ്പെട്ടവളുടെ
ഒരു വെളുത്ത വസ്ത്രം അയച്ചുതരാൻ മറന്നില്ല,
ഇനിയുള്ള
അവിരാമ ശീതരാത്രികളുടെ
ഏകാന്തതയിൽ
പുതച്ചുറങ്ങുവാൻ.

അതിലവൾ
മറവിയെന്നോ
വെറുപ്പെന്നോ
ഏതോ ഒരു വാക്ക്
എഴുതാൻ മറന്നപോലെ...

Friday, October 29, 2010

ഒരു മലയാളി വിദ്യാർത്ഥിയുടെ മരണം

സീൻ-
മംഗലാപുരത്തെ ഒരു വാടകവീട്
പുലർച്ച



ദുരൂഹസാഹചര്യം
പ്രേതസിനിമകളിലെ ഇടനാഴി
മരണത്തിനു മീതെ
ഭയത്തിന്റെ ഒരു തരം മുറുകിയ നിശ്ശബ്ദത
വലിച്ചു കെട്ടിയിരിക്കുന്നു.

കുളിമുറിയിൽ നിന്ന് പുറത്തേയ്ക്ക്
ഗർഭപാത്രത്തിൽ നിന്നെന്ന പോലെ
നിലയ്ക്കാത്ത രക്തപ്രവാഹം....
വാതിൽകടന്ന് പടികളിറങ്ങി തെരുവിലേയ്ക്ക്
രക്തത്തിലലിഞ്ഞലിഞ്ഞില്ലാതാകുന്നു
രണ്ട് കുഞ്ഞുകാലുകൾ

ചുമരിലെല്ലാം കവിതകൾ
മുറിയിലാകെച്ചിതറിക്കിടക്കുന്നു
പുസ്തകങ്ങൾ
സർജിക്കൽ ഇൻസ്ട്രുമെന്റുകൾ

സഹപാഠികൾ
സമയത്തിലേയ്ക്ക് നോക്കി
അസ്വസ്ഥരായി മടങ്ങി

സമയവിലയറിയാവുന്ന
ബിസിനസ് എക്സുക്യുട്ടീവിനെപ്പോലെ
ഒരുവളുടെ ഹൃദയം
വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു

ഡയറിയെഴുതാൻ
തിടുക്കത്തിൽ നടന്നു പോകുമ്പോൾ
അവളുടെ കണ്ണുകൾ അവസാനമായി
എന്റെ വസന്തമേ വിട എന്ന്
കൈവീശിക്കൊണ്ടിരുന്നു

ഡയറിയിലെ ഇന്നലത്തെത്താളിൽ
ഒരു കടൽ
തിരകളുടെ താളുകൾ മറിച്ചുനോക്കിക്കൊണ്ടിരുന്നു...
ചക്രവാളത്തിന്റെ ചെരുവിലേയ്ക്ക്
പ്രണയത്തിന്റെ ചുവന്ന ചായപ്പാത്രം
മറിഞ്ഞുവീണ ആ നേരത്ത്
കാലിൽ കരിന്തേള്‌ കടിച്ചവളപ്പോലെ
ഒരു നിഴൽ ഏതോ ഗുഹയിലേയ്ക്ക് മടങ്ങി...
പ്രണയം കൊണ്ട് മുറിവേറ്റ കവിത
ഇരുട്ടിലലഞ്ഞഞ്ഞ്
ആടിയാടി
മുറിയിലേയ്ക്ക് ....

സൂര്യൻ എല്ലാവരോടും ചൂടായിക്കൊണ്ടിരുന്ന
പത്തരമണിനേരത്ത്
ഇന്റർവ്യൂവിനെന്ന പോലെ
പപ്പയും മമ്മിയും വന്നു.
വടിവൊത്ത മദ്ധ്യവയസ്കൻ
പട്ടുസാരിയും കല്ലുകമ്മലുമിട്ട്
തടിപിടിക്കുന്നൊരമ്മബിംബം.

കുളിമുറിയിൽ നിന്നും അപ്പോഴും
ഗർഭപാത്രത്തിൽ നിന്നെന്ന പോലെ
രക്തം ഒഴുകിക്കൊണ്ടിരുന്നു...

പൊലീസുകാർ
ആമ്പുലൻസ് വരുന്നതും കാത്ത്
ജനലിലൂടെ പുറത്തേയ്ക്ക് ...

മരിച്ചവന്റെ കവിളിലെ
രണ്ടുവരിക്കവിതയും
വറ്റിക്കഴിഞ്ഞിരുന്നു.

Thursday, October 28, 2010

രക്ഷകൻ

കാത്തു നിൽക്കുകയാണവൾ
അക്ഷമയുടെ തള്ള വിരൽ
നിലത്തുരച്ചുരച്ച്
പുലർച്ചയ്ക്ക്

ഏഴുമണിക്ക് വരാമെന്നു പറഞ്ഞവനെ
കാണുന്നതേയില്ല.
സമയം 7.30
...... 8.30
...... 11.30
...... 2.30

നിന്നു നിന്ന്
ഉടൽ ജലവാഹിനിയാകുന്നു
കാലിനു ചുവട്ടിലെ മണ്ണ്
ജലമാകുന്നു

ചുറ്റിലും
വായുവിന്റെ മലിനമായ കരയിൽക്കിടന്ന്
ശ്വാസംമുട്ടിപ്പിടയുകയാണ്‌
മനുഷ്യമത്സ്യങ്ങളുടെ ചാകര...
മണ്ണിനുള്ളിലേയ്ക്കൂളിയിട്ട് പോകുവാൻ വെമ്പുന്നു
പിടച്ചിലൊടുങ്ങാറായ
വെള്ളിപ്പരലുകൾ

കാത്തുനിൽക്കുകയാണവൾ
വൈകുന്നേരവും

വരാമെന്നു പറഞ്ഞവനെ
ഇത്രനേരമായിട്ടും
കാണുന്നതേയില്ല

സമയം 6.30
......7.30
......8.30

ഒടുവിൽ
ഒൻപതരയ്ക്കു വന്നുകൂട്ടിക്കൊണ്ടു പോയി
ഒരോട്ടോ റിക്ഷയിൽ

ഒരുമണിക്കൂറ് കഴിഞ്ഞ്
രണ്ട് പൊറോട്ടയും ഒരൗൺസ് വോഡ്കയും
നൂറ് രൂപയും കൊടുത്ത്
കേറ്റിയേടത്തുതന്നെ
എറക്കിയും വിട്ടു

അവൾ ഉപകാരസ്മരണയിൽ മതിമറന്ന്
ഒരു മെഴുകുതിരിയായി
ആ പാതിരാനേരത്ത് നിന്നു കത്തി:
ദൈവമേ
ഇന്നത്തേയ്ക്ക് രക്ഷപെട്ടു
എന്നെന്നുമിങ്ങനെ
നീ തന്നെ രക്ഷിക്കണേ

Saturday, October 16, 2010

ലിപി ജീവിതങ്ങൾ

കവി എന്നൊക്കെ നാമെഴുതാറില്ലേ
അതിലെ 'ക' എന്ന ലിപി
ജീവിതം കാണുകയാണ്:

ഇടയ്ക്കിടയ്ക്ക് വിചാരിക്കുന്നുണ്ട്

ഒറ്റയാനാണെന്നും
സ്വതന്ത്രനാണെന്നും
ഒരു വിശുദ്ധവാഗ്ദാനങ്ങളുടേയും
കയറ് കെട്ടിത്തൂക്കി
നടക്കാത്തവനാണെന്നും ഒക്കെ

അപ്പോഴാവണം കാന്ത എന്നവാക്കിൽ നിന്ന്

'കാ' എന്നൊരു സുന്ദരലിപി വന്ന്
കഴുത്തിൽച്ചുറ്റുക.
ലിപി ജീവിതങ്ങളിൽ നിന്നു മുക്തനായ കവി
നിശാടനങ്ങളിലേക്ക്
വഴിതെറ്റിപ്പോയത് അങ്ങനെയാവണം

കവി
പുലർച്ചയ്ക്ക്
ഓർമ്മകളുടെ മഴക്കുളിരുള്ള
ജാലകത്തിലൂടെ നോക്കുമ്പോൾ
മഴയിലൂടെ കുടപിടിച്ച്
വെയിറ്റിങ്ങ് ഷെഡ്ഡിലേക്കു പോകുന്നു
'കി' എന്ന പഴയ കാമുകി.

വിളക്കുകാലിനു ചുവട്ടിൽ
നീണ്ട സൗഹൃദ സ്വരമുള്ള
'കീ' എന്ന എന്ന ചങ്ങാതി
എതോ ഒരു കാലം മറന്നുവെച്ചതുപോലെ ,
ഒരു പത്രം പോലും നിവർത്തിപ്പിടിക്കാതെ
ഒറ്റയ്ക്ക് നിൽക്കുന്നു.

കൂടെപ്പഠിച്ച 'ക്'എന്നൊരു കൂട്ടുകാരൻ
ഒരു കുട്ടമീനുമായി
പടിപ്പുര കടന്ന്
ഒരു കാർഡിയാക്ക് അറസ്റ്റ് പോലെ
മുറ്റത്തവതരിക്കുന്നു

ഊഷരഭൂമിയിൽ പഴയലിപിയിലെഴുതിയ
കു എന്നൊരു കൂട്ടുകാരി
ഒറ്റവൃഷണം മാത്രമുള്ള ഭർത്താവിനോടൊപ്പം
രജിസ്ട്രേഷനില്ലാത്ത ഡോക്ടറെക്കാണാൻ
പോകുന്നു...

'കൂ' എന്ന കൂത്തച്ചിപ്പെങ്ങൾ
വളവു തിരിഞ്ഞ്
കവലയിൽ വഴിപിഴച്ച്
ആജ്ഞാതഗന്ധർവനോടൊപ്പം
 എതിർദിശയിലേയ്ക്ക്...

കൃ എന്ന വഴികാട്ടി
തികച്ചും അലസനായി
പഴയ ഊഞ്ഞാൽക്കട്ടിലിൽത്തന്നെയിപ്പൊഴും...

ഓർമ്മയിൽ 'കെ' എന്നൊരു വൃദ്ധലിപി
ചെറുമകന്റെ പിന്നാലെ
വേച്ചു വേച്ച്
കടലുകാണാനും കാറ്റുകൊള്ളാനുമിറങ്ങുന്നു
വരും കൊല്ലമാരെന്നുമെന്തെന്നുമാർക്കറിയാമെന്ന്
കക്കാടിനെ കടന്ന് ഒട്ടുദൂരം പോയി
ആരുമില്ലാത്ത ഭൂതകാലത്തിലേയ്ക്ക്
ഭയത്തോടെ തിരിഞ്ഞ് നോക്കുന്നു...

'കേ' എന്നൊരമ്മ
പഴയ ലാന്റ് ഫോൺ പിടിച്ച്
ദൂരദേശങ്ങളിലേയ്ക്ക് ചെവിയോർത്ത് നിൽക്കുന്നു...

കൈ എന്നൊരു ദീർഘപാതയിൽ
പ്രകടനത്തിന് ഇപ്പോഴുമുണ്ട്  ആ കഷണ്ടിത്തല
മുന്നിലോ പിന്നിലോ..

നഗരത്തിരക്കിലൂടെ
'കൊ'എന്നൊരു പരിചയക്കാരൻ
മുന്നിൽ കുട്ടിയും പിന്നിൽ ഭാര്യയുമായി
പെട്ടെന്ന് ബൈക്കോടിച്ച്
ഒരു ലോറിയുടെ
ചക്രവളവിനുള്ളിലേക്ക്....

പണ്ട് പെൻസിലും പേനയും മാത്രം
മോഷ്ടിച്ചിരുന്ന, 'കോ' എന്ന
പിൻബഞ്ചുകാരന്റെ മങ്ങിയ ചിത്രം
ഇടത്തും വലത്തും പൊലീസുകാരുമായി,
പത്രത്തിന്റെ ഉൾപ്പേജിൽ ...
'കൗ'എന്നൊരു ഭ്രഷ്ടകാമുകൻ
തകർന്നപ്രണയത്തിന്റെ
കീറച്ചിഹ്നത്തിലേയ്ക്കുറ്റു നോക്കി
ഒരേയിരുപ്പിൽ
ഒരു ജന്മം കുടിച്ചു തീർക്കുന്നു...

ഇടയിൽ'ക്ത'പോലെ ചിലത്
കൂട്ടക്ഷരങ്ങളായി വർഗ്ഗവഞ്ചനയിലും ,
കൂട്ടുവ്യാപാരത്തിലും,
മുഴുക്കുടിക്കൂട്ടങ്ങളിലും പെട്ടുപോകുന്നു.
'ഷ്ക്ക'പോലെ ചിലത് സംഘരതിയിലും
'ക്ക'പോലെ ചിലത് സ്വവർഗ്ഗരതിയിലും
തളർന്നുപോകുന്നു

 'ക' എന്ന ലിപി
ഓരോന്നാലോചിച്ച്
ഒടുവിലെ തിരിവിലെത്തുമ്പോൾ
'കം' എന്നൊരപരിചിതൻ
ഹലോ എന്നു പറഞ്ഞ് പരിചയം നടിക്കുന്നു;
അയാൾക്കു മുന്നിൽ
'ഠ' വട്ടത്തേക്കാൾ ചെറിയൊരു കുഴി.

മനസിലായില്ലല്ലോയെന്ന് നെറ്റിചുളിയുമ്പോൾ
ലിപി മാലയിലെ
ഒടുവിലത്തെ കക്ഷിയാണെന്ന്
വിസിറ്റിംഗ് കാർഡ് ഉയർത്തിക്കാട്ടും.

അപ്പോൾ 'ക' എന്ന ലിപി
ഹാ എന്നൊരത്ഭുതം  കലർന്ന്
'കഃ' എന്ന് രണ്ട് കണ്ണും വിടർന്ന്
മലർന്നടിച്ച് വീഴും.

ലിപികൾ
ജീവിതത്തിനും മരണത്തിനുമിടയിലുള്ള
അതിർത്തിയിൽ നിന്ന്
അവസാനത്തെ  വരമായ്ചു കളയും

Wednesday, October 13, 2010

പുരുഷോല്പത്തി -ഒരാഴ്ചക്കുറിപ്പ്

അവൻ കല്പിച്ചു:
'പാലും വെള്ളവും പഞ്ചസാരയും തിളച്ച്
ചായയുണ്ടാകട്ടെ'
ആവിപറക്കുന്ന നല്ലചായ
മേശപ്പുറത്ത് വന്നിരുന്നു
അവനത് മൊത്തിക്കുടിച്ചു.
നല്ലതെന്ന് കണ്ട് അവനതിനെ
മോണിങ്ങ് ടീ എന്ന് പേരുവിളിച്ചു
സന്ധ്യയായി
ഉഷസായി;
ഒന്നാം ദിവസം.

അവൻ അരുൾ ചെയ്തു:
'ദോശയുണ്ടാകട്ടെ'
ദോശയുണ്ടായി
ദോശ നല്ലത് എന്നവൻ കണ്ടു.
വട്ടവും വടിവുമൊത്ത ദോശ
ചട്ട്ണിയിൽ മുക്കി സാമ്പാറിൽ കുഴച്ച്
പാത്രം വടിച്ചു വെച്ച്
ഏമ്പക്കം വിട്ടെഴുന്നേറ്റു.
അങ്ങനെ സന്ധ്യയായി ഉഷസായി;
രണ്ടാം ദിവസം.

അവൻ ഉത്തരവിട്ടു:
'ജനൽ തുറന്ന് വെളിച്ചമുണ്ടാകട്ടെ,
പങ്ക കറങ്ങി കാറ്റു വീശട്ടെ,
ഋതുക്കൾ, കാറ്റുകൾ, കടലുകൾ ഉണ്ടാകട്ടെ,
ലോകം മുഴുവൻ നല്ല വൃത്തിയായിരിക്കട്ടെ'
-ഉണ്ടായവയെ നോക്കി
നല്ലതെന്നും വൃത്തിയുള്ളവയെന്നും
കരുതി അവൻ സന്തോഷിച്ചു.
അനന്തരം
സന്ധ്യയായി ഉഷസായി;
മൂന്നാം ദിവസം.

അവൻ വിധിച്ചു:
'കാടും മരങ്ങളും മലകളും പുഴകളും
എന്നെ നമിക്കട്ടെ'
സമസ്ത ജീവജാലങ്ങളും അവനെ നമിച്ചു.
അവന്‌ അഹന്തയായി
ശേഷം സന്ധ്യയായി
ഉഷസായി;
നാലാം ദിവസം.

അവൻ ഭരണഘടനയിലെഴുതി:
'സിംഹാസനമുണ്ടാകട്ടെ'
സിംഹാസനമുണ്ടായി.
സിംഹാസനം
സ്വർണ്ണമയവും മനോഹരവും
കാന്തികവുമായതിൽ
അവനാനന്ദിച്ചു
പിന്നെ സന്ധ്യയായി ഉഷസ്സായി;
അഞ്ചാം ദിവസം.

അവൻ ആജ്ഞാപിച്ചു:
'കിടപ്പറയിൽ സുഗന്ധവും ലഹരിയും
മക്കളുമുണ്ടാകട്ടെ'
കിടപ്പറയിൽ സുഗന്ധവും ലഹരിയും
അനേകം മക്കളുമുണ്ടായി.
തന്റെ ച്ഛായയിലും പ്രതിരൂപത്തിലും
അവരെ കാണുകയാൽ
അവൻ എത്രയുംസന്തുഷ്ടനായി
അങ്ങനെ സന്ധ്യയായി
ഉഷസായി;
ആറാം ദിവസം.


തന്റെ ഭവനം
പൂർത്തിയായതിൽ
അവൻ ആഹ്ളാദഭരിതനായി
തന്നെപ്പറ്റി അവനുതന്നെ
മതിപ്പു തോന്നി
ഏഴാമത്തെ ദിവസം
എന്തുകൊണ്ടും നല്ലതെന്നു കരുതി
അവനതിനെ വാഴ്ത്തി.
അതിനാൽ ആ ദിവസം
വിശ്രമിക്കാമെന്നു കരുതി
അതിന്മേൽ
ശയിയ്ക്കുവാനൊരുങ്ങി

വിയർപ്പിൽ കുളിച്ച്,
ആറ് ദിവസത്തെ വിഴുപ്പുകൾ മുഴുവൻ
അലക്കി വെളുപ്പിക്കുകയായിരുന്നു
അപ്പോഴുമവൾ.

അനന്തരം
സന്ധ്യയായി...

കേരളപ്പക്ഷികൾ

ഇനി
നമ്മിലൊരാളിന്റെ
നിദ്രയ്ക്ക്
മറ്റെയാൾ
കൊതുകുതിരി കത്തിച്ച്
കാവൽ നിന്നീടുക.

ഒരു പൈന്റടിച്ചിനി
ഞാനുറങ്ങാം,
നീ ഉണർന്നിരിക്കുക.

Saturday, October 9, 2010

ചോദ്യമേ നീ മറ്റൊരു വിധത്തിലായിരുന്നെങ്കിൽ...

എഴുതപ്പെട്ടു കഴിഞ്ഞ
ഉത്തരങ്ങൾക്കെല്ലാം
കുറേക്കഴിയുമ്പോൾ
ചോദ്യങ്ങളോട് വെറുപ്പു തോന്നും.

നീ മറ്റൊരു തരത്തിലായിരുന്നെങ്കിൽ
ഞാനും മറ്റൊരു വിധത്തിലാവുമായിരുന്നെന്ന്
ഓരോന്നു പറഞ്ഞ്
തെറ്റും
അവർ തമ്മിൽ ഒടുവിൽ.

ചോദ്യത്തിന്‌ ചേർന്ന
കൃത്യമായ ഉത്തരമെന്ന്
നൂറിൽ നൂറ് മാർക്കിട്ടവർ
മൂക്കത്ത് വിരൽ വെച്ചുനിൽക്കുമ്പോൾ
ചോദ്യപ്പേപ്പർ ഒരു വഴിയ്ക്കും
ഉത്തരപ്പേപ്പർ വേറൊരു വഴിയ്ക്കും
കാറിൽ കയറി
അവരവരുടെ പാട്ടിനു പോകും

Thursday, October 7, 2010

കാർണിവോറസ്

മാംസത്തോട്
പൂർവജന്മത്തിലെ പുലിയെപ്പോലെ
അടങ്ങാത്ത
കൊതിയാണെനിക്ക്

കടിച്ചുകീറി
ചവച്ചരയ്ക്കണമെന്നുണ്ട്
ഒരാടിനെ
പന്നിയെ
പശുവിനെ
ഒരാനയെത്തന്നെ
മുഴുവനായി
പൊരിച്ചോ പച്ചയ്ക്കോ

-അതൊന്നുമില്ലെങ്കിൽ
ഒരു മുയലിനെയെങ്കിലും.

ഒരു പഴം പോലെ
തൊലിയുരിഞ്ഞ്
കഷണങ്ങളാക്കി മുറിച്ച്
നീ മുരിങ്ങക്കോലിൽ നിന്ന്
മുരിങ്ങ രസം കാർന്നെടുക്കുന്നതുപോലെ
എനിയ്ക്ക്
എല്ലിൽനിന്ന്
ഇറച്ചിയുടെ മൃദുല സുഖം
കാർന്ന് കാർന്നു തിന്നണം.

കുടിയ്ക്കണം ചുടുചോര
അണ്ഡകടാഹ വലുപ്പത്തിലൊരു
ചെമ്പുപാത്രം നിറയെ,
കത്തുന്നു
ദാഹമത്രയ്ക്കനുസരണയില്ലാത്ത
കാട്ടുതീപ്പടർച്ച.

അച്ഛന്‌ ദംഷ്ട്രകളും
മുത്തശ്ശന്‌ വളഞ്ഞുകൂർത്ത
നഖങ്ങളുമുണ്ടായിരുന്നു;
മുതുമുത്തശ്ശന്‌ നായാട്ടിനുള്ള അമ്പും വില്ലും.

നരഭോജിയോ
രാക്ഷസനോ
രക്തരക്ഷസ്സോ
ജന്മംതെറ്റി പിറന്നവനാണ്‌
ഞാനെന്ന്
ആരോ എന്റെ ജാതകം
രണ്ടായ് പകുത്ത് വായിയ്ക്കുന്നു

മാംസത്തിന്റെ രുചിയോർത്ത്
വിശന്നു വിശന്നു നടക്കുമ്പോൾ
എന്റെ വലയിൽ വീണത്
പൗരാണിക കഥയിൽനിന്നിറങ്ങി വന്ന
നീണ്ടകണ്ണുകളുള്ള
ഒരു പേടമാൻ

മൂക്കും മുലകളും
ചുണ്ടും കരൾപ്പൂക്കളും
തുടിതുടിച്ച തുടകളും

ദൈവമേ
മാംസത്തിന്റെ
മഹാത്ഭുത ദ്രവ പരിമളം!

ബാക്കിയിട്ടേച്ച് പോകുന്നു
കുറുനരികൾക്കുള്ള മുത്താഴം:

വെട്ടിച്ചെറുതാക്കിയ മുടി,
ഷാംപൂ മണം,
നട്ടെല്ലിന്റെ ചെറുമുള,
സ്വപ്നങ്ങളെല്ലാം ചുരന്നെടുക്കപ്പെട്ട തലയോട്ടി,
ക്യൂട്ടക്സിട്ട ചെറുനഖങ്ങൾ,
മനോഹരം മെഹന്തിയിട്ട ചിത്രവിരലുകൾ,
മുടിയിൽ ഞാന്നുകിടക്കുന്ന
പറന്നുപോകാനാവാത്ത
ചിത്രശലഭ ശില്പം കൊരുത്തിട്ട
ഒരു ഹെയർബാൻഡ്.

Monday, September 27, 2010

ഒറ്റപ്പെടൽ

ഭ്രാന്തന്മാർക്ക്
ചേർന്നതല്ല
എന്റെ ചേഷ്ടകളെന്നാരോപിച്ച്
അവരെന്നെ
ഭ്രാന്താശുപത്രിയിൽ നിന്ന്
പുറത്താക്കി.

തിരിച്ച് കയറാതിരിക്കാൻ
തിരിയുന്ന വാളുകളുമായി
ഒരു കെരൂബിനെ
കാവലിനും വെച്ചു.

കുറ്റവാളിയാകാൻ
യോഗ്യനല്ലെന്ന്
പറഞ്ഞ്
നിങ്ങളുമെന്നെ പുറത്താക്കരുത്
പ്ലീസ്!

എന്റെ ഒരു കാര്യം!

എന്റെ കാര്യങ്ങളുടെ
ജനലിലൂടെയാണ്‌
പെണ്ണേ
ഞാൻ
നിന്റെ കാര്യങ്ങളുടെ
മുറിയിലേയ്ക്കെത്തിനോക്കുന്നത്

ജാരഗുളിക

ഉം?
എന്താ
പനിയുണ്ടെന്നോ

ഞാൻ
നിനക്ക്
കവിതയുടെ
ഒരു ഗുളിക തരാം

നാലാഴ്ച
പിന്നെ
അവളെ കണ്ടതേയില്ല.

വീണ്ടും
കണ്ടപ്പോൾ
അവൾ പറഞ്ഞു

എന്റെ മാഷേ
അബോർഷനായിപ്പോയി
വല്ലാത്ത ചതിതന്നെ!

Saturday, September 18, 2010

ഒരു ഭയകവിത

നാല്പതുകടന്നാൽ
കണ്ണാടിയിൽ നോക്കാൻ
ഭയമാണ്‌.

ഋതുക്കൾ
വെൺ ചായം കൊണ്ടെഴുതിത്തുടങ്ങും
ശിരസിൽ
പുരാതനലിപികളിൽ
ഒരു ഭയ കവിത.

ആരോ
നെറ്റിയിൽ വരച്ചിടും
അഞ്ചുവരകൾ കൊണ്ടൊരു
തടവറ .

കണ്ണാടിയിലിരുന്ന്
ഇരപിടിക്കുന്ന വേട്ടക്കാരനപ്പോൾ
ഒരസ്ത്രം തൊടുക്കും;
ഹൃദയത്തിനുള്ളിൽ
ഒരു മുയൽ
മുറിവേറ്റ് പിടയും.

ആധിപൂണ്ട മനസ്സ്
കണ്ണാടിക്കണ്ണുകൾക്ക് നേരെ
കൈപ്പടങ്ങൾ ഉയർത്തിപ്പിടിച്ച്
അരുതരുതേയെന്ന്
തേങ്ങും.

രക്തം
എല്ലാ പരിധികളും ലംഘിച്ച്
തിളനിലയിലേയ്ക്ക് വെന്തുയരും.

തൊണ്ടയിൽ മുഴയായോ
നെഞ്ചിൽ വേദനയായോ
മൂത്രനാളത്തിൽ കടച്ചിലായോ
വേഷം കെട്ടിവരുന്ന അസ്വസ്ഥതകളാൽ
പ്രേതബാധിതമായിത്തീരും
വിചാരങ്ങളുടെ
കൊട്ടാരക്കെട്ടുകൾ.

ഉൽക്കണ്ഠകളുടെ
ഒരു വിക്ഷുബ്ധസമുദ്രം
ഉള്ളിലെ ഭൂപടങ്ങളുടെ അതിരുകൾ കവിഞ്ഞ്
പുറത്തേയ്ക്കൊഴുകിപ്പരക്കും.

സ്വപ്നങ്ങൾക്കെല്ലാം
ഒരേസമയംതന്നെ
ഭ്രാന്ത് പിടിയ്ക്കും.

ഒരപ്രതീക്ഷിത സ്ഫോടനത്തിൽ
ചിതറിത്തെറിയ്ക്കും
വിശ്വാസങ്ങളുടെ
ഏഴുനിലമാളികകൾ

ഉള്ളിന്റെയുള്ളിലെ
കൊടുങ്കാട്ടിൽ നിന്ന്
അപ്പോളിറങ്ങിവരും
സിംഹാസനത്തിലേയ്ക്ക് കണ്ണയച്ച്
മുൻപ് കണ്ടിട്ടേയില്ലാത്ത
ഒരു കുറുക്കൻ-
ദിക്കറിയാതെ കരഞ്ഞുഴറുന്ന
കാമത്തിന്റെ കഴുത-
മയക്ക് വെടിയേറ്റ്,
മദപ്പാട് മാഞ്ഞ്,
ക്ഷീണരൂപിയായി,
സമാധാനത്തിന്റെ പ്രാവിനെത്തിടമ്പേറ്റിയൊരു
കൊമ്പനാന.

അപ്പോഴും ഉള്ളിലിഴയും
മടിയോ വിരസതയോ ഇല്ലാതെ
എങ്ങെങ്ങുമെത്താത്ത
വഴുവഴുപ്പാർന്ന
ആർത്തികളുടെ ഒരൊച്ച്.

നാല്പതുകഴിഞ്ഞാൽ
കണ്ണാടി നോക്കാൻ ഭയമാണ്‌,
വിഹ്വലമാകും
പ്രാണഞരമ്പുകളപ്പോൾ.

ശിരസിൽ തെളിയും
പുരാതന വെൺ ലിപികളിൽ
കറുത്ത കിരീടവും
ദംഷ്ട്രകളുമണിഞ്ഞ്
ഒരു ഭയകവിത.

Sunday, September 5, 2010

ചരിത്രബോധം

ഒരു യുദ്ധത്തിനും
സാക്ഷിയായിട്ടില്ല.
ഒരു സൈനികൻ പോലും
വെടിയേറ്റു മരിക്കുന്നത് കണ്ടിട്ടില്ല.
ബോംബ് പൊട്ടുന്നതിന്റെ
ഭീകരശബ്ദവും കേട്ടിട്ടില്ല.
ഒരു വെടിയുണ്ടയേയും
വഴിതെറ്റിപ്പോലും
അഭിമുഖീകരിച്ചിട്ടില്ല.

എന്നിട്ടും
യുദ്ധമെന്നു കേൾക്കുമ്പോൾ
അരയാൽച്ചെടിയായി
പേടിച്ചു വിറയ്ക്കും ഞാൻ.

തീരെ കോൺസെൻട്രേഷനില്ലാത്ത
മണ്ടന്മാരേയും തെമ്മാടികളേയും
അകത്തിട്ടടച്ച
കോൺസെൻട്രേഷൻ ക്യാമ്പിന്റെ
വാതിലിനു മുൻപിൽ
ചൂരൽവടിയുമായി
ദമോദരൻ മാഷിന്റെ രൂപത്തിൽ
ഹിറ്റ്ലർ പ്രത്യക്ഷപ്പെടും

രണ്ടാം ലോകമഹായുദ്ധത്തിന്റെ
പ്രത്യക്ഷകാരണങ്ങളും
പരോക്ഷകാരണങ്ങളും
എന്തെല്ലാമെന്ന്
ശ്വാസം മുട്ടിക്കുന്ന വിഷവാതകം
മുറിയിലേയ്ക്ക് തുറന്നുവിടും.

ഉത്തരമില്ല
ആർക്കും ഉത്തരമില്ല

കരയ്ക്ക് പിടിച്ചിട്ട
മീനുകളെപ്പോലെ
ശ്വാസംകിട്ടാതെ പിടയും
മണ്ടന്മാർ.

മീൻ കുട്ടയുടേയോ
വിയർപ്പിന്റെയോ
വർക്ക്ഷോപ്പിലെ ഗ്രീസിന്റെയോ
മണമുള്ള
ജൂതന്മാരും ക്രിസ്ത്യാനികളും
കമ്യൂണിസ്റ്റുകളും
അവിടെ അടിയും വെടിയുമേറ്റ്
പിടഞ്ഞുവീഴും

പക്ഷേ
ഒരാളും മരിച്ചതായി അറിവില്ല.

എന്നിട്ടും
യുദ്ധമെന്നു കേൾക്കുമ്പോൾ
ഒരരയാൽച്ചെടിയായി
പേടിച്ചു വിറയ്ക്കും ഞാൻ

ഇനിയുമൊരു യുദ്ധമുണ്ടാകരുതേയെന്ന്
മനമുരുകിപ്രാർത്ഥിയ്ക്കും
ഞങ്ങൾ X-E ലെ മണ്ടന്മാർ

മൂന്നാമതൊരു
ലോകമഹായുദ്ധമുണ്ടായാലും
ഞങ്ങൾക്കൊരു പ്രശ്നവുമില്ലെന്ന്
നല്ല കൂളായിരിക്കും
തൊട്ടപ്പുറത്തെ ഡിവിഷനിലെ
ബുദ്ധിമാന്മാർ

Monday, August 23, 2010

മത്സ്യബന്ധനം

അസൂയ തോന്നുംവിധം
എത്ര സ്വതന്ത്രമായാണ്‌
ഈ ജലജീവികൾ
നീന്തുന്നത്,
ചാഞ്ഞും ചെരിഞ്ഞും

മുന്നോട്ട് മിന്നലായും
പിന്നോട്ട്
വെട്ടിത്തിരിയുന്ന കാളക്കുട്ടിയായും
മുകളിലേയ്ക്കൊരു
ജലദേവതയായും
താഴേയ്ക്കൊരു
നീലപ്പൊന്മാനായും.

ജലം
അവയുടെ മീതെ
നിയമങ്ങളുടെ
ഒരു ചിറയും
കെട്ടിവരിയുന്നില്ല

അവ
മത്സ്യച്ചിറകുകളിൽ
ഒരു ഗൃഹപാഠങ്ങളുടേയും
എഴുത്തുപുസ്തകങ്ങൾ
തുറന്നു പിടിച്ചിട്ടില്ല.

ജയിലുകളോ
തടവറകളോ
വാർത്തകളോ
അവയെ ഭയപ്പെടുത്തുന്നില്ല

അണിയണിയായി പോകുമ്പോഴും
മുദ്രാവാക്യമോ
കൊടിയടയാളമോ
ഒരല്പംപോലും ധൃതിയോ
ഉടലിലെങ്ങും
തിരയടിയ്ക്കാറില്ല

നേരം വൈകിയെന്ന്
അലാറങ്ങൾ
ഉറക്കത്തിലേക്ക്
കുരങ്ങിൻ കൂട്ടങ്ങളായി
ചാടിവീഴുന്നില്ല

ഒരു മെഴുകുതിരിയുടേയും
നിലവിളക്കിന്റേയും തിരിനാളം
അവയുടെ പ്രാർത്ഥനകൾ കേട്ട്
ഭാഗ്യനിർഭാഗ്യങ്ങളിലേയ്ക്ക്
ചാഞ്ഞും ചെരിഞ്ഞും
സ്വർണ്ണമത്സ്യങ്ങളായി
നീന്തിയിട്ടില്ല.

എന്റെയീ
കൊടികെട്ടിയ
ചൂണ്ടക്കൊളുത്തും
ഇണയെപ്പോലെ
ആകർഷകമായ ഇരയുമല്ലാതെ
അതിനെ മറ്റൊന്നും തന്നെ
പ്രലോഭിപ്പിക്കുന്നില്ല.

മുയലിനുമീതെ
കടുവയുടെ കൈപ്പത്തിയായി
നീ വീശിയെറിയുന്ന
വലയ്ക്കുള്ളിൽ പെടുമ്പോളല്ലാതെ
അവ ഒരിക്കലും
കാരണമില്ലാതെ
പിടയുന്നുമില്ല.

Friday, August 20, 2010

ഇണ- ഒരു പുസ്തകം

ഒറ്റയ്ക്കു പാർക്കുന്ന
ചെറുപ്പക്കാരാ
നല്ല സുഖം തോന്നുന്നുവല്ലേ
ഇങ്ങനെ
കട്ടിലിലോ
ചാരുകസേരയിലോ
ഈസി ചെയറിലോ കിടന്ന്
വായിക്കുമ്പോൾ

ഒരു പക്ഷേ
കിടപ്പുമുറിയിൽ
രാത്രിയെ രമിപ്പിക്കുന്ന
ഒരുറക്കത്തിനു മുൻപുള്ള
പതിവു ശീലമായി
പുസ്തകമെടുത്ത്
പേജുകളിലങ്ങിങ്ങായി
തൊട്ടുതലോടുകയാവണം നീ

ഇണയോ തുണയോ
ഉറക്കമോ
ഇല്ലാതിരുന്ന
ചെറുപ്പരാത്രികളിൽ
എത്രവട്ടമങ്ങനെ
താളുകൾക്കു മേലെ
വിരലോടിച്ച് പോയിട്ടുണ്ട് ഞാനും

അപ്പോഴൊക്കെ
അരണ്ട വെളിച്ചത്തിലും
പങ്കക്കാറ്റിലും
ലജ്ജാഭരിതരായി
തിരിഞ്ഞും മറിഞ്ഞും
കിടക്കുമായിരുന്നു
താളുകൾ,
ഖസാക്കിലെ
മൈമൂനയെ മാതിരിയോ
അന്ത്യപ്രലോഭനത്തിലെ
മറിയത്തെമാതിരിയോ.

വിവാഹിതനാകുന്നതു വരെ
രാത്രിയിൽ
പുസ്തകങ്ങളാണ്
എന്നോടൊപ്പം
നെഞ്ചിൽ തളർന്നു കിടന്ന്
മയങ്ങിയിരുന്നത്

ഇണയും തുണയുമായിക്കഴിഞ്ഞാൽ
തുറന്നുവെച്ച പുസ്തകം
അതുതാനല്ലയോ ഇതെന്ന്
ഒരു രൂപകമായി
സ്വന്തം രൂപം
അഴിച്ചു വെയ്ക്കുകയാണെന്നു
തോന്നും.

വായനയ്ക്കു ശേഷം
പുസ്തകം മടക്കുമ്പോൾ
തുടകൾ ചേർത്തു
വെയ്ക്കുന്നുവെന്നൊരുപമയും
തോന്നാം.

അപ്പോൾ ഇണയുടെ മീതെ
പുതപ്പ്
ഒരു പുറം ചട്ടയായി മാറും.

ഉള്ളിൽ
ഒരു കഥയോ നോവലോ
കവിത തന്നെയോ
ആലസ്യത്തോടെ
ഉറക്കം പിടിച്ചിട്ടുണ്ടായിരിക്കും

Saturday, August 14, 2010

തവള ഒരു വലിയ പുൽച്ചാടിയെ സ്വപ്നം കാണുന്നു

സൂപ്പർമാർക്കറ്റിലേയ്ക്ക്
പോകാൻ
ഒരോട്ടോ വേണം

ചെന്നിറങ്ങിയപ്പോഴാണ്‌
കാക്കപ്പുറത്തേറി വന്നവനെപ്പോലെ
നാണംകെട്ട വികാരങ്ങൾ
കൂട്ടത്തോടെ ചുറ്റിലും
പൊതിഞ്ഞത്

ഓരോരോ വണ്ടികൾ
മുന്നിലൊതുക്കിയിട്ടുണ്ട്

അലക്സാണ്ടറുടെയോ
ദേവേന്ദ്രന്റെയോ
വെള്ളക്കുതിരയായി ഫിയറ്റ്
ഗരുഡനെപ്പോലെ സ്വിഫ്റ്റ്
മരുഭൂമിയിലെ ഒട്ടകമായി
ഉയർന്നു നിൽക്കുന്ന റിറ്റ്സ്
നെറ്റിപ്പട്ടംകെട്ടി
ഗജവീരനായി
കറുകറുത്ത വാഗ്നർ.

പുരാതന രാജാക്കന്മാരുടെ
മൂന്നു കുതിരയെക്കെട്ടിയ
രഥം പോലെയുണ്ട്
വെളുത്ത ഇന്നോവ

വിളക്കു കാലിനു ചുവട്ടിൽ
അണിഞ്ഞൊരുങ്ങിയ
ഒരരയന്നമായി
ഐ-ടെൻ

ഇടയിലൊരിടത്തുണ്ട്
മുടന്തുള്ള ഒരാട്ടിൻകുട്ടിയായി
പഴയ മാരുതി എണ്ണൂറ്

ദൈവമേ
പലതരം പ്രൗഢികളിൽ
പക്ഷികളും മൃഗങ്ങളുമായി
കാറുകളുടെ ഒരു പ്രദർശനശാല തന്നെ.

തിരിച്ചു പോരാൻ
ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ
ഒരോട്ടോ പാഞ്ഞുവന്നു

പിണ്ഡം കൊത്തിയ
കാക്കയെപ്പോലെ
അതെന്നെയുമെടുത്ത്
തിരികെ പറന്നു

പോരുന്നപോക്കിൽ
പാമ്പിൻ വായിലകപ്പെട്ട തവള
പുൽച്ചാടിയെ സ്വപ്നം കാണുന്ന
ഒരു ഭാവനയിലകപ്പെട്ട്
ഞാൻ വിയർത്തുപോയി
പിന്നെ വിചാരബാധിതനായി
എന്നോടു തന്നെ പറഞ്ഞു :
'സൂപ്പർമാർക്കറ്റിലേയ്ക്ക് പോകാൻ
ഒരു കാറ് വേണം'

ലജ്ജയില്ലാത്ത വികാരങ്ങൾ
ചുറ്റിലുമിരുന്ന്
അതേയതേയെന്ന്
തലകുലുക്കിക്കൊണ്ടിരുന്നു

Saturday, August 7, 2010

നാനാർത്ഥങ്ങൾ മാത്രമുള്ള പദങ്ങൾ

ആട്ടക്കാരിപ്പുല്ലിന്റെ
മൂർച്ചകളെ ഒഴിഞ്ഞൊഴിഞ്ഞ്,
എങ്കിലും ചിലന്തിവലപോലെ
തലങ്ങും വിലങ്ങും
മുറിവേറ്റ് നീറിനീറി,
വയനാടൻ കാറ്റിനോടൊപ്പം
കുന്നിറങ്ങുകയായിരുന്നു
ഞങ്ങൾ.

പുല്ലിനിടയിൽക്കിടന്ന്
കാറ്റ് ഇക്കിളിപ്പെടുകയും
പുളയുകയും
ചിരിയ്ക്കുകയും
ചെയ്തു കൊണ്ടിരുന്ന
ഒരു വാടിയ
പശ്ചാത്തലത്തലത്തിലാണ്‌
അവൾ
നിഗൂഢതകളൊന്നുമില്ലാതെ
പറഞ്ഞത്

ഞാൻ
പലരേയാണ്‌ സ്നേഹിക്കുന്നത്,
ആരെല്ലാം
എന്നെ സ്നേഹിക്കുന്നുണ്ടോ
അവരെയെല്ലാം,
സത്യം പറയാമല്ലോ
എന്റെ സ്നേഹം നിനക്കോ
നിന്നെപ്പോലെ
മറ്റൊരാൾക്കോ വേണ്ടി മാത്രം
കരുതിവെയ്ക്കാനുള്ള
പുളിപ്പില്ലാത്ത അപ്പമോ
വാട്ടമേൽക്കാത്ത റോസാപ്പുഷ്പമോ
മരണംവരെ സൂക്ഷിക്കേണ്ട
ഒരേയൊരു പ്രാണനോ
ലംഘിക്കപ്പെടരുതാത്ത
വാഗ്ദാനമോ ഒന്നുമല്ല

വളരെ
സുനിശ്ചിതമായ
ഒരു കാര്യം പറയാം:
നിന്നോടൊപ്പം നിൽക്കുമ്പോൾ
നിന്നെമാത്രം,
നിന്നോടൊപ്പം ശയിക്കുമ്പോഴും
കൈകൾ കോർത്തുപിടിച്ചിങ്ങനെ
കുന്നിറങ്ങുമ്പോഴും
ഞാൻ നിന്നെമാത്രം
സ്നേഹിക്കുന്നു.

എനിയ്ക്കു നിശ്ചയമില്ലാത്ത
മറ്റ് നേരങ്ങളിൽ
നീ ആരെയാണ്‌
സ്നേഹിക്കുന്നതെന്ന്
നിനക്കു മാത്രമല്ലേ അറിയൂ

ആ നേരങ്ങളിൽ
ഞാൻ ആരെയാണ്‌
സ്നേഹിക്കുന്നതെന്നും
ആരോടൊപ്പമാണ്‌ നിമിഷങ്ങളെ
അലിയിച്ചു കൊണ്ടിരിക്കുന്നതെന്നും
നിനക്കുമറിയില്ലല്ലോ

അതുകൊണ്ട്
ഒരു നിശ്ചയമില്ലാത്ത
ഒരു നേരത്ത്
ഒരാൾക്ക്
മറ്റൊരാളെ
സ്നേഹിയ്ക്കുവാനാവില്ലെന്ന്
സന്ധ്യ കണ്ണടച്ചപ്പോൾ
ഞങ്ങൾ കുന്നിറങ്ങി
കൈയ്യിതളുകൾ
വിടർത്തി യാത്ര പറഞ്ഞു.

ഞാൻ
കൈ വീശിക്കാണിച്ചപ്പോൾ
അവളും
കൈവീശിക്കാണിച്ചു.

പിന്നെ
ഒരു നിശ്ചയവുമില്ലാത്ത
സമയത്തിനുള്ളിലേയ്ക്ക്
രണ്ടു പേരും
അപ്രത്യക്ഷമാകുകയും ചെയ്തു,
പുസ്തകം മടക്കി വെയ്ക്കുമ്പോൾ
മുഴുവൻ വാക്കുകളും
അർത്ഥങ്ങളും
പെട്ടെന്നില്ലാതാകുന്നതു പോലെ

Sunday, August 1, 2010

തേങ്ങ: ചില പൗരാവകാശ പ്രശ്നങ്ങൾ

കൊല്ലുകയാണെങ്കിൽ
ഒറ്റവെട്ടിനുതന്നെ
കൊല്ലണം

ഇതിപ്പോ
എന്തിനാണിങ്ങനെ
വേദനിപ്പിച്ച് വേദനിപ്പിച്ച്
മുള്ളിൽ കോർത്ത്
ചിരകുന്നത്,
പിഴിഞ്ഞ് പിഴിഞ്ഞ്
വെന്തപച്ചക്കറിയുടെ
ചൂടിലേക്കൊഴിക്കുന്നത്?

എന്തിനാണ്‌
മുനയുള്ള കത്തികൊണ്ട്
കൊത്തുകളാക്കുന്നതും
ഉപ്പും മുളകും ചേർത്തിങ്ങനെ
ചതച്ചരയ്ക്കുന്നതും

എന്തിനാണ്‌
ചൂടെണ്ണയിലിട്ട്
വറുത്തുകോരുന്നതും
മിക്സിയിലിട്ട് അരച്ചെടുക്കുന്നതും
രാവിലെ,ഉച്ചയ്ക്ക്,വൈകിട്ട്

അതൊക്കെപ്പോട്ടെ
പാത്രത്തിൽ നിന്ന് കൈയ്യിട്ടുവാരി
ഒരു ദയവുമില്ലാതെ
എന്നെയിങ്ങനെ
ഓരോന്നു പറഞ്ഞ്
ചവച്ചരയ്ക്കാൻ
എന്തു ദ്രോഹമാണുണ്ണീ
ഞാൻ നിന്നോട് ചെയ്തത്

കഴിച്ചു പോകുന്നതല്ലാതെ
ഒരുത്തരവും
ആരും പറയുന്നില്ലല്ലോ

ശരി ശരി
ഇനിയും വരുമല്ലോ
ഓരോന്നും പറഞ്ഞ് നുണയാൻ
അച്ഛനും മക്കളും
കൈകഴുകി
രാവിലെ ,ഉച്ചയ്ക്ക് ,വൈകിട്ട്

Saturday, July 31, 2010

പൊടിഞ്ഞ താളുകൾ

പണ്ട്
പാതകളിലൂടെ
നടക്കാനനുവാദമില്ലായിരുന്നു
എന്റെ പൂർവികർക്ക്

ശപിക്കപ്പെട്ട
പാമ്പുകളെപ്പോലെ
അവർ ചെടികൾക്കും
മരങ്ങൾക്കുമിടയിലൂടെ
കരിയിലപ്പഴുതിലൂടെ
പതുമ്മിപ്പതുമ്മി
പുഴയിലേയ്ക്കോ
തൊടിയിലേയ്ക്കോ
ഇഴഞ്ഞിഴഞ്ഞ് പോയിരുന്നു.

പണ്ട്
മഴയും വെയിലും
വരുന്നതുപോലെ
അവർക്ക്
കുളങ്ങളിലേയ്ക്ക്
വന്നിറങ്ങാൻ പാടില്ലായിരുന്നു.
നീർക്കോലിയോ
തവളയോ പരൽമീനോ ആയി
വേറൊരു ജന്മത്തിലാണ്‌
അവർ കുളങ്ങളിൽ മുങ്ങി
നഷ്ടബോധം
കഴുകിക്കളഞ്ഞിരുന്നത്.

കാറ്റും വെളിച്ചവും
പടികടന്നുചെല്ലുന്നതു പോലെ
അവർക്ക് ക്ഷേത്രപ്പടവുകൾ
ചവിട്ടിക്കയറാനാവില്ലായിരുന്നു.
പാറ്റയോ പഴുതാരയോ
പെരുച്ചാഴിയോ എണ്ണപ്പുഴുവോ ആയി
വേറെവേറെ ജന്മങ്ങളിൽ
അവർ
ശ്രീകോവിലിനുള്ളിൽ കടന്നാണ്‌
ദേവനെത്തീണ്ടിയിട്ട്
മടങ്ങിപ്പോയിരുന്നത്

ദാ ഇപ്പോഴില്ലാത്ത
ആ വയൽച്ചാലിലാണ്‌
എന്റെ മുത്തച്ഛന്റെ അച്ഛനെ
തമ്പുരാക്കന്മാർ
പച്ചിലവളമായി
ചവിട്ടിത്താഴ്ത്തിയത്

മരംകൊത്തി തുളച്ച
ആ മണ്ടചീഞ്ഞ
തെങ്ങിൻ ചോട്ടിലാണ്‌
മുത്തച്ഛന്റെ ഒരു മരുമകനെ
ചോദ്യച്ചിഹ്നം പോലെ
കൊളുത്തിയിട്ട്
എളയതമ്പുരാൻ
എണ്ണപാർന്ന്
കത്തിച്ചത്

ദാ
ആ ഇടവഴിയിൽ വെച്ചാണ്‌
കാറ്റത്തിളകുന്ന
പെരുംപന്തൽ പോലെ
അന്തരീക്ഷത്തെ വിറപ്പിച്ചുകൊണ്ട്
കുനുകുനെയുള്ള
കറുത്ത ലിപികളായി
തൊഴിലാളികളുടെ
ആദ്യത്തെ സമരപുസ്തകം
വെട്ടിത്തുറക്കപ്പെട്ടത്

ഇപ്പോൾ
ഓർമ്മ മാത്രമായിക്കഴിഞ്ഞെന്ന്
തോന്നുന്ന
ആ പണ്ടുകാലത്താണ്‌
ഒന്നു പിറക്കാൻ
കഴിഞ്ഞിരുന്നെങ്കിലെന്നാശിച്ച്
മുത്തശ്ശന്റെ തോളിലെ
ശീമക്കൊമ്പിന്റെ തുമ്പത്ത്
ഒരു പ്രതിഷേധചിഹ്നമായി
ഞാനുമുണ്ടായിരുന്നത്

മറ്റൊന്നുമല്ല
ഓർമ്മകളുടെ
ഈ പൊടിഞ്ഞ താളുകൾ
ഇങ്ങനെ പാറിയും പറന്നും
ശ്വാസം
മുട്ടിച്ചു കൊണ്ടിരിക്കുന്നതാണ്‌
ഇപ്പോഴത്തെ
ആസ്മയ്ക്കു കാരണം

Saturday, July 24, 2010

സ്വപ്നലോകം

പാർട്ടിയിൽ നിന്ന്‌
പുറത്താക്കിയപ്പോൾ
സഖാവ്‌ കുഞ്ഞനന്തൻ
മറ്റൊരു ലോകം സാദ്ധ്യമാണോയെന്ന്‌
കള്ളുഷാപ്പിലിരുന്ന്‌ ആലോചിച്ചു.
കള്ളുഷാപ്പും
അവനെപ്പറ്റിത്തന്നെ ആലോചിച്ചു
ആലോചിച്ചാലോചിച്ച്‌
സഖാവ്‌ കുഞ്ഞനന്തനും
കള്ളുഷാപ്പിനും ദേഷ്യം വന്നു

`പാർട്ടിയോട്‌ പോഹാൻ പറ`
കള്ള്‌ ഷാപ്പ്‌ കുഞ്ഞനന്തനോട്‌ പറഞ്ഞു
കുഞ്ഞനന്തൻ
സഖാവിന്റെ പുലിനഖം വിടർത്തി
കള്ളുഷാപ്പിനെ നോക്കി പല്ലിറുമ്മി:

കള്ളുഷാപ്പിനപ്പുറത്തെ വയലോരത്ത്‌
ഫണം വിരുത്തി നിന്ന വർഗ്ഗശത്രുക്കൾ
കുഞ്ഞനന്തന്റെ ഓരോ വാക്കും വരുന്ന വഴി നോക്കി
അക്ഷമരായി കാത്തു കിടന്നു

`പാർട്ടിയെപ്പറ്റി നീയന്താ വിചാരിച്ചട്ക്കണത്‌,
പൊറത്താക്കിയാപ്പിന്നെ പാർട്ടി
ഒരു വഹയ്ക്കും കൊള്ളാത്ത പിണമാണെന്നോ`

കള്ളുഷാപ്പിനും
വർഗ്ഗ ശത്രുക്കൾക്കും
അത്ഭുതം തോന്നി:
എത്രപേർ പുറത്താക്കപ്പെട്ട ശേഷം
ഇവിടെ വന്നിരുന്ന്‌ മൂക്കറ്റം കുടിച്ചിട്ടുണ്ട്‌
സഖാവ്‌ ചാമിയാര്‌, രാഘവൻ നായര്‌,
താമിയേട്ടൻ ഒക്കെ
എല്ലാരും പറഞ്ഞതെന്താ
ഒരു മഹാരാജ്യം
റിപ്പബ്ളിക്കുകളായി പിളർന്നു പോയ പോലെ
ഹൃദയം നുറുങ്ങിപ്പോയീന്ന്,
'ഇങ്ങനെ ഒരു ചതി ഒരിക്കലും പ്രതീക്ഷിച്ചില്ലാന്ന്'
എന്നിട്ടിപ്പോ ഈ തീയച്ചെക്കനെന്താണ്‌ടാ
ഇങ്ങനെ പറയണത്!

`ഓന്‌ വെഷമണ്ടാവും നായരേ`
ഒരു വഴിപോക്കനോട്‌ കള്ളൂഷാപ്പ്‌ പറഞ്ഞു:
'ക്ളാസില്‌ കേറാണ്ടും വീട്ടില്‌ പോവാണ്ടും
കൊറേ കൈല്‌ കുത്തീതല്ലേ
കൊടി പിടിച്ച ചെറുപ്പമല്ലേ
കൊള്ളിമിന്നിയ പ്രസങ്കമല്ലേ
വാളും പരിചേം പിടിച്ച ചേകോനല്ലേ
വെഷമണ്ടാവാതിരിക്കില്ല'

കുഞ്ഞനന്തൻ
പിന്നേം കള്ളുഷാപ്പിനെ തുറിച്ചു നോക്കി
‘അല്ല നിങ്ങളെന്താ പാർട്ടിയെപ്പറ്റി
വിചാരിച്ചട്‌ക്കണത്‌,
ഒരാളെപ്പൊറത്താക്കിയാ
പാർട്ടി കട്ടേം പടോം മടക്കൂന്നോ,
ഇതേ പ്രസ്ഥാനം വേറ്യാ കുട്ട്യോളേ’

കള്ളുഷാപ്പിന്റെ അത്ഭുതം
മേല്ക്കൂരപൊളിച്ച്
പുറത്തേയ്ക്ക് തള്ളി.
കണ്ണു തുറിച്ചും വാ പൊളിച്ചും അതങ്ങനെ നിന്നു.
വർഗ്ഗ ശത്രുക്കൾ നിരാശരായി
പത്തിമടക്കി
മാളത്തിലേയ്ക്കു തന്നെ മടങ്ങി

കുഞ്ഞനന്തൻ
മറ്റൊരുലോകം സാദ്ധ്യമാണോ എന്ന്
കള്ളുഷാപ്പിലിരുന്ന് പിന്നെയും പിന്നെയും ആലോചിച്ചു
ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
ആരൊക്കെയോ വന്ന്
കൈയ്യിലും കാലിലും പിടിച്ച് തൂക്കിയെടുത്ത്
എങ്ങ്ട്ടോ കൊണ്ടോയി

ഒരിടവേളയ്ക്കു ശേഷം
മറ്റൊരു ലോകം
അവനു വേണ്ടി സൃഷ്ടിക്കപ്പെടുകയും
അതിൽ മലർന്നടിച്ചു കിടന്ന്
അവൻ സുഖമായി ഉറങ്ങുകയും ചെയ്തു

Thursday, July 22, 2010

ടോം ആൻഡ് ജെറി ഷോ

മംഗല്യം
കഴിയ്ക്കുന്ന സമയത്ത്
മെയ്ഡ് ഫോർ ഈച്ച് അദർ
എന്നെഴുതിയ,
ചുമർച്ചിത്രങ്ങളിൽ
കാണാറുള്ള മാതിരി
നല്ല ചേർച്ചയുള്ള
രണ്ടു പൂച്ചക്കുട്ടികളായിരുന്നു
അവർ

പിന്നെ
കലാപങ്ങളുടെ
ഗൃഹപാഠങ്ങൾക്കിടയിലെവിടെയോ വെച്ച്
ഒരാൾ പൂച്ചയും
മറ്റേയാൾ എലിയുമായി മാറി

ബോധോദയം

ഒരുറുമ്പിന്റെ
വഴിത്താരപോലുമില്ലാത്ത
ശൂന്യതയിലൂടെ നടക്കുമ്പോൾ
ആർക്കും തോന്നും
മരണം മറ്റെന്തിലേയ്ക്കോ ഉള്ള
വാതിലാണെന്ന്‌;
ശൂന്യതയിൽ നിന്ന്‌
നിറവിലേക്ക്‌
ആരോ വരച്ചുവെച്ച
ഒരു വാതിൽ

ഒടിയൻ

ഞാനെഴുതിയ
ചില കവിതകൾ
നിർത്താതെകുരയ്ക്കുന്ന
പട്ടികളെപ്പോലെയാണ്‌

ഒരു കല്ലെടുത്തെറിയണമെന്ന്
ആർക്കും കൈതരിച്ചു പോകും

എന്നാലും
ചിലർ പതുമ്മിപ്പതുമ്മി
മരമോ മതിലോ മറഞ്ഞ്
അതിനെ
ഒഴിഞ്ഞു പോകുന്നതാണത്ഭുതം

Sunday, July 18, 2010

ആത്മാവിന്റെ ലക്ഷണങ്ങൾ

രാവിലെച്ചായ കുടിച്ച്
പത്രവായനയും കഴിഞ്ഞ്
കണ്ണാടിയുടെ മുൻപിൽ
മീശകറുപ്പിക്കുമ്പോഴും
ദേഹം എണ്ണയിട്ടുഴിയുമ്പോഴും
തീൻ മേശക്കരുകിലെത്തി
വിശക്കുന്നെന്നു
പറയുമ്പോഴും
തീർത്താലും തീരാത്ത
പരാതിയാണവൾക്ക്

'ശരീരം ശരീരം
എന്നൊരു വിചാരമേയുള്ളു
ആത്മാവിനെപ്പറ്റി ഒരു ചിന്തയുമില്ല'

പളുങ്ക് പാത്രത്തിൽ
ഉടൽ പോലെ വടിവൊത്ത
രണ്ടിഡ്ഡലികൾ വെച്ച്
സാമ്പാറും ചട്ട്ണിയുമൊഴിക്കുമ്പോൾ
അവൾ
പച്ചമുളകൊരിത്തിരി
കൊത്തിയരിഞ്ഞിട്ടപോലെ
പറഞ്ഞു.

'എണ്ണതേച്ചും രോമം കറുപ്പിച്ചും
ഉണ്ണികളെപ്പോലെ
പരിപാലിക്കുന്ന ശരീരം
കണ്ണിലും കണ്ണാടിയിലുമേയുള്ളു.
മരിച്ചാൽ
ഇതൊക്കെ അഴുകി
മണ്ണും പൊടിയുമാകും
ആത്മാവ് മാത്രമാണ്‌ സത്യം ,
അതോർത്തോളൂ'

എവിടുന്നു പഠിച്ചു
നീയീ തത്വശാസ്ത്രമെന്ന്
ഞാൻ സ്വാദിന്റെ ഓരോ വിരലും
മാറിമാറിയീമ്പി
ഏമ്പക്കം വിട്ടെഴുന്നേറ്റു

കൈകഴുകി വരുമ്പോൾ
കുടിക്കാനുള്ള പാലും
തുടയ്ക്കാനുള്ള തോർത്തും നീട്ടി
അവൾ
ഒട്ടൊരു ശൃംഗാരം വരുത്തിച്ചോദിച്ചു

എന്നാലുമെന്റെ പൊന്നേ
ഒരു കാര്യം ചോദിച്ചാൽ
സത്യം പറയുമോ?
നിങ്ങളെന്നെങ്കിലും
ആത്മാവിനെപ്പറ്റി
ശരിക്കും ആലോചിച്ചിട്ടുണ്ടോ?
കരിയിലും പുകയിലും മൂടി
മുറ്റമായമുറ്റത്തൊക്കെ ഓടി
അടുക്കളയിലും കുളിമുറിയിലും
കിടപ്പറയിലുമെല്ലാം പരന്ന
സർവ്വവ്യാപിയായ
ആത്മാവിനെപ്പറ്റി

നീയെന്താ
വായിച്ചാൽ മനസ്സിലാകാത്ത
കവിത പോലെ
ഇങ്ങനെ പുലമ്പുന്നതെന്ന്
ഞാനൊരു പുരുഷ വേഷമാടിയപ്പോൾ
അവൾ ധൃതിപിടിച്ച്
അടുക്കളയിലേയ്ക്കു തന്നെ
മറഞ്ഞ്
അരൂപിയായി

അല്ലെങ്കിലും
ഈ വേദാന്തമൊക്കെ
നമ്മൾ ഗൃഹസ്ഥന്മാർക്ക്
പറഞ്ഞിട്ടുള്ളതാണോ.

Saturday, July 17, 2010

ശിലാശാസനം

മൃഗമേ
അടിയന്തിരമായി ചിലതുണ്ട്
നീ അറിയേണ്ടത്:

നിലവിളിക്കരുത്

ഇരകൾക്ക്
പാടില്ല,
നഖങ്ങൾ
നീട്ടിവളർത്തുവാൻ

അരുത് ദംഷ്ട്രകളും

അറിഞ്ഞിരിക്കണം,
വ്യായാമം ചെയ്ത്
കൈകാലുകൾ
ഉരുട്ടിയുറപ്പിച്ചെടുക്കുന്നത്
മുള്ളാണിയിൽ തൂങ്ങി
നൂറുപിഴ മൂളേണ്ട
ഭയങ്കരപാപമാണെന്ന്

പട്ടിണി കിടന്ന്
എല്ലും തോലുമാവാതെ
നോക്കണം

ആഹാരമാകയാൽ
മാംസളമായിരിക്കണം
എപ്പോഴുമുടൽ വടിവുകൾ

ഉത്തരവൊരെണ്ണം
കൂടിയുണ്ട് അവസാനമായി

ഇരകളൊരിയ്ക്കലും
വേട്ടയ്ക്കിറങ്ങരുത്

Saturday, July 10, 2010

കൊതി

ഉച്ചയ്ക്ക്
ഹൗസിങ്ങ് കോളനിയിലെ
വീടിന്റെ
ബാൽക്കണിയിലിരിക്കുമ്പോൾ
ഞാനൊരു
ഡൈനിങ്ങ് ടേബിളായി മാറും,
ചിലപ്പോൾ


അവിടെയിരുന്നാൽ
അടുത്തവീട്ടിലെ
ജനൽ വഴി
കൈ നീട്ടും
ചുവപ്പുവളകളിട്ട
പുതുപ്പെണ്ണിനെപ്പോലെ
നെയ്മീൻ കറിമണം


മറ്റൊരു
മട്ടുപ്പാവിൽ നിന്ന്
ഒളികണ്ണുകൊണ്ടൊരു
ചൂണ്ടയിടും
പട്ടുചേലചുറ്റിയോ
ദാവണിയിട്ടോ
നല്ല കായത്തിന്റെയും
മുരിങ്ങക്കായുടേയും മണമുള്ള
സാമ്പാർ.

വേറൊരു
ലിവിങ്ങ് റൂമിന്റെ
വിടവിലൂടെ
അരിച്ചരിച്ച് പുറത്തേക്കൊഴുകും
തട്ടമിട്ടു വിയർത്ത
ബിരിയാണി ഗന്ധം


ഇനിയൊരു
കിളിവാതിലിലൂടെ
ചെടികളേയും
മരങ്ങളേയും തഴുകി
പെട്ടെന്നു പറന്നെത്തും
കുരുമുളകും
കറുവാപട്ടയും
വെള്ളൂള്ളിയും
നന്നായരഞ്ഞു ചേർന്ന,
കുരിശുമാലയിട്ട്
കുമ്പസാരിച്ചോളാമെന്നു
പ്രലോഭിപ്പിക്കുന്ന,
ഇറച്ചി വറുക്കുന്ന മണം


പിന്നെയുള്ള
എല്ലാ വീടുകളിൽ നിന്നും
ഫ്രിഡ്ജിന്റെ വാതിൽതുറന്നു
മേശപ്പുറത്തേക്കു വരും
എന്റെ വീട്ടിലെ
ചോറിന്റേയും കറിയുടേയും
തണുത്തുപഴകിയ
ഗന്ധങ്ങൾ

Tuesday, July 6, 2010

നീലക്കണ്ണുള്ള പൂച്ച

എത്ര ചവിട്ടിക്കൂട്ടിയിട്ടും
ചുരുട്ടിയെറിഞ്ഞിട്ടും
പുറത്തുപോകാതെ
ഉള്ളിലൊരു പൂച്ചയുണ്ട്
വല്ലാതെ
ശ്വാസം മുട്ടിച്ച്
ശ്വാസം മുട്ടിച്ച്.....

പണ്ട്
സ്കൂളിൽ നിന്നുള്ള
പാതയോരത്ത്
മ്യാവൂ മ്യാവൂ എന്നൊരു
ക്ഷണക്കത്തുമായി
അരുമയായി നില്ക്കുമായിരുന്നു.

വഴിയോരത്തെ
ടാപ്പിൽ നിന്ന്
വെള്ളം കുടിക്കുമ്പോൾ
സ്നേഹത്തിന്റെ നനവു കൊണ്ട്
കാലുരണ്ടും
നക്കിത്തുടയ്ക്കുമായിരുന്നു.

എന്നിരുന്നാലും
പൂച്ചകളെ
എനിക്കിഷ്ടമായിരുന്നില്ല;
അതിന്റെ പതുമ്മിപ്പതുമ്മിയുള്ള വരവും
വല്ലാത്ത അരുമഭാവവും
സ്ത്രീകളുടേതുപോലുള്ള
കൊഞ്ചിക്കുഴഞ്ഞുള്ള കീഴടങ്ങലും
പ്രലോഭിപ്പിക്കുന്ന
വിളയാട്ടങ്ങളും
ഒന്നും

ദേഹത്തുകയറാൻ
വരുമ്പോഴൊക്കെ
ഞാനതിനെ ചുരുട്ടിയെടുത്ത്
ദൂരേയ്ക്കെറിഞ്ഞിട്ടുണ്ട്
അപ്പോഴൊക്കെ
അതിന്റെ നീലക്കണ്ണുകളിൽ
പൂർവജന്മത്തിലെ
ഒരിക്കലും അനുഭവിച്ചുതീരാത്ത
പ്രണയദാഹം
ഓളം വെട്ടിയിരുന്നു.

കാമുകൻ ചതിച്ചുകൊന്ന
ഒരിംഗ്ളീഷ് മദാമ്മയുടെ
ശ്വാസം മുട്ടിക്കുന്ന
ആഴമുണ്ടായിരുന്നു.

എങ്കിലും പൂച്ചകളെ
എനിക്കുവെറുപ്പായിരുന്നു,
പരിഭവത്തിന്റെ ചായം പൂശിയാലും
പൊടുന്നനെ
ആക്രാമകമായി
നീണ്ടുവരുന്ന
പല്ലും നഖങ്ങളും കാരണം,
മീൻമണമോ പാൽമണമോ ഉള്ള
മീശകാരണം

വേശ്വേടത്തിയുടെ
കല്യാണത്തിന്‌
ഉരുളിനിറയെ
വെച്ചുണ്ടാക്കിയപായസത്തിൽച്ചാടി
കല്യാണമാകെ
അലങ്കോലമാക്കിയപ്പോൾ
ചെല്ലപ്പേട്ടൻ
അതിനെ അപ്പോത്തന്നെ
ചാക്കിലിട്ട് കല്ലുകെട്ടി
കുറച്ചകലെയുള്ള
പൊട്ടക്കിണറ്റിലിട്ടു.

വെള്ളത്തിലേക്ക്
വീഴുന്ന വീഴ്ചയിൽ
മ്യാവൂ മ്യാവൂ എന്ന്
കണ്ടുനിന്നവരുടെ കരളിലള്ളിപ്പിടിച്ചു.

അവിടെക്കിടന്ന്
ശ്വാസം മുട്ടി ശ്വാസം മുട്ടി
സ്നേഹത്തിന്റെ നാവുകൊണ്ട്
വെള്ളത്തിന്റെ കാലുകൾ
നക്കിത്തുടച്ചിരിക്കണം.

കല്യാണപ്പുലർച്ചക്ക്
വേശൂനെക്കാണാനില്ല
വേശൂനെക്കാണാനില്ല
എന്ന് കൈകാലുകൾ ഞെട്ടിയുണർന്ന്
മാനത്തും മരത്തിലും
കുണ്ടിലും കുളത്തിലും
ബഹളമയമായി
ചടപടാന്ന് ചാടിനടക്കുമ്പോൾ

വാടിയ പ്രകാശത്തിനു താഴെ
പൊട്ടക്കിണറിനു ചുറ്റും
കണ്ണീരുവീണ്‌ പടർന്ന
മഷിവട്ടം പോലെ
അനേകമാളുകൾ
തിങ്ങിക്കൂടി
നില്പുണ്ടായിരുന്നു

നീലക്കണ്ണുള്ള
ആ പൂച്ചയെ
ഞാനെത്രവട്ടം
കണ്ടിട്ടുള്ളതാണ്‌
വേശ്വേടത്തിയുടെ മടിയിൽ

ഇരുൾമുടികൾ വീണ
ആഴത്തിന്റെ
മടിത്തട്ടിലെവിടെയെങ്കിലുമൂണ്ടോ
ആ നീലക്കണ്ണുള്ള പൂച്ച?

Monday, July 5, 2010

ഹൃദയത്തെപ്പറ്റിയുള്ള പരാതികൾ

ഒളിപ്പിച്ചു
വെയ്ക്കുന്നതൊന്നും
പിന്നെനോക്കിയാൽ കാണില്ല,
ഏതോ ഒരു കള്ളൻ
ഹൃദയത്തിനുള്ളിലുമുണ്ട്‌

അടങ്ങടങ്ങെന്ന്
എത്രവട്ടം പറഞ്ഞിട്ടും
വിജയങ്ങളിൽ
അനുസരണയില്ലാതെ
രക്തത്തിന്റെ തിരമാലകളിലേറി
നീ തുള്ളിയിട്ടും
തുളുമ്പിയിട്ടുമുണ്ട്

അപജയങ്ങളിൽ
ചില അറകളടച്ച്
മൗനത്തിന്റെ
ദീർഘപാതാളങ്ങളിലേക്ക്
വഴുതി വീണിട്ടുമുണ്ട്

എങ്കിലും
ഒളിപ്പിച്ചു വെച്ചതൊന്നും
കാണാതാകുമ്പോൾ
ഞാൻ ശരിക്കും
നിന്നെത്തന്നെ സംശയിക്കുന്നു

ചിലതെല്ലാം
നിനക്ക്
അറകളിലങ്ങുമിങ്ങും
ചിതറിയിടാമായിരുന്നു:

സ്നേഹത്തിന്റെ
അരിഭക്ഷണശകലങ്ങൾ,
ശൂന്യതയുടെ ആഴങ്ങളിൽ നിന്ന്
ജീവിതത്തിന്റെ കരയിലേക്ക്
വലിച്ചു കയറ്റിയ
ബലിഷ്ഠമായ
കൈപ്പത്തികളിയിലെ
സൗഹൃദരേഖകൾ,

കണ്ണുനിറഞ്ഞ് വാങ്ങിയ
നിത്യമായ വീടാക്കടങ്ങൾ,

കുഞ്ഞുകൂട്ടുകാരിയുടെ
ചുവന്ന റിബ്ബണും
പൊട്ടിയ
പച്ചനിറമുള്ള കുപ്പിവളകളും,

പിറക്കാതെ പോയ
പെങ്ങൾക്കു വേണ്ടി
മനസ്സിൽ തുന്നിത്തുന്നിയിട്ട
നിറം മങ്ങാത്ത കുഞ്ഞുടുപ്പുകൾ,

അമ്മയുടെ
വിയർപ്പും കരിമണവുമുള്ള
ഒരുമ്മ,

അച്ഛന്റെ
നിശ്ശബ്ദശാസനകൾ,

അനുജന്റെ ഹൃദയത്തിൽ
പച്ചകുത്തിക്കൊടുത്ത
മരിക്കരുതാത്ത സ്വപ്നങ്ങൾ,

അവളുടെ ചുണ്ടിൽനിന്ന്
ആരുമറിയാതെ കവർന്നെടുത്ത
പ്രണയമധുരങ്ങൾ,

ഒടുവിൽ
വിശപ്പിലും ദാഹത്തിലും
ദഹിപ്പിക്കുന്ന അപകർഷതയിലും
ഉള്ളുപൊള്ളിക്കലങ്ങിയ
തിങ്കൾ മുതൽ തിങ്കൾ വരെയുള്ള
ദിനരാത്രങ്ങൾ

ഒരു തെളിവും ബാക്കി വെയ്ക്കാതെ
എവിടെയാണവയെല്ലാം
നീ കുഴിച്ചു മൂടിയത്?

ഒളിപ്പിച്ചു വെച്ചതെല്ലാമിങ്ങനെ
കാണാതാകുമ്പോൾ
ഹൃദയമേ
ഞാൻ ശരിക്കും
നിന്നെത്തന്നെ സംശയിക്കുന്നു

ആരാണ്‌ നിന്നെ
എനിക്കെതിരെ തിരിച്ചുവിട്ടിരിക്കുന്നത്?

Friday, June 25, 2010

ഞാനെന്നൊരുത്തൻ

പോകുന്നവരേ
ഒന്നു ശ്രദ്ധിക്കണേ,
ഞാനെന്നൊരുത്തനെ
വഴിയിലെവിടെയെങ്കിലും
കണ്ടാൽ
അവനെയും കാത്ത്
ഒരുവനിവിടെയിരുന്ന്
വല്ലാതെ മുഷിയുന്നുണ്ടെന്ന്
ഒന്നു പറഞ്ഞറിയിക്കണേ

ചന്തയിലാണെങ്കിൽ
ഗുണ്ടകളോടൊപ്പം
വാതു വെയ്ക്കുകയോ
വാളെടുക്കുകയോ
ആവണം

നേതാക്കളോടൊപ്പമാണെങ്കിൽ
പുച്ഛത്തോടെ
കാലിന്മേൽ കാലേറ്റി
ഇരിക്കുന്നുണ്ടാവും.

ബുദ്ധിജീവികൾക്കിടയിലാണെങ്കിൽ
ഉച്ചത്തിലുച്ചത്തിൽ
സംസാരിക്കും

കവികളോടൊപ്പമാണെങ്കിലോ
മൗനം പൂണ്ട്
ഗൗരവത്തിന്റെ നിഴൽ കൊണ്ടൊരു
മറയിട്ട്
ഗൂഢത നടിച്ച്
നിൽക്കും

കൂട്ടുകാർക്കിടയിലാണെങ്കിൽ
ആരെയെങ്കിലും
പരിഹസിച്ച്
ചിരിക്കുകയാവും

ചിലപ്പോൾ
പ്രിയതമയോടൊപ്പം
ആണൊരുത്തനാണെന്ന മട്ടിൽ
ഞെളിഞ്ഞ് നിവർന്ന്
നടക്കുകയാവും

മറ്റൊരുത്തിയോടൊപ്പമാണെങ്കിൽ
പാലിലിട്ടപഞ്ചസാരയായി
അവളിൽ തന്നെ
അലിഞ്ഞുപോയിട്ടുണ്ടാവും

അതുകൊണ്ട്
പോകുന്നവരേ
ഒന്നു ശ്രദ്ധിക്കണേ

അവന്റെ ചെകിട്ടത്ത്
ഒന്നു കൊടുത്തിട്ട്
ഇവിടെയൊരാൾ
ഇപ്പോ വരാമെന്നു പറഞ്ഞുപോയ
അവനെയും കാത്തിരിക്കാൻ തുടങ്ങിയിട്ട്
മണിക്കൂറ്‌ കുറേയായെന്ന്
ഒന്നു പറഞ്ഞറിയിക്കണേ

Saturday, June 19, 2010

ചായമിടാത്ത മനസ്

ഒരു മുന്നറിയിപ്പുമില്ലാതെ
പെട്ടെന്നു തകർന്നടിയുന്ന
പുരാതന
നഗരം
പോലെയാണ്‌
ഭ്രാന്ത്

സമയം നഷ്ടപ്പെട്ട
തകർന്ന ഘടികാരമായും
ചിലപ്പോളത്
ഇളകി
ഉള്ളിലേക്കു മറിഞ്ഞു വീഴും

കനത്ത
മഴച്ചുരുളുകൾക്കപ്പുറത്തുനിന്ന്
മരങ്ങൾക്കിടയിലൂടെ
ദ്രുതം ദ്രുതമെന്ന്
കാലിട്ടടിക്കുന്ന കാറ്റുപോലെ
അത്
നെറ്റിയിലെ
അദൃശ്യമായ സുഷിരത്തിലൂടെ
തണുപ്പിന്റെ
കൂർത്ത സൂചികളൂമായി
ഉള്ളിലേക്കടിച്ചു കയറും

ശിരസിന്റെ പിൻമടക്കുകളിൽ
കനത്ത ബൂട്ടിട്ട് ചവിട്ടും,
ആത്മനിന്ദയുടെ
പൊലീസുകാർ.

നിലവിളിക്കുമ്പോൾ
ഇരുമ്പുപാളികളിട്ടടച്ച മുറി
നടുങ്ങുന്നതും
ചുമരുകൾ ശ്വാസം കിട്ടാതെ
സ്തംഭിക്കുന്നതും
തറയോടുകളുടെ ശിരസ്സുകൾ
പൊളിയുന്നതും
അറിയാമെനിയ്ക്ക്.

പിന്നെ
ഭ്രാന്ത് പുഴുക്കളെപ്പോലെയാകും
ചില നേരങ്ങളിൽ;
എത്ര ഇഴഞ്ഞാലും
അതൊരിടത്തും
എത്തിച്ചേരുകയില്ല.

അകംപുറം മറിച്ചിട്ട
ഒരറവുമാടിന്റെ
ഉരിഞ്ഞെടുത്ത തൊലി പോലെ
ചോരയിറ്റുന്നഭ്രാന്ത്
എന്നെ മുറിയുടെ
ഒരു മൂലയിലെവിടെയെങ്കിലും
ചുരുട്ടിക്കൂട്ടിയിടും

അപ്പോഴൊക്കെ വിചാരിച്ചിട്ടുണ്ട്:

ഞാൻ എന്നെത്തന്നെ
വിചാരണചെയ്യുന്ന
കണ്ണാടിയുടെ
കോടതിക്കുള്ളിൽ കടന്ന്
പൊട്ടിത്തെറിക്കുന്ന
ഒരു ചാവേറാവണമെന്ന്

എന്നെത്തന്നെ
രണ്ടോ നാലോ ആയി
ഛേദിച്ചിട്ടൊരു
വിരുന്നുമേശ ഒരുക്കണമെന്ന്

എങ്ങനെയെങ്കിലും
അവളുടെ ഹൃദയത്തിനുള്ളിൽ കടന്ന്
സ്നേഹത്തിന്റെ
എല്ലാ രഹസ്യരേഖകളും
മോഷ്ടിക്കണമെന്ന്

വഞ്ചനയുടെ
എല്ലാമുറിവുകളും തുറന്നു വെച്ച്
ഈച്ചകൾക്കുള്ള ആഹാരമാകണമെന്ന്

Sunday, June 6, 2010

മുപ്പത്തഞ്ചിൽ ഒരു ചന്ദ്രിക

മുപ്പത്തഞ്ചിന്റെ സമ്മർദ്ദം
അണപൊട്ടിയപ്പോൾ
ചന്ദ്രിക വാങ്ങീ
പുത്തനാമൊരു മൊബൈൽ ഫോൺ
ചുവന്നതുദ്ധൃതം.

( എന്തുവന്നാലും
എനിയ്ക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം
എന്നൊരു റിങ്ങ് ടോൺ)

ഇടയ്ക്കിടക്കവൾ
ചുണ്ടോടു ചേർത്തുപകർന്നൂ
വികാരവിവശം
വാക്കുകൾ ,
ഉമിനീർ,
നിശ്വാസങ്ങൾ,
അടക്കം പറച്ചിലുകൾ :
മൊബൈൽ സംഭോഗ-
രതിസുഖ സീൽ ക്കാരങ്ങൾ.

മാറിമാറി
ചെവിയിൽ വെച്ചവൾ കേട്ടൂ
സ്നേഹത്തിന്റെ ബീജങ്ങൾ
നീന്തിത്തുടിക്കുന്ന
കടലിന്റെ ആരവങ്ങൾ.

ത്രസിച്ചു വിവശമായുടൽ
അണിയിച്ചൊരുക്കീ പുരികങ്ങൾ
ചായമിട്ടണിയിച്ചു ചുണ്ടുകൾ
ശരീര മാളികയാകെയും
കസ്തൂരി ജലധാരയിൽ
കഴുകിത്തുടച്ചിട്ടു.

തന്നോടൊപ്പം
കൂടെക്കൊണ്ടുപോയ്ക്കാണിച്ചു
നഗരം,തുണിക്കട
സിനിമാ-ഭക്ഷണശാലകൾ,
അടുക്കള ,ബാല്ക്കണി ഒക്കെയും

ഉറങ്ങുമ്പോൾ
നെഞ്ചിലോ തലയോടു ചേർത്തോ
വിശ്വസ്തതയോടെ
കൂടെക്കിടത്തി.


അപ്പോഴും
മുറിയിലൊരു മൂലയിലുണ്ട്
പഴയ ലാന്റ്ഫോൺ,
കൂടെക്കൊണ്ടുനടക്കാൻ കൊള്ളാത്ത
മദ്ധ്യവയസ്കനെപ്പോലെ,
ആരുകണ്ടാലും
ആരാണച്ഛനാണോ
എന്നു ചോദിപ്പിക്കും വിധം
നരച്ച് ചാരനിറമാണ്ട്.

വല്ലപ്പോഴും മാത്രം
ഞെട്ടിയുണർന്ന്
വിഫലരതിപോലെ ഗർജ്ജിച്ചും
പിന്നെ വാടിത്തളർന്ന്
ഭൂതകാലത്തിന്റെ
മണികിലുക്കങ്ങൾ മാത്രം ശ്രവിച്ചും
പഴയതെല്ലാം പിന്നെയും സ്രവിപ്പിച്ചും
ഒട്ടും റൊമാന്റിക്കല്ലാത്ത
ഒരു യന്ത്രമായി.

റെയ്ഞ്ചില്ലാത്തപ്പോൾ മാത്രം
മടിച്ചു മടിച്ചു
കൈയ്യിലെടുത്ത്
പലതും പറഞ്ഞ്
കളിപ്പിക്കാനൊരെണ്ണമായി

Tuesday, May 25, 2010

ചില എപ്പിസോഡുകൾ

1
ലളിതമായതെല്ലാം
ഹാസ്യമാകുന്നതുകൊണ്ടാവാം
നീ എന്റെ ജീവിതത്തിനു
മുന്‍പിലിരുന്ന്‌
ഇങ്ങനെ
അറഞ്ഞു ചിരിക്കുന്നത്‌.

(നമ്മുടേത്‌ തീര്‍ച്ചയായും
ഡെന്റിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്ന
ജീവിതം തന്നെ! )

2
സങ്കീര്‍ണ്ണമായതെല്ലാം
ഭയാനകമായതുകൊണ്ടുമാവാം
ഞാനിങ്ങനെ
നിന്റെ രൂപാന്തരങ്ങള്‍ ക്കു മുന്‍പില്‍
ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നത്‌?

3
ടോയ്‌ലറ്റിലെ
ഭീകരജീവികള്‍
അപ്രത്യക്ഷമാകുകയും
അതിനൊരു സുഗന്ധമുണ്ടാകുകയും
ചെയ്യുന്നത്‌
പുതിയൊരു കാര്യം തന്നെ

4
വെളിക്കിരുന്നു ശീലിച്ചവര്‍ക്ക്‌
അകത്തിരുന്ന്‌ ശീലിക്കാന്‍
പറ്റിയ പ്രതാപത്തില്‍
സ്പോണ്‍സേര്‍ഡ്‌
പ്രോഗ്രാമുകളായി
ജീവിതം ചിത്രീകരിച്ച പ്രതിഭയെ
നാമെന്നാണവോ
സ്റ്റേജ് ഷോയില്‍ കണ്ടുമുട്ടുക?

5
നമുക്കു നമ്മള്‍തന്നെ
പൂച്ചെണ്ടുകള്‍
കൊടുക്കുന്ന ചടങ്ങില്‍
ആരാവും
കൈയ്യടിക്കാന്‍ ബാക്കിയുണ്ടാവുക ?

6
ആരുടെ
ഇവെന്റ് മാനേജ്മെന്റാണ്‌
ഈ ജീവിതമെല്ലാം!

7
എപ്പിസോഡുകളുടെ
ഇടവേളകള്‍ക്കിടയില്‍
ഏതു കമ്പനിയുടെ പാഡിലേക്കാണ്‌
പാഴായ ജീവിതങ്ങളുടെ രക്തം
വലിച്ചെടുക്കപ്പെടുന്നത്

Monday, May 24, 2010

ക്ഷമാപണം

എന്റെ
ജീവന്റെ കൂട്ടിലാണ്‌
നിന്നെ അടച്ചിട്ടത്
എന്നതിനാല്‍
ക്ഷമാപണം

ഇതിന്റെ
ഇരുമ്പഴികള്‍ തകര്‍ക്കാതെ
നിനക്കൊരാകാശത്തേക്കും
പറക്കാനാവില്ല

നിന്റെ കൊക്കു കൊണ്ട്
എന്റെ ഹൃദയം,
നിനക്കായ് ദഹിച്ച കരള്‍,
നിന്നെപ്പുണര്‍ന്നു തളര്‍ന്ന കൈകള്‍,
ഓരോ ഇരുമ്പഴികളുമങ്ങനെ
കൊത്തിക്കൊത്തി
വേര്‍പെടുത്തുക

മുറിഞ്ഞുപോകട്ടെ
എന്റെയീ
ജീവന്റെ കൂട്

കറിവേപ്പ്

ഇഷ്ടമാണെന്ന് പറഞ്ഞ്
ദിവസവും
രാവിലെ നുള്ളും

അപ്പോഴൊക്കെ
കോരിത്തരിക്കാതിരുന്നിട്ടില്ല!

പക്ഷേ
സന്ധ്യക്ക്
പാത്രമെല്ലാം കഴുകാന്‍
ഓവുചാലിലേക്ക് കുടയുമ്പോള്‍
ഇഷ്ടമെന്ന വാക്ക്
എച്ചിലിനോടൊപ്പം വീഴുന്നതു കണ്ട്
ഒരിക്കലും സങ്കടപ്പെട്ടിട്ടില്ല

എന്തിനാണ്‌ ?

ഇഷ്ടമാണെന്ന്
ഒരിക്കലെങ്കിലും പറഞ്ഞല്ലോ,
അതുമതി

Tuesday, May 11, 2010

കിടക്ക കത്തിക്കുന്ന കിളികൾ*

മരവും കൂടും
മറ്റാരോ ഏറ്റെടുത്തപ്പോള്‍
കിളി മക്കളെ തന്നോട്‌ ചേര്‍ത്ത്‌
തന്നോട്‌ ചേര്‍ത്ത്‌
വിഷാദചിന്തകളുടെ
മറ്റൊരാകാശത്തിലേക്ക്‌
ചിറകടിച്ചു

`ആരാണീ
മഴമരങ്ങളുടെ വേരുകള്‍
മണ്ണില്‍ നിന്ന്‌ പിഴുതെടുത്തത്‌?`

`ആരാണീ
മുടിക്കൊമ്പുകള്‍
ചീകിച്ചീകി ശൂന്യമാക്കിയത്‌?`

`ആരാണീ വിരല്‍ച്ചില്ലകള്‍
മുറിച്ച്‌ മുറിച്ച്‌
ചോര വീഴ്ത്തിയത്‌?`

`മരത്തോല്‍ ചീന്തിയെടുത്ത്‌
ഉടലിനെ ഇങ്ങനെ
തലകീഴായി
കെട്ടിത്തൂക്കിയിരിക്കുന്നതാരാണ്‌?`

കിളിയുടെ വിചാരങ്ങള്‍
വിറയാര്‍ന്ന ചോദ്യങ്ങളില്‍
കറ്റാടി മരങ്ങളായി

അതിന്റെ ആകുലതകള്‍
നിയന്ത്രണം വിട്ട കാറ്റും
കണ്ണുകാണാത്ത തിരമാലകളുമായി.

ഞാനുറങ്ങാന്‍ തുടങ്ങുമ്പോള്‍
പോരാട്ടങ്ങളുടെ ചൂട്‌
അന്തരീക്ഷത്തില്‍
വിയര്‍ക്കുന്നുണ്ടായിരുന്നെങ്കിലും
അവിചാരിതമായിട്ടാണ്‌
`ഇനി ഞങ്ങളോടൊപ്പം
നീയുമുണര്‍ന്നിരിക്കുക എന്ന്‌`
കിളികള്‍ എന്റെ കിടക്ക കത്തിച്ചു കൊണ്ട്‌
വീട്ടിലേക്ക്‌ പറന്നു വന്നത്.

ഇതാണിനി കൂടെന്ന്‌
അവയെല്ലാം
ചെവിയിലേക്കു ചേക്കേറി.

ഉള്ളിലെവിടെയോ ഒരമര്‍ഷം
കണ്ണുതിരുമ്മി
ഇനി ഉണരാതെവയ്യെന്ന്‌
പിറുപിറുത്തു കൊണ്ടിരുന്നു





*ഭൂമിക്കും പരിസ്ഥിതിക്കും വേണ്ടി പോരാടുന്നവര്‍ക്ക്

Sunday, May 9, 2010

മ(ര)ണം

ഓർമ്മയിലുണ്ട്‌
പലതരം മണങ്ങൾ

കണ്ടും കേട്ടും
രുചിച്ചും
തൊട്ടുമറിഞ്ഞ
പലതരം മണങ്ങൾ

കഥപറയുമ്പോൾ
മുത്തശ്ശന്റെ വായിലുണ്ടായിരുന്നു
കേൾക്കാൻ കഴിയുന്ന
ഒരു തരം മണം

ഈമ്പിയീമ്പിക്കുടിച്ചിട്ടും
തീർന്നിരുന്നില്ല
ചെറുബാല്യത്തിലെ
മധുമാമ്പഴ മണങ്ങൾ

കണ്ടുകണ്ട്
മതിമറന്നിട്ടുണ്ട്
കളിമുറ്റത്തും
അയൽത്തൊടിയിലും
അപരിചിതയിടങ്ങളിലും വിടർന്ന
പൂമണങ്ങൾ

എത്രവട്ടം
കെട്ടിപ്പിടിച്ചെന്നിലേക്കൊതുക്കിയുട്ടുണ്ട്
ഞാനവളിലെ
പുളയുന്ന മണങ്ങളെ

എങ്കിലും
ഒരു മണം മാത്രം
മണമായിത്തന്നെ
പ്രസരിക്കുന്നുണ്ട് ചുറ്റിലും

മറ്റൊന്നിലും കലരാതെ

Saturday, May 8, 2010

വർഗസമരം

പൂച്ചക്ക്‌
പട്ടിയെ വെറുപ്പാണ്‌.
മുറ്റത്തും തൊടിയിലും
യജമാനന്റെ പൃഷ്ഠത്തിനുപിന്നിലും
സദാ വാലാട്ടി
ഒരു വ്യക്തിത്വവുമില്ലാതെ
നാണം കെട്ട
ഒരേ നടപ്പു തന്നെ
വല്ലപ്പോഴും ഓർമ്മതെറ്റി
ബൗ ബൗ എന്ന്‌
വർഗ്ഗബോധത്തോടെ
കുരച്ചെങ്കിലായി

പട്ടിക്ക്‌
പൂച്ചയെ പുച്ഛമാണ്‌ .
അടുപ്പിൻ ചോട്ടിലും
മീൻ വെട്ടുന്നിടത്തും
യജമാനത്തിയുടെ അരക്കെട്ടിലും
അതേ മണം പിടിച്ചുള്ള
കാത്തിരിപ്പുതന്നെ.
വല്ലപ്പോഴും
നാവുപിഴച്ച്‌
മ്യാവൂ മ്യാവൂ എന്ന്‌
സ്വത്വബോധത്തോടെ
വംശസ്മൃതിയുണർന്ന്‌
കരഞ്ഞെങ്കിലായി
­

Friday, April 30, 2010

വസ്തുവില്പന

ഇത്
വല്ലാത്തൊരു ഗ്രാമം തന്നെ!

ഇപ്പോഴും
വായിക്കുകയും
എഴുതുകയും
സ്വപ്നം കാണുകയും ചെയ്യുന്ന
ചെറുനഗരങ്ങളുണ്ടാവാം
പതിവ്രതയെപ്പോലെ
ഇങ്ങനെ
ഒരു ഗ്രാമമുണ്ടാവുമോ?

പഴയ ചെമ്മൺ പാത കൊണ്ട്
കീറസ്സാരിയുടുത്ത്
നിറഞ്ഞകുളങ്ങൾ കൊണ്ട്
കണ്ണൊക്കെ വിടർന്ന്
വേലിപ്പുറത്തെ ചെമ്പരത്തിച്ചുണ്ടുകൾ
വഴിയിലേക്ക് നീട്ടിപ്പിടിച്ച്
കടുകു വറുത്ത
കുട്ടിക്കൂറ മണം പരത്തി
ഇപ്പോഴും
ഇങ്ങനെയുള്ള ഗ്രാമങ്ങളുണ്ടോ?

റേഡിയോ ശ്രദ്ധിച്ചിരിക്കുന്ന
ഒരു പ്രണയം
കത്തുവായിച്ച് മുലചുരത്തുന്ന
ഒരമ്മദൈവം

കുളക്കടവിലേക്ക്
ഒറ്റക്കിറങ്ങിപ്പോകുന്ന
ഒരു വല്ലാത്ത നട്ടുച്ച

നിഴലും പച്ചയും
പായൽ മൂടിക്കിടക്കുന്ന
ശുദ്ധഹൃദയങ്ങൾ
ബീഡിവലിച്ച പുകയിൽ
വട്ടം പിടിച്ചിരുന്ന്
ചീട്ടു കൊട്ടാരം പണിയുന്ന
ബലിഷ്ഠമായ
ചെറുപ്പങ്ങൾ

അകലത്തെ
രാധാ തിയെറ്ററിൽ
നിന്നൊഴുകി വരുന്ന
മാനസമൈനയൊഴിച്ചാൽ
ശോകമൂകമായ ത്രിസന്ധ്യ

‘ഇതൊരു വല്ലാത്ത ഗ്രാമം തന്നെ’
അളവെടുക്കുന്ന തയ്യല്ക്കാരൻ
ശരിവെച്ചു

കാറിലിരുന്നവർ
ചൂട് സഹിക്കാനാവുന്നില്ലെന്ന്
ഗ്ളാസ്സ് നിറച്ചു കൊണ്ടിരുന്നു.
ഭൂമിയുടെ നീളവും വീതിയും
മാറിലേക്കും
അരക്കെട്ടിലേക്കും വേണ്ട
അടിയുടുപ്പുകളുടെ
സൈസ്സും അളന്നെടുത്ത്
സാധനങ്ങളെല്ലാം
കവറിലാക്കിക്കൊടുത്തിട്ട്
അളവെടുപ്പുകാരൻ
തയ്യല്ക്കാരൻ
വിനയാന്വിതനായി

ഗ്രാമം
ഒരു പ്ളാസ്റ്റിക് കവർ
നെഞ്ചോടു ചേർത്ത്
മുൻസീറ്റിൽ കയറിയിരുന്നു

പോകുന്ന പോക്കിൽ
ഇടനിലക്കാരൻ കൂടിയായ
അമ്മാവൻ
കാറിലിരിക്കുന്നവരോടു പറഞ്ഞു
‘ഇതൊരു വല്ലാത്ത ഗ്രാമമാണ്‌
സൂക്ഷിക്കണം’

ഡ്രൈവർ
സ്റ്റീരിയോപാട്ടിനൊപ്പം കാറും
കാറിനോടൊപ്പം കാറ്റും കുളങ്ങളും
പാടങ്ങളും പറമ്പുകളുമെല്ലാം
വലിച്ചോണ്ടു പോയി

ചെമ്മൺ പാതയുടെ
കീറസ്സാരി
കാറിന്റെ കാറ്റില്പെട്ടുലഞ്ഞ്
മേല്പോട്ടു പൊന്തി

ഒരിക്കലും
നഗരം കണ്ടിട്ടില്ലാത്ത
ഒരു പെൺ കുട്ടിയായി ഗ്രാമം
ഒരല്പം പരിഭ്രമത്തോടെ
സ്വപ്നങ്ങൾക്കുമീതെ
കണ്ണുപൊത്തിക്കിടന്നു

വേലിക്കപ്പുറത്ത്
രണ്ട് ജോഡിക്കണ്ണുകൾ
അച്ഛനുമമ്മയുമായി നിറഞ്ഞു
തുളുമ്പി

Friday, April 16, 2010

പെണ്ണെഴുത്ത്‌

ചിലനട്ടുച്ചകളില്‍
അവളുടെ
കവിതയില്‍ നിന്നിറങ്ങി വരുന്ന
പച്ചയുടുപ്പിട്ട സഞ്ചാരികള്‍
ഹൃദയത്തില്‍ നിന്ന്‌
വെള്ളം കോരിക്കുടിച്ചിട്ട്‌
വഴിയോരം ചേര്‍ന്ന്‌
സമാധാനപൂര്‍വം
നടന്നു പോകാറുണ്ട്‌

ചില
കവിതയില്‍ നിന്നൊഴുകി വരുന്ന
വാക്കുകള്‍
ഉള്ളിലൂടൊഴുകിയൊഴുകി
അരികിലെവിടെയെങ്കിലും
പറ്റിപ്പിടിച്ച്
മരങ്ങളോ ചെടികളോ ആയി
പെട്ടെന്ന് മുളച്ചു പൊന്തും

ചിലപ്പോള്‍
അവളുടെ കവിതയിലെ
തെറ്റാലിയില്‍ നിന്ന്‌
തെറിച്ചു വരുന്ന വാക്കുകള്‍
എന്റെ കണ്ണിനു തൊട്ടു മുകളില്‍
നെറ്റിതുളച്ച്‌
`നീയുമൊരാണു മാത്ര`മെന്ന്‌
ചോരകൊണ്ടൊരു
കുറിപ്പെഴുതിയിടും

ഭാഗ്യം കൊണ്ടുമാത്രമാവണം
അന്നൊക്കെ
കണ്ണുപൊട്ടതിരുന്നത്.

അവള്‍
പ്രസവിച്ച് വളര്‍ത്തിയ
ചില ഭീകരാശയങ്ങള്‍
എന്റെ ശരീരത്തിനുള്ളില്‍
നുഴഞ്ഞുകടന്ന്
ഹൃദയത്തിന്റെ ചോട്ടില്‍
നീളത്തിലൊരു മുറിവുകൊണ്ട്
കുറ്റവാളി നീ തന്നെയെന്ന്
ചുവന്ന വരയിട്ടിട്ടു പോകും

വായനയില്‍
മുഴുകിയിരിക്കുമ്പോള്‍
ഇതെന്റെ സ്വാതന്ത്ര്യത്തിന്റെ
പ്രതീകമെന്നു പറഞ്ഞ്
എന്റെ അരക്കെട്ടിലേക്ക്
ഒരു ബോംബെറിഞ്ഞിട്ട്
അവള്‍
പൊട്ടിച്ചിരിക്കുന്നതും കാണാം

അല്ലെങ്കില്‍
ഞാനിരുന്ന് വായിക്കുന്നിടത്തു വന്ന്
ഇതു സ്ത്രീകളുടെ സീറ്റാണ്‌
മാറിത്തരണമെന്ന്
തീരെ മര്യാദയില്ലാതെ
ഫെമിനിസം പറയും;
ജാള്യതയോടെയല്ലാതെ
എനിക്കു
അവളുടെ കവിതയില്‍ നിന്ന്
എഴുന്നേറ്റ് പോകാനാവില്ല.

ഭഗദളങ്ങള്‍ പോലെ
ചില അരികു ചുവന്ന പദങ്ങള്‍
അവളുടെ എല്ലാ രഹസ്യങ്ങളേയും
വികാരമൂര്‍ച്ഛകളേയും
പ്രിയ്യപ്പെട്ട ഒരാള്‍ക്കുമാത്രമായി
ഉള്ളിലൊളുപ്പിച്ചു വെക്കുന്നതായി
എനിക്ക് തോന്നിയിട്ടുണ്ട്

ചിലവാക്കുകള്‍
പാല്‍ ചുരത്തുന്നു
ചിലവകണ്ണീരും
ചിലവ വിരലുകളായ്
വിരിയുന്നു
ചിലവ കൈകളായ്
പുണരുകയാവണം
ഉടലായ് തരളിതമാകുന്നുമുണ്ട്
വേറൊന്ന് ചുണ്ടായ്
പലതും കടിച്ചമര്‍ത്തുന്നുമുണ്ട്

അവളുടെ വാക്കുകള്‍
എന്നെ
മരണത്തിലേക്ക്‌ വരൂ
എന്ന്‌
മധുരമായ്‌
പാടിക്കേള്‍പ്പിക്കാറുണ്ട്‌

എന്തെന്നാല്‍
ഒരു ശവപ്പെട്ടി നിറയെ
കവിതകള്‍ കുത്തിനിറച്ച്‌
അവള്‍
തെരുവിലൂടെ
വിലാപയാത്ര നടത്തുന്ന
ഒരു സ്വപ്നത്തില്‍ നിന്നാണ്‌
ഞാന്‍ അവളിലേക്ക്
ഞെട്ടിയുണര്‍ന്നത്

Saturday, April 3, 2010

സോഷ്യലിസ്റ്റ് കുഞ്ഞമ്മ

പഴയ
നാട്ടു വേശ്യകളെ
ശരീരം വില്‍ക്കുന്നവരെന്ന്
വിളിച്ചൊഴിയുന്നത്
തീര്‍ത്താലും തീരാത്ത
പാപമാണ്‌.

വാടകക്കു വിളിക്കുന്ന
ഓട്ടോറിക്ഷ പോലെയാണവര്‍
എത്തേണ്ടിടത്ത് എത്തിച്ച്
ചിലപ്പോള്‍
മടക്കയാത്രയ്ക്കു കൂടി
കാത്തു കിടക്കുന്നവര്‍
അല്ലെങ്കില്‍
ധൃതിയില്‍
മറ്റൊരോട്ടത്തിനായി
മടങ്ങിപ്പോകുന്നവര്‍

കുഞ്ഞമ്മച്ചേച്ചി
ഉള്ളിലൊന്നും മറച്ചു വെയ്ക്കാതെ
കണ്ണില്‍ കണ്ടവരെയെല്ലാം
ഉള്ളു തുറന്ന്
സ്നേഹിച്ചവളായിരുന്നു.

കല്യാണം കഴിക്കാത്ത
ചുമട്ടുകാരന്‍ നാരായണേട്ടനോട്
രാത്രിയില്‍ പിരിയുമ്പോള്‍
‘ഇന്നൊന്നും തരണ്ട
നാലു ലോഡൊക്കെ ശരിയാവുമ്പോ
കുഞ്ഞമ്മയെ ഓര്‍ത്താ മതി’
എന്നു പറയുമായിരുന്നു

പതിമൂന്നോ
പതിനാലോ
വയസ്സുള്ള ഞങ്ങള്‍ വികൃതികള്‍
ഇല്ലിക്കാടുകള്‍ക്ക് പിന്നില്‍ മറഞ്ഞ്
എടവഴിയിലൂടെ പോകുന്ന
കുഞ്ഞമ്മയുടെ പിന്നിലെ
മാംസളതയിന്മേല്‍
ചെറിയ ചരല്ക്കല്ലെറിഞ്ഞ്
രസിച്ചിരുന്നു.

അപ്പോള്‍
‘മുട്ടേന്ന് വിരിഞ്ഞില്ല
അതിനു മുന്നേ തൊടങ്ങിയോ മക്കളേ
കുഞ്ഞമ്മേടടുത്തുള്ള കളി’
എന്നൊരശ്ളീലം മുറുക്കിത്തുപ്പി,
വളകിലുക്കച്ചിരി ചിരിച്ച്,
അവരൊന്ന് തിരിഞ്ഞു നോക്കിയപ്പോള്‍
ഞങ്ങളുടെ രാത്രിയാകെ
ഉറക്കമില്ലാത്ത
പള്ളിപ്പെരുന്നാളായി

ഒരിക്കല്‍
ചുമ്മാ കൈയ്യും വീശി
എറങ്ങിപ്പോകാന്‍ തുടങ്ങിയ
വര്‍ക്കിച്ചന്‍ മുതലാളിയോട്
‘കാശു വെച്ചിട്ട്
പോയാമതി വര്‍ക്കിച്ചേട്ടാ.
ഇതേ
എസ്റ്റേറ്റിലെ
കൂലിയില്ലാപ്പണിയൊന്നുമല്ല
നല്ലോണം സുഖിപ്പിച്ചിട്ടല്ലേ’
എന്നും പറഞ്ഞിരുന്നു.

വര്‍ക്കിച്ചന്‍
മൊതലാളിയൊക്കെ
ഇടപെട്ട്
എഴുപതുകളില്‍
പള്ളീന്ന് പൊറത്താക്കിയപ്പോ
കുഞ്ഞമ്മച്ചേച്ചി
പാര്‍ട്ടീ ചേര്‍ന്നെന്ന്
പള്ളിക്കാര്‌ പറഞ്ഞൊണ്ടാക്കി

അങ്ങനെ
സോഷ്യലിസ്റ്റ് കുഞ്ഞമ്മയെന്ന്
രണ്ടാമതൊരു കുഞ്ഞിനെ
അവരെല്ലാം ചേര്‍ന്ന്
മാമ്മോദീസാ മുക്കിയെടുത്തു.


കല്യാണം,
ചാവടിയന്തിരം,
മാമോദീസാ;
മട്ടനും ചിക്കനും പോര്‍ക്കുമുള്ള
എല്ലാ തീറ്റക്കൂട്ടത്തിനും
കുഞ്ഞമ്മച്ചേച്ചി ഹാജരായിരുന്നു.

ഒളികണ്ണിട്ട് നോക്കുന്ന
പെണ്ണുങ്ങള്‍ക്കൊക്കെ
മുഖത്തു പുശ്ചം;
അകത്ത് ഭക്തി

അടിയന്തിരാവസ്ഥയില്‍
നക്സലൈറ്റുകള്‍
കട്ടുറുമ്പുകളായി
അവതരിച്ചപ്പോള്‍
അവര്‍ക്ക്‌
രാച്ചോറു വെച്ചുണ്ടാക്കി
കുഞ്ഞമ്മച്ചേച്ചി
നാട്ടുകാരെ വിറപ്പിച്ചു

പിന്നെ
ഇന്ദിരാഗാന്ധി
വെടിയേറ്റ് മരിച്ചപ്പോള്‍
കരഞ്ഞ് കരഞ്ഞ്
കൈപ്പത്തിക്കും കുത്തി

നിങ്ങള്‍ക്കീ പണിവിട്ട്
അന്തസുള്ള
എന്തേലും ജോലി ചെയ്തൂടേന്ന്
ഒരു പത്രക്കാരി വന്ന് ചോദിച്ചപ്പോ
'എനിക്കീ ആണുങ്ങളെ
വല്യ ഇഷ്ടായിട്ടാ
കുട്ടീന്ന്' കൂസലില്ലായ്മ
കൈയ്യും കെട്ടി നിന്നു

പൊതുമേഖലയിലെ
പുല്ലെല്ലാം
സ്വകാര്യമേഖലയിലെ പശുക്കള്‍
തിന്നു തീര്‍ത്ത കാലമായപ്പോഴേക്കും
സോഷ്യലിസ്റ്റ്‌ കുഞ്ഞമ്മക്ക്
നാല്പതിന്റെ വരള്‍ച്ചയും തുടങ്ങി

പുതിയ കാറുകളും
പുതിയകക്ഷികളും
മുന്തിയ തരം പെണ്ണുങ്ങളും
വന്നപ്പോള്‍
കുഞ്ഞമ്മച്ചേച്ചി ഒരരുകത്തേക്ക് മാറി

അവര്‍ക്ക്
മാറാവ്യാധിയാണെന്ന്
നാട്ടുപത്രങ്ങള്‍
മുഖപ്രസംഗമെഴുതിക്കൊണ്ടിരുന്നു.

പുറമ്പോക്കൊഴിപ്പിച്ചപ്പോള്‍
കുറേക്കാലം
അതിലേമിതിലേം
നടന്നു

പിന്നെ
പോട്ടേ പോയി
ഒരാഴ്ച
ധ്യാനമിരുന്നു.

ഒരു
ഡിസംബറിരുപത്തഞ്ചിന്‌
എന്നെച്ഛ് നാല്പത്തേഴിന്റെ
അരികത്തൊരു കൊന്നക്കൊമ്പില്‍
കെട്ടിത്തൂങ്ങി മരിച്ചു.

പഴയ നാട്ടു വേശ്യകളെ
ശരീരം വില്‍ക്കുന്നവരെന്ന്
കുരിശുവരച്ചൊഴിയുന്നത്
എത്ര കഠിനമായ
നുണയാണ്‌

Sunday, March 14, 2010

എനിക്ക്‌ പരിചയമുള്ള സ്ത്രീകള്‍

ചില
മരങ്ങളെപ്പോലെയായിരുന്നു
അവര്‍

വളരെ ഉയരമുള്ള
ഓക്കുമരങ്ങളെപ്പോലെ
കാറ്റടിച്ചാല്‍
ബോബ്‌ ചെയ്ത മുടി
ഇടത്തോട്ടും വലത്തോട്ടുമാട്ടി
പച്ചപ്പട്ടുസാരിയുടുത്ത്‌
താഴേയ്ക്കൊന്നുമൊരിക്കലും നോക്കാതെ
മലകളിലേക്കും മേഘങ്ങളിലേക്കും
നോക്കുന്നവര്‍

ചിലരെ
മരമെന്നൊന്നും പറയാനാവില്ല,
ആപ്പിള്‍ച്ചെടിപോലെ
ചുവന്നുതുടുത്ത
ചുണ്ടുകളുണ്ടെങ്കിലും

ചിലരെല്ലാം
പാഴ്മരങ്ങള്‍ പോലെ,
അടുപ്പിക്കുകയേയില്ല.
എപ്പോഴാണ്‌
കൊമ്പൊടിഞ്ഞു വീഴുകയെന്ന്
ആര്‍ക്കും ഭയംതോന്നും.

ചിലര്‍
തമാശക്കാറ്റില്‍
ചിരിച്ചു ചിരിച്ചു തലതല്ലുന്ന
അരയാലുകള്‍
വളരെ വലുതായ്‌ പടര്‍ന്നവര്‍
ചുറ്റിലും
ജീവവായുവിന്റെ
പ്രദക്ഷിണവഴികളുള്ളവര്‍
തീരെ ചെറുപ്പംതോന്നാത്തവര്‍
സൂക്ഷിച്ചു നോക്കിയാല്‍
അമ്മയെക്കാണാവുന്ന കണ്ണാടികള്‍
ഒരവയവം പോലും
പുറത്തേക്ക്‌ തലനീട്ടില്ല
ഇലകളോടൊപ്പം
കളിയും ചിരിയും മാത്രമുള്ള വൃക്ഷങ്ങള്‍

ഒരെണ്ണം
കരിമ്പനപോലെ,
പുറമേക്ക്‌ കടഞ്ഞെടുത്തത്‌
ഉള്ളിലാകെ മധുരവും ലഹരിയും

മറ്റൊന്ന്
നാട്ടുമാവാണ്‌
പടര്‍ന്ന ശാഖകളെത്രയെന്നോ!
വേനല്‍ക്കൊടും ചൂടിലും
വിയര്‍പ്പിന്‌ മദിപ്പിക്കുന്ന മാമ്പൂമണമുണ്ട്‌
ഒരു നാണവുമില്ലാതെ
മാമ്പഴങ്ങള്‍കാട്ടി കൊതിപ്പിക്കും
കുയിലിനെപ്പോലെ പാടും
മഴയത്ത്‌
ഈറനുടുത്തു നില്‍ക്കുമ്പോള്‍
കയ്യിലൊതുങ്ങാത്ത
മാമ്പഴങ്ങള്‍ പൊഴിച്ച്‌
ചുമയും ജലദോഷവും പിടിപ്പിക്കും
എങ്കിലും
കൊമ്പില്‍ നിന്ന് കൊമ്പിലേക്ക്‌
ചവിട്ടിക്കയറിയാല്‍
ആകാശത്തേക്കും
പിന്നെ സ്വര്‍ഗ്ഗലോകത്തേക്കും
കൊണ്ടുപോകും

വേറെ ചിലര്‌
ചേര്‌ മരം പോലെ
മാറിനില്‍ക്കും
വെറുപ്പാണ്
എല്ലാറ്റിനേയും ഭയമാണ്‌
നിഴലൊന്നുമവശേഷിപ്പിക്കാതെ
ഒറ്റക്കൊരിടത്താണ്‌ നില്‍പ്‌.

ആണ്ടറുതികള്‍ക്കു ശേഷം
വേനലും മഴയും മഞ്ഞും വസന്തവും
വന്നുപോയ ശേഷം
എവിടെ വച്ചെങ്കിലും കാണുമ്പോള്‍
ചിലത്‌
തീപ്പെട്ടിക്കൊള്ളിയോ
ശവപ്പെട്ടിയോ ആയിട്ടുണ്ടാവും

ചിലത്‌
ഹോട്ടലിലെ
വലിയ ബില്ലിനോടൊപ്പം
പല്ലിടകുത്താനുള്ള
കൂര്‍ത്ത ഒരവയവമായിട്ടുണ്ടാവും

വീട്ടിലൊരു പീഞ്ഞപ്പെട്ടിയോ
അലമാരയോ
ഓഫീസിലൊരു മേശയോ
കസേരയോ ആയി...

അല്ലെങ്കില്‍
കിടപ്പറയില്‍
കട്ടിലായി മലര്‍ന്നോ
സ്വീകരണമുറിയില്‍
സോഫയായി ചെരിഞ്ഞോ

എവിടെയെങ്കിലും
വാതിലോ ജനലോ ആയി
അടഞ്ഞും തുറന്നുമങ്ങനെ
കഴിയുന്നുണ്ടാവും

വിറകായി
കത്തിയെരിയുന്നുണ്ടാവും

ചിലത്‌
മരമായിത്തന്നെ
കാട്ടിലോ കടലിനപ്പുറത്തോ
കഴിയുന്നുമുണ്ടാവണം

ഏതവസ്ഥയിലും
മരങ്ങളായിത്തന്നെ

Wednesday, March 10, 2010

പഴയ പുസ്തകങ്ങള്‍

ഗ്രന്ഥശാലയിലെ
പ്രായം ചെന്ന പുസ്തകങ്ങള്‍
എത്ര പേര്‍ വായിച്ചുപേക്ഷിച്ചവ.
ഇളകിയാടും പല്ലുകള്‍ പോലെ
കുത്തഴിഞ്ഞ മഞ്ഞച്ച താളുകള്‍...
ജരവീണ്‌
വരവരഞ്ഞ പുറം ചട്ടകള്‍,
തൊണ്ണകാട്ടിച്ചിരിക്കും
നേരമ്പോക്കുകള്‍,
വെള്ളെഴുത്തിന്റെ കട്ടിക്കണ്ണട വെച്ച
മാഞ്ഞുപോയ അക്ഷരങ്ങള്‍ ,
അറയ്ക്കുന്ന വിരലുകള്‍
ചര്‍മ്മം പൊടിഞ്ഞ
പൊടിമണം.

പുസ്തകശാല
വഴിയരുകിലെ വൃദ്ധസദനം

ആരുടെയോ
മുത്തശ്ശന്‍മാരെപ്പോലെ പുസ്തകങ്ങള്‍
റ്റോഫികളും
ചോക്കലേറ്റ്‌ പെട്ടികളുമായി വരുന്ന
കുഞ്ഞുമക്കളെ
കാത്തിരിപ്പുണ്ട്‌.

ഒരു പഴയ പുസ്തകം
എന്നെ ഈ അറയില്‍നിന്ന്
കാറ്റുകൊള്ളാനൊന്ന് മുറ്റത്തേക്കിറക്കൂ
എന്ന് ഞരങ്ങുന്നുണ്ട്‌

റ്റോള്‍ സ്റ്റോയിയുടെ പേരുള്ള
നടു വളഞ്ഞ വിറയ്ക്കുന്ന പുസ്തകം
എന്റെ കണ്ണടയെവിടെയെന്ന്
ആരോടെന്നില്ലാതെ ചോദിക്കുന്നുണ്ട്‌

വഴികാട്ടിയായ ഒരു പുസ്തകം
ഞാനിവിടെ ചാരിവെച്ചിരുന്ന
വടിയെവിടെയെന്ന് ദേഷ്യപ്പെടുന്നുണ്ട്‌.

മറ്റൊന്ന്
അറവാതിലിന്റെ വിടവിലൂടെ
ഓരോശബ്ദവും ശ്രദ്ധാപൂര്‍വം
ചെവിയോര്‍ത്തിരിക്കുകയും
ഇടയ്ക്കിടക്ക്‌
നെടുവീര്‍പ്പിടുകയും ചെയ്യുന്നുണ്ട്‌,

എല്ലാരും
തിരക്കുപിടിച്ച്‌ വായിച്ച ഒരു പുസ്തകം
പെന്‍ഷന്‍കാരുടെ ക്യൂവിലെന്നപോലെ
റാക്കിന്റെ ഒരരുകില്‍
ആരാലും തിരിച്ചറിയപ്പെടാതെ നില്‍പുണ്ട്‌.

വായനമുറിയിലിരുന്ന്
ഏതു പുസ്തകത്തിനും
ഒരവസാനമില്ലേയെന്ന് കരുതി
ചിലര്‍ വായന തുടരുന്നതിനിടയില്‍
ഒരാംബുലന്‍സ്‌ വന്ന് ചിലപുസ്തകങ്ങളെ
ഡിജിറ്റല്‍ ആര്‍ക്വൈസിന്റെ
ഓക്സിജന്‍ മാസ്കിട്ട്‌
പുറത്തേക്ക്‌ കൊണ്ടുപോയി.

അവശേഷിച്ചവ
ആരെയോ പ്രതീക്ഷിച്ച്‌
തലയിണയില്‍ മുഖം ചായ്ച്ച്‌
വെളിയിലേക്ക്‌
കണ്ണുനട്ടിരിക്കുകയായിരുന്നു

അപ്പോഴാണ്‌
തികച്ചും അപ്രതീക്ഷിതമായി
താങ്കള്‍ ഇവിടേക്ക്‌ വന്നത്‌:
പറയൂ
നാട്ടില്‍ എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍?

Friday, March 5, 2010

ഉഭയകക്ഷിചര്‍ച്ച

കാശ്മീര്‍ വിട്ടുതരണമെന്നോ?
പുളിയ്ക്കും.
എന്റെ അച്ഛന്‍
എല്ലുമുറിയെ പണിയെടുത്ത്‌
കഷ്ടപ്പെട്ടുണ്ടാക്കീതാ
അത്‌
നിങ്ങക്ക്‌ കള്ളുകുടിക്കാനും
ധൂര്‍ത്തടിക്കാനും വിട്ടുതരില്ല;
എന്റെ കൊക്കില്‍
ജീവനുള്ളിടത്തോളം കാലം.

ഫ!,
എന്തുപറഞ്ഞെടീ!
സ്ത്രീധനം കിട്ടിയ മുതല്‍
എന്തു ചെയ്യണമെന്ന്
എനിക്കറിയാം.
മിണ്ടാതിരുന്നില്ലെങ്കി
ഒരെണ്ണം
നിന്റെ ഞെഞ്ചത്ത്‌ വെച്ച്‌
പൊട്ടിക്കും,
എന്റെ സ്വഭാവം
നിനക്കറിയില്ല.

പിന്നേ പിന്നേ പൊട്ടിക്കും!
ബോംബ്‌ പൊട്ടിക്കാന്‍ പാകത്തിന്‌
ഞാനിവിടെ
മലര്‍ന്ന് കിടക്ക്വല്ലേ.
പിന്നെ
നിങ്ങടെ സ്വഭാവത്തിന്റെ കാര്യം!
അതു പറയാതിരിക്കുന്നതല്ലേ
മനുഷ്യാ നല്ലത്‌.
ആദ്യം
നിങ്ങളീ അതിര്‍ത്തികടന്നുള്ള
നുഴഞ്ഞു കയറ്റമുണ്ടല്ലോ
അതൊന്നവസാനിപ്പിക്ക്‌
എന്നിട്ടു മതി
ചര്‍ച്ചയും കിര്‍ച്ചയും

പ്രാന്തന്‍ വണ്ടി

ജീവിതം
രണ്ടായ്‌ പിളര്‍ന്നിട്ട
പാളങ്ങളില്‍
നിര്‍ത്താതെ കൂക്കിവിളിച്ച്‌
തലങ്ങും വിലങ്ങും
പായുകയാണ്‌
നീ

വേഗത
കാണുമ്പോഴാണ്‌
തോന്നുന്നത്‌
എന്തൊരു
പ്രാന്താണ്‌ നിനക്ക്‌


(മലയാള കവിതയില്‍ പ്രസിദ്ധീകരിച്ചത്‌)

കവിമാവ്‌

മാവായതുകൊണ്ട്‌
പൂങ്കുലയായും
കണ്ണിമാങ്ങയായും
മാമ്പഴമായും
പലതരത്തില്‍ പൊഴിയണം

കാറ്റിലും
മഴയിലും മഞ്ഞിലും
പൊഴിയണം...

കല്ലേറു കൊണ്ട്‌
കണ്ണു പൊട്ടണം...

വരിയുടയ്ക്കും പോലെ
കണയുള്ള തോട്ടിയിട്ട്‌ പിടിച്ച്‌
ഞെട്ടില്‍ നിന്ന്
മാങ്ങ പൊട്ടിക്കുന്നതിന്റെ
വേദന തിന്നണം...

പിന്നെ കുറേക്കാലം
ഷണ്ഡനായി
ആര്‍ക്കെങ്കിലുമൊക്കെ
വന്നിരിക്കാന്‍ പാകത്തിന്‌
വഴിയോരത്ത്‌
തണലായി നില്‍ക്കണം

(ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ചത്‌)

Saturday, February 27, 2010

വിപ്ളവം: ഒരോര്‍മ്മക്കുറിപ്പ്‌

മാര്‍ക്കോപോളോവിനേയും
ഹ്യുയാങ്ങ്‌ സാങ്ങിനേയുംപോലെ
വലിയൊരു ലോകസഞ്ചാരിയായിരുന്നു.

റഷ്യയില്‍ നിന്ന് ചൈനയിലേക്കും
ബൊളീവിയ വഴി ക്യൂബയിലേക്കും
തിരിച്ച്‌ ക്രെംലിനിലേക്കും
കിഴക്കന്‍ യൂറോപ്പിലാകെയും
തിരക്കുപിടിച്ച പലമാതിരി യാത്രകള്‍.

ഒടുവില്‍
ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി
ലെനിന്‍ ഗ്രാഡില്‍ നിന്ന്
മോസ്ക്കോയിലേക്ക്‌
ചോളവയലുകള്‍ക്കിടയിലൂടെ
തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍
ദാരുണമാം വിധം
പോക്കറ്റടിക്കപ്പെട്ടു.

ഐഡന്റിറ്റി കാര്‍ഡ്‌
വിസ
പാസ്പോര്‍ട്ട്‌
ഫ്ളൈറ്റ്‌ ടിക്കറ്റ്‌
യാത്രച്ചെലവിനുള്ള കാശ്‌
എല്ലാം നഷ്ടപ്പെട്ടു

കള്ളവണ്ടി കയറിയെന്ന് പറഞ്ഞ്‌
മോസ്കോയിലെ പൊലീസുകാര്‍
പഴയ സൈബീരിയയിലേക്ക്‌
നാടുകടത്തി

(സമര്‍പ്പണം:
എല്ലാലോകസഞ്ചാരികള്‍ക്കും)

Thursday, February 25, 2010

ആണ്‍ ഭയം

രാവിലെ
കണ്ണാടിയുടെ മുന്നില്‍ നിന്ന്
തുണി മാറ്റുമ്പോള്‍
പുരുഷന്റെ കണ്ണുള്ള കണ്ണാടി
അവളെ ഒന്നുഴിഞ്ഞു നോക്കി.

ചുമരിലിരുന്ന് ഒരാണ്‍പല്ലി
വെറുതെ കമന്റടിച്ചു

പണിശാലയിലേക്കു
പോകുമ്പോള്‍
ടാറിട്ട പാത
കറുകറുത്ത ഒരാണായി
അടിയില്‍ നിന്ന് കണങ്കാല്‍ വഴി
മുകളിലേക്കരിച്ചു കയറി.

രാത്രിയില്‍
വിളക്കണച്ചപ്പോള്‍
ഇരുള്‍
തണുത്ത കരങ്ങളുള്ള
ഒരു പുരുഷനായി
ദേഹത്തേക്കിഴഞ്ഞിഴഞ്ഞു കയറി.

പാതിരാവില്‍
അവളുടെ ഉടല്‍
പനിച്ചു വിറച്ച്‌
ഒരു പഴുത്ത സൂര്യനായി

Wednesday, February 17, 2010

വേലക്കാര്‍

സ്നേഹിക്കുന്നുവെന്നോ!
വേല കയ്യിലിരിക്കട്ടെ
മാഷേ,
പണ്ട്‌
വടക്കേചെറയിലെ
ഗോപിസാറും
ഫൈവ്സ്റ്റാര്‍ ബസ്സിലെ
കണ്ടക്ടറും
ട്യൂഷന്‍ ക്ളാസ്സിലെ
ഹരിയേട്ടനും
ഇതുതന്നെയാ പറഞ്ഞത്‌.

എന്നിട്ടെന്താ!
മൂന്നബദ്ധം
ഏത്‌ പോലീസുകാരനും പറ്റും

മാഷ്‌ പോയാട്ടെ
എനിക്ക്‌
ധാരാളം തുണിയലക്കാനും
വെള്ളം കോരാനും
മുറ്റമടിക്കാനുമുണ്ട്‌.

അതിനെടേലാ
മാഷിന്റെ ഒരു വേല!

Thursday, February 11, 2010

ഇംഗ്ളീഷ്‌ പൂച്ച

മക്കളെല്ലാം
ഇംഗ്ളീഷ്‌ മീഡിയം സ്കൂളിലാണ്‌
പഠിക്കുന്നത്‌
പണ്ടേ
എനിക്കിഷ്ടമല്ല
ആത്മാഭിമാനമില്ലാത്ത
ഈ പുരാതന ലിപികളെ;
ഉരുണ്ടുരുണ്ട മാറിടമുള്ള
മാറുമറയ്ക്കാത്ത മലയാള ലിപികളെ


അങ്ങനെയിരിക്കെ
ഒരു വൈകുന്നേരപ്പാതയിലൂടെ
എന്റെ മൂത്തമകനോടൊപ്പമാണ്‌
ഇംഗ്ളീഷ്‌ പൂച്ച
വീട്ടിനകത്തേക്ക്‌ കയറിവന്നത്‌;
സോഫമേല്‍ കാലിന്‍മേല്‍ കാലേറ്റി
രാജ്യം തിരിച്ചു കിട്ടിയ
അഹങ്കാരിയായ
രാജാവിനെപ്പോലെ
അവന്‍
എന്റെ ചാരുകസാരയിലേക്ക്‌
പഴഞ്ചനെന്നൊരു
പച്ചപ്പുളിച്ചിരിയോടെ
നോക്കിയിരുന്നത്‌.

ആദ്യമാദ്യം
അവന്റെ മുന്നില്‍
വീട്ടിലെ നാട്ടുവാക്കുകള്‍
എലികളെപ്പോലെ
പേടിച്ചു വിറച്ചു നിന്നു.
പിന്നെപ്പിന്നെ
അവ പുറത്തു വരാതെ
മാളത്തിനുള്ളിലേക്കുള്ളിലേക്ക്‌
ഉള്‍വലിഞ്ഞു...

അടുത്ത ദിവസം
വേലക്കാരി വന്നു നോക്കുമ്പോള്‍
വറുത്തു വെച്ച ചില വാക്കുകളെ
ആരോ കട്ടു തിന്നിരിക്കുന്നു!

പിന്നെപ്പിന്നെ
ദിവസവും
വേവിച്ചു വെച്ചവ ...
ഉപ്പിലിട്ടവ...
മസാല പുരട്ടി വെച്ചവ...
അരിഞ്ഞരിഞ്ഞ്‌ ഉണക്കാന്‍ വെച്ചവ...
പലതരത്തില്‍ നുറുക്കിയിട്ടവ...
വാക്കുകളൊന്നൊന്നായി
അങ്ങനെ
അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.

എന്റെ വയസ്സായ അമ്മ
പൂച്ചയെ പ്രാകുന്നുണ്ടായിരുന്നു
'നോക്കൂ മോനേ
ഒരൊറ്റ വാക്കും
അടച്ചോ തുറന്നോ വെയ്ക്കാനാവുന്നില്ല
ഉറിയിലിരുന്ന
പപ്പടം പോലെ
പൊള്ളിച്ചൊരു വാക്കിനെ
ഉറിയോടൊപ്പം മുറിച്ചോണ്ടു പോയിരിക്കുന്നു
വെറ്റില ചവയ്ക്കാന്‍
ഇടിച്ചു വെച്ച ഒരു വാക്കിനെ
മുറ്റത്ത്‌ തൂവിയിട്ടിരിക്കുന്നു.'

പക്ഷേ
പൂച്ച ഒരു കള്ളനാണെന്ന്
എനിക്ക്‌ തോന്നിയതേയില്ല


പിന്നീടാണ്‌ കണ്ടത്‌
മൂന്നു നാലു ജന്‍മം മുഴുവന്‍
സ്വന്തമായുള്ള കിടപ്പറയെന്ന് മുദ്ര വെച്ച്‌
ഭാര്യയുടെ മടിയില്‍
അവന്‍
വിനോദ സഞ്ചാരിയുടെ മയക്കം പൂണ്ട്‌
കിടക്കുന്നത്‌

കണ്‍കോണിലുറക്കത്തില്‍
പരമ പുച്ഛത്തിന്റെ വാലാട്ടി
അവന്‍ കൂനിച്ചുയര്‍ന്ന് നോക്കിയപ്പോള്‍
എന്റെ രോമ കൂപങ്ങളെല്ലാം വിയര്‍ത്ത്‌
രോമങ്ങളെല്ലാം പിളര്‍ന്നു

എനിക്ക്‌ ഭയമാണിപ്പോള്‍
മകളുടെ മുറിയിലേക്ക്‌ കണ്ണുനട്ടിരിക്കുന്ന
ഈ ഇംഗ്ളീഷുപൂച്ചയെ

Wednesday, February 10, 2010

ചോരയാണൊക്കെ

മകള്‍
തൂങ്ങിമരിച്ചു കിടക്കുന്നതിന്റെ
ചോട്ടില്‍
താടിക്ക്‌ കൈയ്യും കൊടുത്ത്‌
അപ്പനിരിപ്പുണ്ട്‌.

നോട്ടുബുക്കിലൊളിച്ചു കിടന്ന
ഒരാത്മഹത്യക്കുറിപ്പ്‌
പൊലീസുകാരന്‍ നിവര്‍ത്തിപ്പിടിച്ചു

മുകളിലേക്കും താഴേക്കും
ക്രമം തെറ്റിപ്പിടയുന്ന
അക്ഷരങ്ങള്‍ ശ്വാസംമുട്ടി കരഞ്ഞു:
"അപ്പാ അപ്പനെ
അപ്പാന്ന് വിളിച്ച നാവുകൊണ്ട്‌
വേറൊന്നും വിളിപ്പിക്കരുത്‌
അമ്മയില്ലാതെ വളര്‍ത്തി
ഇത്രേമാക്കിയിട്ട്‌ ...

ഒന്നുമില്ലെങ്കി
അപ്പന്റെ ഒറ്റമോളല്ലേ ഞാന്‍
അപ്പന്റെ ചോര,
അപ്പനതോര്‍ക്കാരുന്നില്ലേ?"

Saturday, January 30, 2010

പ്രതിഷേധം

ചെറ്റകളേ
ഇവിടെ
രാഷ്ട്രീയം മിണ്ടിപ്പോകരുത്‌

നിനക്കൊക്കെ പോയിരുന്ന്
ഓരോ സ്മോളും വിട്ട്‌
ഗോള്‍ഫോ റമ്മിയോ കളിച്ചൂടയോ

കോഴിക്കാല്‌ വലിച്ചീമ്പി
ഏമ്പക്കം വിട്ട്‌
കക്കൂസിലും പോയി
കള്ളുഷാപ്പിലും കേറി
കത്തികാണിച്ച്‌
കണ്ടവന്‍മാരെയൊക്കെ വെരട്ടിക്കൂടയോ

അച്ചീടയാണെങ്കിലും
വിറ്റ്‌ പെറുക്കി
കൊച്ചിക്ക്‌ പോയി
പത്ത്‌ ഷെയറെടുത്തൂടയോ

ബൈക്കോടിച്ച്‌
ഗോവയ്ക്കോ മയ്യഴിക്കോ മറീനയ്ക്കോ
വെച്ചടിച്ചൂടയോ

പോണവഴി
നാലഞ്ചവന്‍മാരുടെ
നെഞ്ചത്ത്‌ കേറി നെരങ്ങിക്കൂടയോ

ഏതേലും പെണ്ണൊരുത്തിയെ
വലിച്ചിട്ട്‌ ഭോഗിച്ചൂടയോ

ഒന്നുമില്ലേല്‍
അങ്ങാടിയില്‍ തോറ്റതിന്‌
അമ്മേടെ നെഞ്ചത്തെങ്കിലും
കേറിക്കൂടയോ

ആശാന്റെ നെഞ്ചത്തോ
കളരിക്കു പുറത്തോ
പാന്റൂരിയിട്ട്‌
മഴനൃത്തമാടിക്കൂടയോ

ചെറ്റകള്‍
രാഷ്ടീയോം പറഞ്ഞോണ്ട്‌
സമയം കളയണ്‌
'ഫ!'

Thursday, January 28, 2010

മടക്കം

മടങ്ങി വരുമ്പോള്‍
കുന്നിന്‍ ചെരുവിലെ
കശുമാങ്ങയുടെ മണമുള്ള കാറ്റ്‌
പുല്ലിനിടയിലൂടെ നൂഴ്ന്നുവന്ന്
അരയില്‍ ചുറ്റിപ്പിടിച്ച്‌
കവിളില്‍ ഉമ്മ വെയ്ക്കുന്നു.

തൊടിയിലേക്കു കയറുമ്പോള്‍
മറന്നുവല്ലോ കുട്ടാ
എന്ന് വളര്‍ന്ന മാവുകള്‍
പിണങ്ങി നില്‍ക്കുന്നു

പഴയവീടിന്റെ
പടിക്കലെത്തുമ്പോള്‍
തളര്‍ന്നൊരമ്മ പോല്‍
അകങ്ങള്‍ തേങ്ങുന്നു.

അദ്വൈതം

ഞങ്ങള്‍
ചെറുതും വലുതുമായ
കിളികള്‍
ആകാശത്തിന്റെ
ഭരണഘടനയില്‍
കുറിച്ചിട്ട
ചിറകുള്ള സ്വാതന്ത്ര്യമാണ്‌

ഒരു കൂട്ടിലും
അടയ്ക്കപ്പെടാത്തതുകൊണ്ട്
ഞങ്ങള്‍
അരാഷ്ട്രീയ വാദികളാണ്‌

മൂര്‍ച്ചയുള്ള ഒരു കണ
പക്ഷിക്കു നേരെ തൊടുത്ത്‌
കാറ്റിലെ
ചോരയുടെ മണം പിടിച്ച്‌
വെന്ത മാംസത്തിന്റെ
രുചി നുണഞ്ഞ്‌
നടക്കുന്നതിനിടയില്‍
വേട്ടക്കാരന്‍ പറഞ്ഞു:
'ഞാനും'

Sunday, January 24, 2010

പെണ്‍പക

ഇരുളിന്റെ മറവില്‍
വസ്ത്രമഴിച്ചു വെച്ച്‌
കുളിക്കാനിറങ്ങിയപ്പോഴാണ്‌
പുഴയും ഒരു പെണ്ണാണല്ലോ
എന്ന്
അയാളോര്‍ത്തത്‌.

ആവേശത്തോടെ
പലവട്ടം മുങ്ങിയും പൊങ്ങിയും
മുങ്ങിയും പൊങ്ങിയും
സ്നാനത്തിന്റെ
രതിസുഖത്തില്‍
മയങ്ങി
അയാള്‍
താഴേക്ക്‌ താഴേക്ക്‌
ഒഴുകിപ്പോയി.

കൈതവള്ളിയില്‍ തൂങ്ങി
ജലത്തിലങ്ങോളമിങ്ങോളം
താളത്തിലാടുന്ന
ജഡം കണ്ട്‌
കുളക്കടവിലെ
സ്വവര്‍ഗ്ഗസ്നേഹികളായ പെണ്ണുങ്ങള്‍
കണ്ണുപൊത്തിയിട്ട്‌
കരയിലേക്ക്‌
കാര്‍ക്കിച്ചു തുപ്പി

കര
ഒരു പുരുഷന്റെ
മുഖം പോലെ
വിവര്‍ണ്ണമായി

Saturday, January 23, 2010

മരിച്ചവരുടെ പിണക്കം

(ഏകാന്തതയുടെ ഒരരുകില്‍
മരം ചാരിയിരുന്ന്‌ മരിച്ചവന്‍
മനസ്സില്‍ കുറിച്ചിട്ട വാക്കുകള്‍)

പാര്‍ക്കില്‍
സന്തോഷത്തിന്റെ
മിഠായിപ്പൊതികള്‍
വാരിയെറിഞ്ഞ പോലെ
മുത്തശ്ശന്റെ കൈ വിടുവിച്ച്‌
പറന്നു പറന്നു നടക്കുന്ന
നമ്മുടെ കുട്ടികള്‍

ഒരിക്കല്‍
വാക്കുകള്‍ക്കു വാക്കുകള്‍
പകരം കൊടൂത്ത്‌
നാം നിര്‍മ്മിച്ച
സ്മാരകങ്ങള്‍

അവരുടെ
ചിരിയാണെണിക്ക്‌
നിന്റെ ഓര്‍മ്മകളുടെ
ഉച്ചഭക്ഷണം

ഇവിടെ
ഈ നാലുമണിപ്പകലിന്റെ
സൂര്യഘടികാര നിഴലുകള്‍
വഴുതിവഴുതി വീഴും പാര്‍ക്കില്‍
ഓര്‍മ്മകള്‍
മൂടി മാറ്റി രുചിച്ചിരിക്കുമ്പോള്‍
നീ
ഇല കൊഴിക്കുന്ന
ഒരു സുന്ദരമരം

നിന്റെ നിഴലോ
മണമോ തുമ്മലോ
വിദൂരമുരള്‍ച്ചയോ
കുറുകും
വാക്കുകള്‍ കോര്‍ത്തിട്ട
ചെറുമാലതന്‍ കിലുക്കമോ
എങ്ങെങ്ങുമില്ല

മേഘങ്ങള്‍ക്കപ്പുറത്തുനിന്നു പോലും
നിന്റെ മുഖം
എത്തിനോക്കുന്നില്ല

പകല്‍ക്കരയില്‍
രാവിന്റെ കടലിലേക്ക്‌ നോക്കി
ഞാന്‍ വീര്‍പ്പിടുകയാണ്‌
നിന്റെ കപ്പലിന്റെ വെളിച്ചം
ചക്രവാളത്തിലെങ്ങാനുമുയരുന്നുവോ

അല്ലെങ്കിലും
പ്രിയേ
മരിച്ചു കഴിഞ്ഞവര്‍ക്ക്‌
ആരോടാണ്‌ പിണക്കം

വീട്ടുകാരി

അവള്‍
എത്ര ബലം പിടിച്ചിട്ടും
സാധനങ്ങളുടെ വിലനിലവാരം,
ഉച്ചയില്‍ നിന്ന്
പ്രഭാതത്തിലേക്കുള്ള
മടക്കയാത്ര പോലെ,
ഒരിക്കലും
താഴുന്നില്ല

ഊതിയിട്ടുമൂതിയിട്ടും
അടുപ്പിലെ തീ കത്തുന്നില്ല
എത്രവെള്ളം കുടിച്ചിട്ടും
ഉള്ളിലെത്തീ അണയുന്നുമില്ല.

അവള്‍
ചിറ കെട്ടിയാലും
ഉള്ളിലെ ആധിപ്രളയം
ഒടുങ്ങുന്നുമില്ല.

എത്ര
ബലിഷ്ഠമായ
അടിത്തറകെട്ടിയിട്ടും
ഹൃദയത്തിനുള്ളിലെ
വലിയ ഭൂകമ്പങ്ങളില്‍പ്പെട്ട്‌
അവളുടെ
ഒരു കിനാവും
തകര്‍ന്നു വീഴാതിരിക്കുന്നില്ല

Tuesday, January 19, 2010

രക്തസാക്ഷിക്ക്‌

പിതാവേ
ഇടത്തുനിന്നും
വലത്തുനിന്നും
ദിനപ്പത്രങ്ങളുടെ
കൂര്‍ത്തതൊപ്പിയിട്ട്‌
മുഖം മറച്ച കോമാളികള്‍
നിന്നെ വെട്ടിവീഴ്ത്തുമ്പോള്‍
അകത്തും പുറത്തും
നിന്റെ രക്തത്തിനും
മാംസത്തിനും വേണ്ടി
പന്ത്രണ്ട്‌ ശിഷ്യന്‍മാര്‍
കാത്തിരിപ്പുണ്ട്‌
നീ ചതവില്ലാത്ത
എല്ലുറപ്പിന്റെ ചരിത്രം,
വീരാപദാനങ്ങളുടെ പുരാണം,
സമര മരുഭൂമിയിലെ
തളരാത്ത ഒട്ടകം

പിതാവേ
ചരിത്രത്തിന്റെ
തിരശ്ശീലക്കു മുന്‍പില്‍
തെളിയുന്നത്‌
നീ വാങ്ങിത്തന്ന
പെന്‍ഷന്റെ കട്ടിക്കണ്ണട
കൂട്ടിക്കിട്ടിയ കൂലിയില്‍നിന്ന്‌
ഒരു വസന്തം പോലെ
കുഞ്ഞുടുപ്പും കളിചിരികളും
പഴയതെങ്കിലും
നന്നായോടുന്ന
ബൈസിക്കിള്‍
ഒരു തുണ്ട്‌ ഭൂമിയോളം പോന്ന
ആത്മാഭിമാനം
ഭൂതകാലത്തെ ചവിട്ടിമെതിച്ച
സ്വാതന്ത്ര്യത്തിന്റെ
ശക്തിപ്രകടനം
കോരനും നീലിയുമൊക്കെ
നിതിനും നീതുവുമായി മാറിയ
നാമമാന്ത്രികം
അങ്ങനെ
ചെറുതും വലുതുമായ
ആത്മാക്കളുടെ
നൂറുനൂറു കൊടിയേറ്റങ്ങള്‍

നീ തന്നതെല്ലാം
തിരിച്ചെടുക്കുകയാണവര്‍
അവശേഷിക്കുന്നത്‌
പഴയ നഗ്നത,
ചാട്ടവാറേറ്റ പാടുകള്‍
മുറ്റത്തു കുഴിച്ച കുഴിയില്‍
ഒരിലവട്ടത്തിലെ കുമ്പിളില്‍
കണ്ണീരിന്റെ വറ്റുകള്‍.

Saturday, January 16, 2010

ദാഹശമനി

അസൂയക്കാരനായ
വിരുന്നുകാരാ
കസാലയുടെ മൃദുമേനിയിലിരിക്കൂ
(കുഷ്യന്‌
സുന്ദരികളുടെ
ഉടല്‍ പോലെ
ഇത്ര മാര്‍ദ്ദവം വേണ്ട-എങ്കിലും)
വടിവൊത്ത കൈകളില്‍
കൈ ചേര്‍ത്ത്‌
കസാലചാരി
ശാന്തസാന്ദ്രമായ്‌ വിശ്രമിക്കൂ

പുറത്ത്‌
വെറുപ്പിന്റെയും
സന്ദേഹങ്ങളുടേയും
ഉച്ചവിരുന്നിനു പോകുന്ന കാലടികള്‍
നഗരത്തില്‍ നിന്ന്
വീട്ടിനുള്ളിലേക്ക്‌
ഉഷ്ണക്കാറ്റിന്റെ
ഒരതിവേഗപ്പാത

മേശമേല്‍
നിനക്കുള്ള പാനീയം
(ആവിയും ഇളം ചൂടും പറക്കുന്ന!)
ചുവന്ന മുന്തിരിച്ചാറു പോലുള്ള
മധുരപാനീയം

സ്ഫടികചഷകത്തിന്റെ
ഉള്ളിലേക്കുള്ള
കണ്ണിന്റെ
ഗതികെട്ട
പരക്കം പാച്ചിലൊന്നും വേണ്ടാ
സാവധാനം കുടിക്കുക
തണുക്കട്ടെയുള്ളം

ഞരമ്പു കീറീ
ഇപ്പോള്‍ തുള്ളി തുള്ളിയായി
ചോര്‍ത്തിയെടുത്തതേയുള്ളു

വെറുപ്പിന്റെ
കഠിനമാമീ
ഉച്ചവെയില്‍ക്കാറ്റിന്‍ വിരുന്നില്‍
ഞാന്‍ പകര്‍ന്നു തരുന്ന
മറ്റെന്തു ദാഹശമനിയാണ്‌
നിനക്കു മതിയാവുക.

Monday, January 11, 2010

കള്ളുകുടിയന്‍

ഒരു
സ്വതന്ത്ര
റിപ്പബ്ളിക്കാണയാള്‍ ,
ആര്‍ക്കും
പരമാധികാരം
പണയപ്പെടുത്താത്ത
മഹാരാജ്യം.


ഒരു
കരാറിലും
അയാള്‍  
ഒപ്പിടുന്നില്ല
ഒരു തെരഞ്ഞെടുപ്പിലും
കുമ്പിടുന്നില്ല
ഒരു വട്ടമേശക്കരുകിലും
നടുവളക്കുന്നില്ല.

വസ്ത്രശാലകള്‍ക്കൊന്നും
അയാളെ പരസ്യമായി
വീഴ്ത്താനാവില്ല,
സ്വയം വീഴുന്നതിന്റെ
ആനന്ദത്തില്‍ മയങ്ങി
നിറഞ്ഞുതുളുമ്പുന്ന
കള്ളുകുടങ്ങളെ
സ്വപ്നം കാണുകയാണയാള്‍.


അതുകൊണ്ട്‌
സ്വപ്നത്തില്‍ നിന്ന്
അയാള്‍ ഒരിക്കലും
ബോംബ്‌ പൊട്ടിയ ഒച്ച കേട്ട്‌
ഞെട്ടിയുണരുന്നില്ല,

സമാധാനത്തിനുവേണ്ടി
അയാള്‍
ഒരു യുദ്ധവും
അവസാനിപ്പിക്കുന്നില്ല

Friday, January 8, 2010

പതിവ്രത

വെള്ളമില്ലാത്ത
കരിങ്കല്‍ നെഞ്ചില്‍
ഒരു മകര മത്സ്യം പോലെ
ശ്വാസം കിട്ടാതെ
പിടയുകയായിരുന്നു ഞാന്‍

അതു കൊണ്ടാണ്‌
കീചകനെങ്കില്‍ കീചകനെന്നു
കരുതിയത്‌


പണ്ട്‌
സ്കൂളിന്റെ
ഉയരമുള്ള പടവുകള്‍ കയറുമ്പോള്‍
ചോട്ടില്‍ നിന്ന്
കീചകാ
നീ എന്റെ കൊച്ചുപാവാടയുടെ
അടിയിലൂടെ മേലോട്ട്‌ നോക്കിയത്‌
ഓര്‍മ്മയുണ്ടെനിക്ക്‌ ,
തെമ്മാടി
വൃത്തികെട്ടവന്‍
അമ്മയും പെങ്ങളുമില്ലാത്തവനെന്ന്
പല തെറികള്‍
നിന്റെ കണ്ണ്  പൊട്ടിച്ചതും.

കോളേജിലേക്കുള്ള യാത്രയില്‍
അരികു സീറ്റിലിരിക്കുമ്പോള്‍
ബസിന്റെ കമ്പിയില്‍
എന്റെ ദാവണിക്കുള്ളിലേക്ക്‌ നീ
വാവലിനെപ്പോലെ
ദാഹത്തോടെ
തൂങ്ങിക്കിടന്നതും
എനിക്കോര്‍മ്മയുണ്ട്‌.


അന്നു നിന്റെ
ദുശ്ശാസനവേഷം കണ്ട്‌
എന്റെ ഹൃദയത്തില്‍
എന്തൊരു മനം പുരട്ടലും
നാവിന്‍മേല്‍ എന്തൊരു
ചൊറിയുന്ന
പുലയാട്ടുമായിരുന്നു

ഓര്‍മ്മകളോര്‍ക്കുമ്പോള്‍
നാണവും മാനവും കെട്ടുപോകുന്നു


കീചകാ
നീ വിളിച്ചതുകൊണ്ടല്ല
ഈ പാതിരാപ്പന്തലിനു ചോട്ടിലെ
കളിയരങ്ങില്‍
വീഞ്ഞും മുന്തിരിക്കുലകളുമായി
ഗാത്രവും പാത്രവും വിറയ്ക്കാത്ത
സൈരന്ധ്രിയായ്‌,
വിയര്‍ക്കാതെ
വ്രീളയായ്‌   
ഞാന്‍ വന്നു നില്‍ക്കുന്നത്‌.
എന്നെക്കാക്കുവാന്‍
പതികളഞ്ചില്ല കീചകാ


ഇന്നിതാ
മൂന്നുകുട്ടികളുടെ അമ്മ
നാല്‍പതിന്റെ വറ്റിയ കണ്‍ തടങ്ങള്‍
എത്ര പെട്ടന്നാണ്‌
സ്ത്രീകള്‍ നരച്ച പാവകളാകുന്നത്‌
എത്ര വട്ടം കണ്ണാടിയുടെ മുന്‍പില്‍
ഭാവം വരുത്തിയും
മാറ്റിയും നിന്നിട്ടുണ്ട്‌
രാവിലെ
ഉച്ചക്ക്‌
സന്ധ്യക്ക്‌
ആരും കാണാ പാതിരാമുറികളില്‍.

അദ്ദേഹം സദാ ചെറുപ്പമാണ്‌,
യയാതി !
എന്നോടു മാത്രം
വിരക്തിയുടെ ശീതശൈലം പോലെ
ഒരേ ഉറമഞ്ഞുപോലെ
ഒരൊറ്റ കൃഷ്ണശിലപോലെ
മടുപ്പിക്കുന്ന ഒരേ  നിദ്രതന്നെ

കിടന്നാല്‍ പുലര്‍ച്ചക്കേ ഉണരൂ
അതിനുമുന്‍പേ
തിരിച്ചെത്തണം
രാവിലെച്ചായ കിട്ടാതെ വന്നാല്‍
ദേഷ്യമാണ്‌
ഒരു കുട്ടത്തെറിയുമായ്‌
ഉറക്കം ചവിട്ടിക്കെടുത്തി
അദ്ദേഹം കടന്നു പോകും
പിന്നെ
എന്റെ കുട്ടികള്‍ക്കാരാണ്‌?

അതു കൊണ്ടാണ്‌
കീചകനെങ്കില്‍ കീചകനെന്നു
കരുതി
ഈ പാതിരാപ്പന്തലിനു ചോട്ടിലെ
കളിയരങ്ങില്‍
വീഞ്ഞും മുന്തിരിക്കുലകളുമായി
ഗാത്രവും പാത്രവും വിറയ്ക്കാത്ത
സൈരന്ധ്രിയായ്‌,
വിയര്‍ക്കാതെ
വ്രീളയായ്‌
ഞാന്‍ വന്നു നില്‍ക്കുന്നത്‌.