Thursday, October 13, 2016

കൊതി (അഞ്ച് ഭാഗങ്ങളിൽ മുന്നാമത്തേത്)



3  രുചിക്കുവാൻ
=================
കൊതിയാവുന്നുണ്ട്
നിന്നെ രുചിക്കുവാൻ
നിന്റെ രുചിയെന്താണെന്ന്
ഞാനതിശയിക്കാറുണ്ട്!
മധുരമോ കയ്പോ?
 
എന്തിന്റെ രുചിയാണ് നിനക്ക്?
ജലത്തിന്റെ?
കടൽക്കാറ്റിന്റെ,
പേരയ്ക്കയുടെ,
ചെറിപ്പഴങ്ങളുടെ, ഞാവൽപ്പഴങ്ങളുടെ
പഴുത്ത തക്കാളിയുടെ
പാകം ചെയ്ത മത്സ്യത്തിന്റെ,
മസാലനിറച്ച് വേവിച്ച മാംസത്തിന്റെ?
തണുപ്പും ചൂടും നിറഞ്ഞ
വാനില മണക്കുന്ന ഐസ് ക്രീമിന്റെ?
അറിയാനായി ഞാൻ നിന്നെ രുചിച്ചു നോക്കുന്നു.
ചുണ്ടുകൾ,
ശരീരത്തിന്റെ ഓരോരോ ഇലകളും
ദളങ്ങളും
ഓരോ താമരവളയങ്ങളും.
അലയുന്നു
നിന്റെ രുചിയുടെ രഹസ്യങ്ങൾ നിറഞ്ഞ
പഴത്തോട്ടങ്ങളിൽ.

അപ്പോൾ
നാവിൽ
അവിചാരിതമായി
വന്നു തറച്ചതാണ്
സങ്കടങ്ങൾ ഹൃദയത്തിൽ തുളച്ചുകയറ്റിയ
ഇരുമ്പാണികളുടെ രുചി
ശരിക്കും അതായിരുന്നോ നിന്റെ രുചി?

ഇപ്പോൾ എനിക്കറിയാം നിന്റെ രുചിയെന്തെന്ന്
നാവുകൊണ്ടറിയാവുന്നതല്ല.
എവിടെ നിന്നോ
ഹൃദയത്തിലേക്ക് ഇറ്റിറ്റുവീണതാണ്.
അസാധാരണം
ഭ്രാന്തം
ഉന്മത്തം.
ശരീരത്തെ തന്നെ
നാവാക്കി മാറ്റുന്ന ഭ്രാന്തമായ രുചി,
ആളുകൾ പ്രണയമെന്നു വിളിക്കുമ്പോൾ
ഞാനതിനെ രുചിയെന്നു  കേൾക്കുന്നു

കൊതിതോന്നുന്നു
നിന്നെയങ്ങനെ
പലവട്ടം രുചിച്ചു നോക്കുവാൻ

Wednesday, October 12, 2016

തിളനൃത്തം

അവളോടുള്ള പ്രണയം
പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ..
ഉണർന്നെഴുന്നേൽക്കുന്നതു പോലെ രസകരമായിരുന്നു ..
ആവി പറക്കുന്ന ചായയിലേക്ക് നോക്കിയിരുന്ന്
മണം മാത്രം നുണഞ്ഞിറക്കുന്നതു പോലെ ...
ചൂടു മാത്രം ഊതിക്കുടിക്കുന്നതു പോലെ ...

എങ്കിലും
അവൾ അത് മനസ്സിലാകുന്നില്ലെന്ന് നടിച്ചു.
തിളയ്ക്കുവാൻ വേണ്ടി അടുപ്പിനു മുകളിൽ വെച്ച കെറ്റിലു പോലെ
ഉള്ളിൽ പാലും മധുരവുമടക്കി വെച്ച്
ഇലകളരിഞ്ഞിട്ട സുഗന്ധം
ജല വസ്ത്രങ്ങളിൽ പുരട്ടി
അവൾ തിളനിലയിലേക്ക്
ചുവടു വെച്ചു...

എനിക്കവളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല...
തിളച്ചു തൂവാതിരിക്കാൻ
ഇടക്കിടക്ക്
മൂടി തുറന്ന് നോക്കി...
ഞാൻ നോക്കുന്നുണ്ടോ എന്നവൾ
നീരാവിയായി
മാന്ത്രിക വേഷമിട്ടു.

തിളയ്ക്കാതെ
എത്ര നേരമിരിക്കും നീയെന്ന്
എൻ്റെ പ്രണയം അവളിൽ കത്തിക്കൊണ്ടിരുന്നു.

അവൾ
നിശബ്ദതയുടെ ഒരു ദേവാലയം പണിതു.

വികാരരഹിതയായ ഒരുവളെ തിളനിലയിലേക്കുയർത്തുന്നത് മരിച്ചവരെ ഉയിർപ്പിക്കുന്നതു പോലെ
ഒരു സാധാരണ കാര്യമല്ല

പക്ഷേ,
ആകസ്മികതയുടെ വെളിച്ചം തട്ടി
പെട്ടെന്നൊരു ദിവസം
അവളൊരു പൂമ്പാറ്റയായി...
ഉള്ളിൽ

പാലും മധുരവുമടക്കി വെച്ച്
ഇലകളരിഞ്ഞിട്ട സുഗന്ധം
ജല വസ്ത്രങ്ങളിൽ പുരട്ടി
തിളനിലയിലേക്ക്
ചുവടു വെച്ചു...
തൂവി നിലം പറ്റി വീണു.

അവളോടുള്ള പ്രണയം പ്രത്യേകതകൾ നിറഞ്ഞതായിരുന്നു.
ഒളിച്ചു കളിക്കുന്ന
കുട്ടികളെ പോലെ
മനോഹരമായിരുന്നു.

Tuesday, October 11, 2016

കൊതി (അഞ്ചു കവിതകളിൽ രണ്ടാമത്തേത്)



2 തൊടാൻ
===========
കൊതിയാവുന്നു
തൊട്ടുനോക്കുവാൻ
മൃദുത്വം

ഏതു പൂവിന്റെ മാർദ്ദവമാണ് നിനക്ക്?
താമരയുടെയോ അതോ  റോസിന്റെയോ?
എനിക്കറിയില്ല
തൊട്ടു നോക്കാൻ തോന്നുന്നു.
അതങ്ങനെയാണ്
ഒരു ചിത്രശലഭം പൂവിലെന്ന പോലെയാണ്
ഞാൻ നിന്നെ തൊട്ടു നോക്കുക.
ആദ്യം ചുറ്റിലും പാറിപ്പറക്കും,
പിന്നെ ഒരൊറ്റ ഇരുത്തമാണ് നിന്റെ ഇതളുകൾക്കുള്ളിൽ.
നിന്റെ കൈപ്പത്തിക്ക് പിന്നിലോ വിരലിലോ
ആദ്യമായി തൊട്ടു നോക്കും.
നിനക്ക് സ്പർശം പേടിയുടെ രൂപത്തിലാണറിയുവാൻ കഴിയുക.
നീ ഇഷ്ടമായില്ലെന്ന് നടിക്കും
പക്ഷേ, നിനക്കിഷ്ടമായിട്ടുണ്ടാവും
എനിക്കറിയാം
സ്നേഹിക്കുന്നവനാൽ
തൊട്ടു നോക്കപ്പെടാൻ ഇഷ്ടപ്പെടാത്തവരില്ല.
മെല്ലെ മതിയെന്നാണ് നീ പറയുന്നത്
സ്നേഹിക്കുന്നവളെ തൊടാതിരിക്കാൻ
ആർക്കാണു കഴിയുക.
വിരലുകളിൽ നിന്ന് മെല്ലെ ഞാൻ സ്വന്ത്രനാകുന്നു
എന്റെ തോളുകൾ കൊണ്ട് നിന്റെ തോളുകളിൽ തൊടുന്നു.
ഞാനെന്റെ ചുമലുകളെ വിരലുകൾ പോലെ സങ്കല്പിച്ച്
നിന്നെ തൊട്ടു നോക്കുന്നു.
ഒടുവിൽ നിന്റെ തോളുകൾക്കു മീതെ കൈകളിടുന്നു.
സ്നേഹം അതിന്റെ സുരക്ഷിതമായ
ഒരു തുറമുഖത്തിലേക്കെത്തുമ്പോഴാണ് കൈകൾ പായ്മരം പോലെ
ഒരുവളെ  പേടിയുടെ കൊടുങ്കാറ്റിൽ നിന്ന് രക്ഷിച്ച് 
തോളോടു  ചേർക്കുന്നത്.
ഇനിയൊരിക്കൽ സന്ധ്യകഴിയുന്ന നേരത്ത് നാം
കടൽത്തീരത്തിലൂടെ നടക്കും
ഞാനപ്പോൾ നിന്റെ അരയിൽ  കൈചുറ്റിയിട്ടുണ്ടാവും
നാം അത്രമേൽ അടുപ്പത്തിലായെന്നേ അർത്ഥമുള്ളു.
നീ സ്നേഹിക്കപ്പെടുന്നുവെന്ന അനുഭവത്തിൽ
എന്നോടും ചേർന്നു നടക്കും
ഇനിയും കൂടുതൽ ചേരാൻ പറ്റില്ലല്ലോ എന്ന വ്യാകുലയിൽ.
ഞാൻ പുരുഷനാണല്ലോ,
നിന്റെ മാർദ്ദവത്തെക്കൂടി എന്നോടു ചേർത്തുപിടിക്കും.
എപ്പോഴെങ്കിലും ഒരു മറവിലോ തിരിവിലോ
ഏകാന്തയുടെ തുരുത്തിലോ വെച്ച്
നാം ആദ്യമായി ചുംബിക്കും. നീ വഴുതിപ്പോകും.
നിനക്കതിന്റെ പാപഭാരവും ഭയവും വൈകാരികഭാരവും
അധിക നേരം താങ്ങാനാവില്ല.
ചിത്രശലഭം വന്നിരിക്കുന്ന  പൂവു പോലെ നീ ഉലഞ്ഞു പോകും.
നിന്റെ ചുണ്ടുകൾ ഏതോ  പുഷ്പത്തിന്റെ ഇതളുകളെ ഓർമ്മിപ്പിക്കും.
ചുണ്ടുകൾ കൊണ്ട്
പരസ്പരം തൊട്ടു നോക്കുകയാണ് നമ്മൾ.
അതുവരെയുള്ളതു പോലെയല്ല,
ഇപ്പോൾ നമ്മൾ  മറ്റാരോ ആണ്.
വൈദ്യുതാഘാതമേറ്റവർ.
ആദ്യത്തെ ചുംബനം കഴിയുമ്പോഴാണ്
നാം
ശരിക്കും തൊട്ടുനോക്കിയെന്ന് അറിയുന്നത്.
വിരലുകൾ  കൊണ്ടല്ലാതെ
സ്പർശിക്കാൻ കഴിയുമെന്നു പഠിക്കുന്നത്.
പതിനൊന്നാമത്തെ വിരൽ ചുണ്ടിലുണ്ടെന്ന് അറിയുന്നത്.
നാവിൽ പന്ത്രണ്ടാമത്തെ വിരൽ.

നിലാവുള്ള രാത്രിയിൽ
കടലിലോ പാറക്കെട്ടിനു മുകളിലോ കിടന്ന്  നാം
രാത്രി കാണുന്നു.
ഒരു സ്വപ്നം പോലെ നാം അന്തരീക്ഷത്തെ നീർത്തി  വിരിക്കുന്നു.
ഞാൻ നിന്നെ വിസ്തരിച്ച് അഴിച്ചു നോക്കുന്നു
ഒരു ശില്പി അവന്റെ പൂർണ്ണമായ ശില്പത്തെയെന്ന പോലെ
ഞാൻ നിന്നെ തൊട്ടുതലോടുന്നു.
എന്റെ സൃഷ്ടിയാണിത് എന്ന മട്ടിൽ
ഇനിയും ആകൃതിപ്പെടുത്തുവാൻ കഴിയുമോയെന്ന്
തിരിച്ചും മറിച്ചും  തൊട്ടു നോക്കുന്നു.
ലോകത്ത് മറ്റൊരു ലോകവുമില്ലെന്ന മട്ടിൽ നാം
പരസ്പരം തൊട്ട് തൊട്ട് തലോടും.
അതിന്റെ ആനന്ദത്തിൽ 
രാത്രിയെ  മുഴുവൻ ആർദ്രമാക്കും.

എല്ലാ ഞരമ്പുകളും കോർത്തുകെട്ടിയ  സ്പർശമണിയിൽ
തൊട്ട്  
മാന്ത്രികരെ പോലെ നമ്മൾ പരസ്പരം
ഒരാളെ മറ്റൊരാളാക്കും.    
കടലോ കാനനമോ അപ്പോൾ ഞരങ്ങുവാൻ തുടങ്ങും.
ജലകന്യകകളും വനദേവതമാരും  കയറിവരും
നാം പരസ്പരം പുണരും
കടലിനുമീതെ കുളിർ കാറ്റും കൊടുങ്കാറ്റുമെന്ന പോലെ
ഞാൻ രൂപാന്തരപ്പെടും..നീയും
പതിമൂന്നാമത്തെ വിരലുകൊണ്ട് നിന്നെ
ആനന്ദത്തിന്റെ
വിരാമമില്ലാത്ത തിരമാലകൾക്കു മീതെ തുഴഞ്ഞ്
അജ്ഞാതമായ ദ്വീപുകളിലേക്ക് വഹിച്ചുകൊണ്ടുപോകും. 

പക്ഷേ, ഞാനിതൊന്നുമായിരിക്കില്ല
ശരിക്കും ചെയ്യുക.
എന്റെ ഹൃദയത്തെ ഒരു വിരലാക്കിമാറ്റും
എന്നിട്ട് നിന്റെ ഹൃദയത്തെ തൊടും.
അതിന്റെ ചൂടും മിടിപ്പും തൊട്ടു നോക്കും
ആർക്കുമതിനു കഴിഞ്ഞിട്ടില്ലല്ലോ.
അപ്പോഴാണ് നീ 
ലോകത്തിലെ ഏറ്റവും ആഹ്ലാദവതിയായ പെണ്ണാകുന്നത്
അതറിയുമ്പോൾ ഞാനെന്റെ മനസ്സിന്റെ  പതിനാലാം വിരലുകൊണ്ട്
നിന്റെ മനസ്സിനെ

കൊതി (അഞ്ചു കവിതകളിൽ ഒന്നാമത്തേത്)

കാണാൻ
==========
കാണാൻ  കൊതിയാവുന്നു
ഒരു സിനിമയിലെന്ന പോലെ.
ലോങ്ങ് ഷോട്ടിൽ. മീഡിയം ഷോട്ടിൽ. ക്ലോസപ്പിൽ.
ഒരു ദൂരദർശിനിയിലൂടെന്ന വണ്ണം
അനേകം സുന്ദര നക്ഷത്രങ്ങൾക്കിടയിൽ
വേറിട്ടു തിളങ്ങുന്നതും
ആൾക്കൂട്ടങ്ങൾക്കിടയിലൂടെ
മാന്ത്രികമായി ചലിക്കുന്നതുമായ മറ്റൊരു നക്ഷത്രമായി.
നിന്നെ കാണണം
ഒരു ജനൽപ്പഴുതിലൂടെന്ന വണ്ണം. വിഷാദ മുഖച്ഛായകളിൽ.
നിന്നെ കാണണം ഒരു താക്കോൽ പഴുതിലൂടെന്ന വണ്ണം രഹസ്യാത്കമമായി.
ഉത്കടമായി.
ഒരു കനകാംബരവസ്ത്രങ്ങളിലല്ല ദിഗംബരയായി.
കണ്ണുകകൾ കൊണ്ട് ഊഞ്ഞാലാടണം എല്ലാ നിമ്നോനോന്നതങ്ങളിലും..
കാണണം എല്ലാ രഹസ്യമയമായ കോണുകളിലും നിന്ന്,
ഒരു സൂക്ഷ്മദർശിനിലൂടെന്ന വണ്ണം
അതിസൂക്ഷ്മമായയി,
ഓരോ കോശങ്ങളും കലകളും രോമരാജികളും,
ചർമ്മത്തിന്റെ നിറഭേദങ്ങളും.
ഒളിച്ചിരിക്കാൻ തോന്നിപ്പിക്കുന്ന നിന്റെ മുടിക്കെട്ട്.
ജിന്നുകളിൽ നിന്ന് മറച്ചു വെച്ച കാതുകൾ.
നിന്റെ വിടർന്ന കണ്ണുകൾ.
കവിളിലെ ചുവന്ന വീഞ്ഞ് ചഷകങ്ങൾ.
വരാനിരിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി
കരുതിവെച്ചിട്ടുള്ള ഞാവൽപ്പഴ മൊട്ടുകൾ,
നാഭിയിൽ നിന്നുമൊഴുകും
സൗവർണ്ണ സൗന്ദര്യ വെളിച്ചം.
പിന്നിൽനിന്നു നോക്കിയാൽ കാഴ്ച തുളുമ്പിപ്പോകുന്ന നിറകുടങ്ങൾ.
എനിക്ക് കാണാം നിന്നെ,
ദംശിക്കാം,
പുരുഷ പപത്തിന്റെ വിഷം നീലിച്ച കണ്ണുകൾകൊണ്ട്.

എന്നാൽ എനിക്ക് കാണാം നിന്നെ
വ്യത്യസ്തയായി,
സ്നേഹത്തിന്റെ അപ്രാപ്യമായ ഏഴായിരം വർണ്ണങ്ങളിൽ.
ആരും കാണാത്ത സങ്കടങ്ങളിൽ കുളിച്ചു നിൽക്കുന്ന
ഒരുവളെ,
പാപമില്ലാത്ത കണ്ണുകളിൽ.
ഒരു മഞ്ഞുതുള്ളി പോലെ.
ചൂടുവറ്റാത്ത ഒരു കണ്ണീർക്കണം പോലെ.
നിനക്കു മാത്രം കാണാൻ കഴിയുന്ന നിന്നെ.