Sunday, May 10, 2015

കാലങ്ങളായി പെയ്യുന്ന മഴ, അതേ ദേശം അതേ പൗരന്മാർ...

ആദ്യം നമ്മൾ
കുറേക്കാലത്തേക്ക് ഒന്നും മിണ്ടുകയില്ല.
അതങ്ങനെയാണ്
മൗനത്തിന്റെ മഴയത്ത് നിൽക്കും.

ഓരോ തുള്ളിയും നമ്മുടെ മീതേയ്ക്ക് പറന്നു വരും
നെഞ്ചിൽ  തൂവൽ കൊണ്ടു  തൊടും
നമ്മൾ  ആസ്വദിച്ച് നനയും
അതിന്റെ സംഗീതം കേട്ടു നിൽക്കും
ഒന്നിച്ചിരുന്ന്
ഐസ്ക്രീം പോലെ മാധുര്യമുള്ള
അതിന്റെ തണുപ്പ്  നുണയും

ഞാനപ്പോൾ
മോണിങ്ങ് കോഫിയുടെ മണമുള്ള വിരലുകൾ കൊണ്ട്
നിന്റെ മുടിയിൽ അദൃശ്യമായി തൊടും
നിനക്കുമാത്രമറിയുന്ന
പ്രത്യേക ലിപിയുള്ള ഒരു ഭാഷയിൽ
നിന്നെ തലോടും

കാറ്റിൽ നിന്റെ മുടിച്ചുരുളിൽ
ഞാൻ മാത്രം ഒരു നീലക്കടൽ കാണും
വിദൂരതയിലെ തിളങ്ങുന്ന നക്ഷത്രങ്ങൾ  പോലെ കണ്ണുകളും
എനിക്കറിയാം
എല്ലാം അനേകായിരം പേർ പറഞ്ഞുകഴിഞ്ഞ രൂപകങ്ങളും ഉപമകളും തന്നെ
പക്ഷേ എനിക്കും അതാവർത്തിക്കാതിരിക്കാനാവില്ല

എത്രയോ കാലമായി
ആളുകൾ കൊള്ളുന്ന അതേ മഴതന്നെയാണല്ലോ
നമ്മളും
ഇപ്പോൾ കൊള്ളുന്നത്.
പിന്നെന്താണ്!

 നാമിപ്പോൾ കടൽക്കരയിലാണ്
നിന്റെ മങ്ങിയ ചർമ്മത്തിൽ
ഞാൻ  വെയിലിന്റെ നടനവും നോക്കി ഇരിക്കും
നമ്മുടെ ഹൃദയത്തിനുള്ളിലൂടെ മുന്തിരിവള്ളികൾ വളരും
 ആരും കാണാതെ അവ പരസ്പരം കെട്ടുപിണയും
രക്തത്തിനിപ്പോൾ പഴുത്ത മുന്തിരിയുടെ രുചി കാണും,
ഒരു പക്ഷേ ചുണ്ടുകൾക്കും.

വാക്കുകളുടെ ആ കിളികൾ ഇപ്പോളുണർന്നിട്ടുണ്ടാവും
നാമവയെ കൂട്ടിലിട്ടിരിക്കുകയായിരുന്നല്ലോ
അവ മൗനത്തിന്റെ കൂടു പൊളിക്കാൻ ശ്രമിക്കുന്നുണ്ട്
നാമവയെ
പെട്ടെന്ന് സ്വതന്ത്രമാകാൻ  അനുവദിക്കില്ല.

ഇപ്പോൾ  നാം ഒരു  പാതയിലൂടെ നടക്കുകയാണ്.
ചുവന്ന മൺ പാതയിലൂടെ.
അതാണു രസം.
അപ്പോൾ പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് പോകകയാണെന്നു തോന്നും
നമ്മൾ കൈകൾ കോർത്തുപിടിക്കും..
ആരോ  കൈവീശിക്കാണിക്കുന്നുണ്ട് നമ്മളെ
കാറ്റാണ് മരങ്ങളും ചെടികളുമാണ്.
അവയ്ക്കപരിതമല്ല
ആ വിരൽ പിടിച്ചുള്ള പോക്കുകകൾ,
അവർക്കപരിചിതമല്ല അത്തരം  തൊട്ടുരുമ്മലുകൾ,
നീണ്ട മൗനങ്ങളും.

ഒടുവിൽ നാം അവിടെ എത്തിച്ചേരും
അധികമാരുമില്ലാത്ത  ദേശത്ത്.
തെരുവിലിരുന്ന് കോഫി കുടിച്ചു കൊണ്ടിരിക്കുന്ന
അനേർകർക്കിടയിലേക്ക്
നമ്മൾ കയറിച്ചെല്ലും.

അപ്പോൾ അവർ   നമ്മളെ  തിരിച്ചറിയും, 
എഴുന്നേറ്റ് നിന്നു കൈയ്യടിക്കും.
അവിടെയുള്ളവർ
നമുക്കായി നൽകും  പൗരത്വത്തിന്റെ പുതിയ രേഖകൾ
നമ്മൾ  സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കും
അടച്ചിട്ട കൂടുവിട്ട്   
നമ്മുടെ വാക്കുകൾ ആകാശത്തേക്ക് പറക്കും

നോക്കൂ, അവ എത്രയധികം സന്തോഷത്തോടെയാണ്
ചിറകടിക്കുന്നതെന്ന്
നാം കണ്ടുപിടിച്ച് പുതിയ ദേശത്തിനു മീതെ
എത്ര ഉയരത്തിലാണ് അവ പറക്കുന്നതെന്ന്...

Saturday, May 2, 2015

ഭാഗ്യവാൻ



വളരെ സ്വസ്ഥനാണ്
ഭാഗ്യവാനും
ഗാസയെപറ്റിയുള്ള ചില വാർത്തകളിൽ
കുഞ്ഞുങ്ങൾ കശാപ്പുചെയ്യപ്പെടുന്നുണ്ട്
ബാഗ്ദാദിലും
ബസ്രയിലും
നിഷ്കളങ്കതയുടെ കഴുത്ത്
ചലച്ചിത്രത്തിലെന്ന മട്ടിൽ
അറത്തുമാറ്റപ്പെടുന്നുണ്ട്
സിറിയയിൽ
മൃത്യുവിന്റെ നാടകം,
തുർക്കികൾക്ക്
കിഴക്കെന്നും പടിഞ്ഞാറെന്നുമുള്ള പേടികൊണ്ട്
പരിഭ്രമിക്കാനേ നേരമുള്ളു
ഈജിപ്തിൽ ചത്വരങ്ങളെ ഇളക്കി മറിക്കുന്ന
മനുഷ്യഭൂകമ്പങ്ങളുണ്ട്
ഒരൊറ്റ ബോംബ് കൊണ്ട്
ആയിരങ്ങളെ
മരണത്തിന്റെ വിശുദ്ധ പാർലമെന്റിലേക്ക്
തെരഞ്ഞെടുക്കുന്ന ജനാധിപത്യവാദികളുണ്ട്
എന്നിട്ടും സ്വസ്ഥനാണ്
ഭാഗ്യവാനും.

എല്ലാം ശ്രദ്ധിക്കും
ചർച്ചയിൽ പങ്കെടുക്കും
പുതിയ വാർത്തകൾ വല്ലതുമുണ്ടോ?
അതറിഞ്ഞിട്ടുവേണം
മരിച്ച അബൂബക്കറെ കാണാൻ പോകാൻ
സുഹൃത്തായിരുന്നു
നല്ലവനായിരുന്നു
ക്യാൻസറായിരുന്നു
മയ്യത്തെടുത്തിട്ട് വേണം
സേവ്യറച്ചായനെ ഒന്നു പോയിക്കാണാൻ
അത്യാസന്ന നിലയിലാണ്
കിടപ്പിലാണ്
കണ്ടിട്ട്  കാലമേറെയായി
ഡയാലിസിസൊന്നും
ഫലിക്കാതെയായി
ഇനി കാണാനൊന്നും ഒത്തെന്നു വരില്ല
ഇന്നലേയും
മിനിഞ്ഞാന്നും
അങ്ങനെ ഓരോരോ തിരക്കിലായിരുന്നു
പള്ളിമുറ്റം
സെമിത്തേരി
ആശുപത്രി
ആംബുലൻസ്
തിരക്കില്ലാത്ത ഒരു ദിവസം പോലും ജീവിതത്തിലില്ല

എങ്കിലും ഭാഗ്യവാനാണ്
കണ്ണടച്ച് കിടന്നാൽ
നേരം വെളുക്കുന്നതറിയില്ല
അലാറം തേങ്ങിയാലും
ഹൃദയം ഞെട്ടിപ്പിടഞ്ഞെഴുന്നേൽക്കില്ല
തലച്ചോറിൽ ഒരു കോഴിയും പുലർച്ചക്കെണീറ്റ്
കൂകി ശല്യമുണ്ടാക്കില്ല.
          സ്വസ്ഥനാണ്
          ഭാഗ്യവാനും.
                  

ചുവന്ന ട്യൂലിപ് പുഷ്പങ്ങൾക്കു മീതെ...

ഒരു നാരകമുള്ളുകൊണ്ട്
കുത്തിമുറിവേൽപ്പിക്കുന്നതുപോലെയാണത്.
വിവരണാതീതമാണതിന്റെ
കയ്പ്പൻ കടച്ചിലും
വേദനയും...

 
ഒരുമിച്ചു ചെലവഴിച്ച
പ്രശാന്തമായ ദിനരാത്രങ്ങളും
പങ്കുവെച്ച വാക്കുകളും
മധുരത്തിലേക്ക് അലിയിച്ചു ചേർത്ത നിമിഷങ്ങളും
എല്ലാം ഫലശൂന്യമായി നിൽക്കുന്ന വൃക്ഷത്തെപ്പോലെ
സങ്കടപ്പെടുത്തും.

നാം വേരുകളിലേക്ക് നോക്കും:
ജലം വലിച്ചെടുക്കാനുള്ള ശേഷി
അതിന്റെ കോശങ്ങൾക്ക്
കൈമോശം വന്നിരിക്കുന്നു.
ഭൂഗർഭ ജലം വഹിച്ചു കൊണ്ടുവരുന്ന
അതിന്റെ രഹസ്യപാതകൾ വരണ്ടു പോയിരിക്കുന്നു

 നാം നമ്മളെത്തന്നെയും
കരിഞ്ഞുണങ്ങിയവൃക്ഷങ്ങളെന്നു കരുതും
കാട്ടുതീയുടെ ചുവന്ന ട്യൂലിപ് നാളങ്ങൾക്ക് മീതെ
നാം നമ്മളെത്തന്നെ ചിതയിൽ വെക്കും

പറയാതെ പോയ വാക്കുകളുടെ
ചങ്ക്
ഏതെങ്കിലും നിമിഷത്തിൽ
പൊട്ടിത്തെറിക്കും

പിന്നെ
നമ്മൾ കത്തിത്തീരുന്നതും നോക്കി
നമ്മൾ സങ്കടപ്പെട്ടു നിൽക്കും
മറ്റാരോ ആണു ദഹിച്ചുതീരുന്നതെന്ന
വിചാരത്തിൽ..