Thursday, September 15, 2011

ഹിംസഗീതം

കണ്ടു കണ്ട്
മടുത്തപ്പോൾ,
നാട്യശാസ്ത്ര വിധിപ്രകാരം
ഒരാളെ
എങ്ങനെയാണ്
കാവ്യാത്മകമായി
കൊല്ലാൻ കഴിയുകയെന്നതായി
എന്റെ ചിന്ത:

ചില കവികൾ
പുണ്ണുപുഴുക്കളുള്ള വാക്കുകളാൽ
തെരുവു വേശ്യാലയങ്ങളിൽ
ദമിതവികാരങ്ങളെ ഹിംസിക്കുന്ന പോലെ
മ്ലേച്ഛമായിട്ടാവരുത്

ചിത്രരേഖകൾക്കുള്ളിൽ
ജലച്ചായം കൊണ്ട്
നിറം കൊടുക്കുമ്പോൾ
ശ്രദ്ധയെ ജലത്തിൽ മുക്കി മുക്കി
ശ്വാസം മുട്ടിയ്ക്കുന്ന മാതിരിയുമാവരുത്

നമ്മുടെ കാലത്ത്
ഒട്ടുമൊഴിവാക്കാനാവാത്ത
ഒരാഢംബരമാകയാൽ
കൊലപാതകങ്ങളെല്ലാം
കുറേക്കൂടി കാവ്യാത്മകമാകേണ്ടതുണ്ട്

കൂടുതൽ നടനചാരുതയോടെ വേണം
കൈകാലുകൾ
വെട്ടിമുറിക്കുവാൻ,
കൊലവിളിയ്ക്ക് ഇത്തിരി കൂടിയാവാം ട്ടോ
വള്ളുവനാടൻ സ്വരശുദ്ധി.

ആഞ്ഞു വെട്ടുമ്പോൾ
ഒരു റാപ്പ് മ്യൂസിക്ക് ആൽബത്തിലേതുപോലെ
വിചിത്രസുന്ദരമായി
അവിചാരതകളിലേയ്ക്ക്
അറ്റുവീണ് ത്രസിക്കണം
കൈ, കാൽ , ഉടൽ ഒക്കെ വെവ്വേറെ

കൂട്ടം ചേർന്നുള്ള
കൊലപാതകമാകുമ്പോൾ
ഒരു വൃന്ദവാദ്യം, ഓർക്കസ്ടേഷൻ, തായമ്പക
ഒക്കെ പരീക്ഷിക്കാവുന്നതേയുള്ളു

വയറും തുടയും കീറിയാണ്
തീർക്കുന്നതെങ്കിൽ
പച്ച വേഷത്തിനു മീതെ
രക്തത്തിന്റെ ഒരു പൂങ്കുല വിടർത്തിക്കെട്ടണം
കഥകളിയിലെ ഭീമനായങ്ങനെ വാഴണം
നൂറു പേരെക്കൊന്നവൻ

സെയിൽസ് എക്സിക്യുട്ടീവിനെപ്പോലെ
മുറ്റത്തു വന്നു നിന്ന്
ഇരകൾക്കു മരണത്തെ വാചാലമായി
പരിചയപ്പെടുത്തിക്കൊടുക്കണം
ഓരോ കൊലയാളിയും,
ഓരോരുത്തർക്കും തോന്നണം
അവനവന്റെ ആർഭാടം നിറഞ്ഞ
മരണങ്ങൾ
നല്ല വിലകൊടുത്തു
വാങ്ങേണ്ടവ തന്നെയാണെന്ന്

നമ്മുടെ കാലത്ത്
പ്രേക്ഷകർക്കുള്ള
വലിയൊരാഢംബരമാകയാൽ
കൊലപാതകങ്ങളെല്ലാം
കുറേക്കൂടി കാവ്യാത്മകമാകണം
നാടൻ പാട്ടുപോലെ ലളിതവും
ഭക്തിഗാനം പോലെ
സുഗന്ധപൂരിതവും

(ബൂലോക കവിത -
അരാജ്യകകവിതകളിൽ പ്രസിദ്ധീകരിച്ചത്)

'ഒരോട്ടോ'ബയോഗ്രഫി

അച്ഛന്റെ
പഴയ 'ലാമ്പട്ര' വിറ്റിട്ടാണ്
ഒരു വഴിത്തിരിവിൽ നിന്ന് ശങ്കരേട്ടൻ
പുതിയ ഒരോട്ടോ വാങ്ങിയത്

അന്നുമുതൽ
ട ട്ട് ട്ട് ട്ട് ട്ട്രാന്ന് ഓടാത്ത ഓട്ടമില്ല
കയറാത്ത കയറ്റമില്ല
ഇറങ്ങാത്ത ഇറക്കമോ
വളയാത്ത വളവുകളോ
കാണാത്ത 'പോം വഴികളോ'
കേൾക്കാത്ത പരിഭവങ്ങളോ
കുണ്ടുകുഴികളിൽ രം നരം നരമെന്നു
ഉരഞ്ഞുപോകാത്ത
രാപ്പകലുകളോ
ഭൂമിമയാളത്തിലില്ല

പണ്ടൊക്കെ ഇതിൽക്കേറുന്നത്
റവന്യൂ ഇൻസ്പെക്ടർ രാഘവൻ നായരോ
വട്ടിപ്പണക്കാരൻ വർക്കിച്ചൻ മുതലാളിയോ
മാത്രമായിരുന്നു
ഉൽസവത്തിനോ ഓണത്തിനോ
കൂലിപ്പണിക്കാരാരെങ്കിലും
ഇപ്പുറത്തു നിന്നു കേറി
അപ്പുറത്തിറങ്ങിയെങ്കിലായി

അപ്പോളൊക്കെക്കാണണം
കുട്ടികളുടെ ഒരുൽസാഹം
ചെവിയിലും കവിളിലും നുള്ളി വേദനിപ്പിയ്ക്കും.
പോകുന്ന പോക്കിൽ,
റബർ പന്തുപോലുള്ള
ഹോണിൽ ഞെക്കിപ്പിടിച്ച് കരയിച്ചിട്ടേ പോകൂ
അശ്രീകരങ്ങൾ.

കുംഭാരന്മാരടവിടത്തെ സജിമോൻ
കല്യാണം കഴിച്ച്
പുതുപ്പെണ്ണിനേം കൊണ്ട് പോന്നത്
ഇതിൽത്തന്നെയായിരുന്നു...
സെന്റടിച്ച് പൂമാലയൊക്കെ
വെച്ചലങ്കരിച്ചങ്ങനെ
കുതിരവണ്ടിയായെന്നൊരാലങ്കാരികമായ ഓർമ്മയിൽ...

പിന്നെപ്പിന്നെ
റോഡടക്കിപ്പിടിച്ച് ശ്വാസം മുറുക്കിപ്പിടിച്ച്
രാധാമണിയേയും കൊണ്ട് ആശുപത്രിയിലേക്ക്...
അവളു പെറ്റതും കേശവേട്ടൻ മരിച്ചതും
ഒക്കെ ഇതിനകത്തുതന്നെയായിരുന്നു

അത്യാസന്ന നേരങ്ങളിൽ
പിടഞ്ഞുപിടഞ്ഞു കിടക്കുന്ന ജീവന്റെ
പലമാംസക്കഷണങ്ങൾ വാരിയെടുത്ത്
കാഷ്വാൽറ്റിയിലേയ്ക്ക്...

വയസായപ്പോൾ
കയറ്റാത്ത ചരക്കുകളില്ലെന്നായി
പച്ചക്കറി പലചരക്ക് പലവ്യഞ്ജനക്കടയാകെ
ആട്ട മുട്ട കോഴി താറാവുകളൊക്കെ
ജൈവവളം,കോഴിക്കാട്ടം, കാലിത്തീറ്റ

മോൾടെ മംഗലത്തിനു
ശങ്കരേട്ടൻ ഓട്ടോവിറ്റതോടെയാണ്
ഉറക്കവും മാനവും ഒരു പോലെ കെട്ടത്

രാത്രിയിൽ എവിടെല്ലാം പോയിക്കിടക്കണം
അകത്തിരുന്ന് കുടിച്ചിട്ട് ഓരോരുത്തന്മാർ
അകത്തേയ്ക്കു തന്നെ
ഛർദ്ദിച്ചിടും
കെട്ടമണമുള്ള കള്ളൂം അഴുകിയ കോഴിറച്ചിയും

രാവുകത്തുന്ന തെരുവിൽ നിന്നു
വന്നുകേറുന്നവർ
പെണ്ണുങ്ങളെ സീറ്റിൽ മലർത്തിക്കിടത്തി
കാണിച്ചുകൂട്ടുന്നതൊക്കെക്കണ്ട്
അറപ്പില്ലാതെ കിടക്കണം

ഇപ്പോളിതാ
മനുഷ്യജന്മങ്ങൾ നാറുന്ന റെയിൽപ്പാളത്തിനരുകിൽ
ആളുകൾ തിരക്കുപിടിച്ച് പോകുന്ന,
അനിശ്ചിതത്വങ്ങൾ പെരുകിപ്പെരികി വിങ്ങിപ്പൊട്ടുന്ന
വഴിയരുകിൽ
മൂക്കുപൊത്തി
കാത്തുകിടക്കുകയണ്

വലിയൊരു കടലാസുപെട്ടി
ഉള്ളിലിട്ടിട്ട്
ഇപ്പോ വരാമെന്നു പറഞ്ഞുപോയ
ചെറുപ്പക്കാരൻ
മൊബൈലിലൂടെ എല്ലാം ശരിയാക്കിയിട്ടുണ്ടെന്ന്
പറഞ്ഞതിന്റെ അർത്ഥമെന്താണ്?

അയാൾ പോയിട്ട് വളരെ നേരമായല്ലോ
പെട്ടിക്കുള്ളിൽ മിടിയ്ക്കുന്നതെന്താണ്?
വടക്കോട്ട് പരശുറാം എക്സ്പ്രസു വരുന്നുണ്ടല്ലോ
തെക്കോട്ട് ഐലന്റ് എക്സ്പ്രസ് പോകുന്നുണ്ടല്ലോ
യാത്രക്കാർ
പലതരം വിചാരങ്ങൾ ചുമന്നുകൊണ്ട്
തിക്കിത്തിരക്കി വരുന്നുണ്ടല്ലോ!
വരാമെന്നു പറഞ്ഞുപോയവനെവിടെ?

ദൈവമേ വല്ലാതെ ശ്വാസം മുട്ടുന്നു
വല്ലാതെ വിയർക്കുന്നു
വല്ലാതെ ദാഹിയ്ക്കുന്നു
വല്ലാതെ ഭയം തോന്നുന്നു

(മലയാളനാട് വെബ് പോർട്ടലിൽ പ്രസിദ്ധീകരിച്ചത്)

Sunday, September 11, 2011

റീകോളനൈസേഷൻ


പുറത്ത്
മുതിർന്നവർ
വലിയ നിഴൽ യുദ്ധങ്ങളിൽ
ഏർപ്പെട്ടുകൊണ്ടിരുന്ന
നല്ല മൂർച്ചയുള്ള ഒരു നട്ടുച്ചനേരത്ത്
കുട്ടികൾ മാത്രം താമസിക്കുന്ന വീട്ടിലേയ്ക്ക്
വാസ്കോ ഡി ഗാമ
കയറിവന്നു

അപ്പോൾ
കുട്ടികളൊക്കെ പൂക്കളായി
സോഫയിലും,കസേരയിലും,
ജനൽച്ചതുരങ്ങളിലും
ഗോവണിപ്പടവുകളിലും
പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു;
ചിലർ ചിത്രശലഭങ്ങളായി
പറന്നുനടക്കുകയും.

ഗാമ
വലിയകണ്ണുകളുള്ള
പക്ഷിവേട്ടക്കാരനായി
അവരെയെല്ലാം വലവീശിപ്പിടിച്ചു.
വാ വാ മക്കളേയെന്നരുമയായപ്പോൾ
അയാളൊരു സാന്റാക്ലോസായി


കളിപ്പാട്ടശാലകളിലകപ്പെട്ട കുട്ടികൾ
തീർത്തും
സാധാരണക്കാരായ പിച്ചക്കാരെപ്പോലെ
ശരീരംകൊണ്ടാകെ യാചിച്ചു

സാന്റാക്ലോസ്
ഉള്ളംകൈയ്യിൽ വെച്ചുകൊടുത്തു
ദൂരദൂരെയുള്ള ദേശങ്ങളിലേയ്ക്ക് കൂകിപ്പായുന്ന
ഒരു തീവണ്ടി!

ജലദേവതകളെ വഹിക്കുന്നതെന്ന്
സംഗീതം പൊഴിയ്ക്കുന്ന ഒരു കപ്പൽ!
യക്ഷദേവകിന്നര ഗന്ധർവന്മാരെയും
ദേവതാരുമരങ്ങളേയും
ആകാശഗംഗയേയും
മറികടന്നു പോകുമെന്നൊരു
കഠിനമിന്നലായി
ഒരു മഹാവിമാനം!

[മുതിർന്നവർ
ഒന്നുമറിയുന്നുണ്ടായിരുന്നില്ല
അവരൊക്കെ
ഓരോ നാട്ടുരാജ്യങ്ങളായിരുന്നല്ലോ]

അയാളുടെ
സാന്താക്ലോസ് ചിരികളിൽ
ഇനിയും അതിസുന്ദരങ്ങളായ ഉൽപ്രേക്ഷകൾ
ഒളിച്ചിരിരിപ്പുണ്ടെന്ന് കുട്ടികൾ
വിചാരിച്ചു.

അയാളപ്പോൾ
യൂറോപ്യൻ കഥകളിലെ
മാന്ത്രികനായ പൈഡ് പൈപ്പറായി.


കടലിലേയ്ക്കയാൾ
നടന്നപ്പോൾ
കുട്ടികൾ ഗംഗയായി യമുനയായി
അതി പ്രശാന്തയായ നിളയായി
കടലിലേയ്ക്കൊഴുകിപ്പോയി

പിന്നെ അവർ
ഏഴുഭൂഖണ്ഡങ്ങളിലും
പറ്റിപ്പിടിച്ചു വളർന്നു


അപ്പോഴും
മുതിർന്നവർ
നിഴൽ യുദ്ധങ്ങളിൽ
മുഴുകിയിരിക്കുകയായിരുന്നു

ചിത്രങ്ങൾക്ക് ഗൂഗിൾ ഇമേജസിനോട് കടപ്പാട്

Wednesday, September 7, 2011

സ്വപ്നശിശു

എന്റെ സ്വപ്നങ്ങൾ
ഇപ്പോഴും
വിരലീമ്പുന്ന പ്രായം കടന്നിട്ടില്ല

കിടക്കയിൽക്കിടന്ന്
മൂത്രമൊഴിച്ചും
അപ്പിയിട്ടും
അതിപ്പോഴും പരിസരമാകെ നാറ്റിയ്ക്കും

കട്ടിലിൽ നിന്ന്
ഏതോ
ഒരദൃശ്യ ചിത്രശലഭത്തെപ്പിടിക്കാനാഞ്ഞ്
നിരങ്ങിനിരങ്ങിപ്പോയി
തലയടിച്ച് താഴെ വീഴും.
പിന്നെ നിർത്താതെ
കരഞ്ഞുകൊണ്ടിരിയ്ക്കും
ചന്നം പിന്നമെന്നൊരു
പിഞ്ചുമഴ.

പണ്ടാരടങ്ങാൻ
ഒരു സ്വൈര്യവും തരില്ലെന്ന്
വായിലേയ്ക്ക് തിരുകുന്ന മുലക്കണ്ണീമ്പി
കണ്ണുപാതിയടച്ചങ്ങനെ
നിദ്രയുടെ കളിത്തൊട്ടിലിലേയ്ക്ക്
കൈവിട്ടുകളയും
അതിന്റമ്മ.

ഏതുപ്രളയത്തിനും മീതെ
ഒരരയാലിലയിൽ
വിരലീമ്പിക്കൊണ്ടങ്ങനെ കിടക്കും