Monday, November 26, 2012

വിവരസാങ്കേതിക വിദ്യയുടെ കാലത്ത് ഒരു ജഡം


അമ്മേ ദേ വന്ന് നോക്ക്
അപ്പന്റെ ജഡം ഫേസ്ബുക്കില്

മോന്റെ നിലവിളിയും
കരിയാൻ വെമ്പി നിൽക്കുന്ന മുട്ടയപ്പത്തിന്റെ മണവും
ഇടകലർന്ന നല്ല പരുപരുത്ത നട്ടുച്ച നേരത്ത്
സൗദാമിനി
തപ്പിത്തടഞ്ഞ്
കൈതുടച്ച്
ലാപ്പ് ടോപ്പിന്റെ മുന്നിലെത്തുന്നു

ശരിയാണല്ലോ
സൂക്ഷിച്ചു നോക്കുന്നു സൗദാമിനി
കണ്ണ് വട്ടം പിടിച്ച് പിന്നെയും നോക്കുന്നു സൗദാമിനി

നീണ്ട് മലർന്ന്
കണ്ണ് തുറിച്ച്
കൈയ്യും കാലും ചതഞ്ഞരഞ്ഞ്
അങ്ങോരുടെ തന്നെ ജഡം.

പെട്ടെന്നൊരു മഞ്ഞുകാലം
നെറുകന്തല വരെ പെരുത്തു കേറി

സൗദാമിനി അയ്യോ അമ്മേ നാട്ടുകാരേയെന്ന്
പരമാവധി ഉച്ചത്തിൽ
ലൗഡ് സ്പീക്കറിനെ അനുസ്മരിപ്പിക്കുന്ന വോളിയത്തിൽ
സഹായത്തിനു വിളിക്കുന്നു

ശരിയാണല്ലോ
കൈകാലുകളറ്റ്
ചിറികോടി
രക്തമെല്ലാം തറയിലേയ്ക്കൊഴുകിപ്പരന്ന്
വണ്ടി കേറിയ പോലെ കിടപ്പിലാണല്ലോ
കുഞ്ഞപ്പൻ.

കുഞ്ഞപ്പനിതെന്നാ പറ്റിയെന്ന്
മൂക്കത്ത് വിരലുവെയ്ക്കുന്നുണ്ട് , നാട്ടുകാര്

മുട്ടയപ്പം കരിയുന്നുണ്ട്
അടുക്കള പുകയുന്നുണ്ട്
എനിയ്ക്കൊന്നുമറിയാമ്മേലേന്ന്
സൗദാമിനി കരയുന്നുണ്ട്
ഞെഞ്ചത്തടിച്ച്
കരള് തല്ലിച്ചതയ്ക്കുന്നുണ്ട്
ഒന്നുമറിയാണ്ട്
മക്കളും കൂടെ കരയുന്നൊണ്ട്

ദേ ഇപ്പ വരാന്നു പറഞ്ഞോണ്ടെറങ്ങിയതാ,
നേരം പെരപെരാന്നു വെളുത്തപ്പോ.
കാണാണ്ടായപ്പം ഞാങ്കരുതി
അങ്ങാടീലെങ്ങാനും പോയതാന്ന്
കെ എസ് എഫീലു ചിട്ടിപ്പണം കെട്ടാൻ പോയതാന്ന്
മോൾടെ ടീച്ചറെക്കാണാൻ പോയതാന്ന്
മോണിങ്ങ് ഷോയും കഴിഞ്ഞ്
ഉച്ചയൂണിനു മുമ്പിങ്ങെത്തുമെന്ന്

ചതിച്ചല്ലോ ഭഗവതീ
കെടപ്പ് കണ്ടില്ലേ…

പെണ്ണുങ്ങൾ വന്ന്
ഉള്ളിലേക്ക്
തണുത്തവാക്കുകൾ ഒഴിച്ചു കൊടുക്കുന്നുണ്ട്

സങ്കടം മൂക്കുചീറ്റിക്കളയുന്നുണ്ട്
കോന്തലകൊണ്ട്  കണ്ണീരൊപ്പി നീക്കുന്നുണ്ട്
കണ്ണിലിപ്പോൾ കരിന്തിരി പുകയുന്നുണ്ട്

വന്ന വന്ന
പുരുഷന്മാർ
ഫേസ് ബുക്കിന്റെ മുൻപിൽ ശവത്തിനു കാവലാണ്
ഈച്ചയാട്ടണമെന്ന് കരുതുന്നുണ്ട്
സാമ്പ്രാണി കത്തിയ്ക്കണമെന്നു വിചാരിക്കുന്നുണ്ട്.
പന്തലിടണമെന്നുംനാലുപാടുമോടണമെന്നും
ആലോചിക്കുന്നുണ്ട്
പലരും കൂടിയാലോചിക്കുന്നുണ്ട്.

മിഴിച്ചു നിക്കാണ്ട്
ആരേലുമൊന്ന് കേറി നോക്ക്
മക്കടപ്പന് എന്നാ പെണഞ്ഞെന്ന്.

നാരായണൻ ചേട്ടാ
നിങ്ങളൊന്നകത്ത് കേറി നോക്ക്
മക്കടപ്പന് എന്നാ പെണഞ്ഞെന്ന്

സൗദാമിനി
ഞങ്ങളെന്നാ ചെയ്യാനാ
ഇതിനകത്തോട്ടെങ്ങനെ കേറാനാ
അവന്റെ മൊബൈലാണെങ്കിൽ സ്വിച്ചോഫാ
ഈ കുന്ത്രാണ്ടത്തിലിങ്ങനെ കെടന്നാ
ഞങ്ങളെന്നാ ചെയ്യാനാ?
എല്ലാരും  കൈമലർത്തി
ഫെയ്സ് ബുക്കിൽക്കിടന്ന ജഡം
നേരത്തോട് നേരമാകാനുള്ള ദൂരം പാതി പിന്നിട്ടു

മക്കടപ്പന്റെ ജഡം
ആരും തൊടാതെ
ഈച്ചയാർത്ത്
ഫേസ് ബുക്കിൽ തന്നെ കിടപ്പുണ്ട്
ആംബുലൻസ് വരുന്നതും കാത്ത്.

Wednesday, November 14, 2012

കേൾക്കണം, നിശ്ശബ്ദത പറയുന്നത്...


ചിത്രകാരൻ ഒറ്റയ്ക്കിരുന്ന്
ഒരു ദേശം വരച്ചുണ്ടാക്കുകയായിരുന്നു
വടിവൊത്ത വരകളിൽ പതിനേഴായിരം വർണ്ണങ്ങളിൽ.
ഒരു ശില്പി
അതിൽ നിറയെ
മലകളും മരങ്ങളും കൊത്തിയുണ്ടാക്കുകയും

കവി അതിനു മീതെ
പച്ചക്കുപ്പായമിട്ട കൊച്ചുകുട്ടികളെ
താളത്തിൽ നടക്കാൻ പഠിപ്പിക്കുകയായിരുന്നു;
പാട്ടുകാരൻ
പുഴകളെ
ഭൂമിയുടെ ഉള്ളിൽ നിന്നു പുറത്തേയ്ക്ക്
മാടി വിളിച്ചുകൊണ്ടുവരികയും.

ദാർശനികൻ
ഗഹനമായ നീല സമുദ്രവും
അനന്തപ്രശ്നമായ ആകാശവും
സങ്കല്പിക്കുകയായിരുന്നു

കൃഷിക്കാരൻ
ആട്ടിൽ പറ്റങ്ങളെ തെളിയിച്ചുകൊണ്ട്
മേഘത്തിനു പിന്നാലെ പോകുന്ന
കാറ്റിനോടെന്നപോലെ
ഇടയനോട്
സല്ലപിക്കുകയായിരുന്നു
അയാളുടെ നെറ്റിയിൽ നിന്ന്
നെല്ലും ഗോതമ്പും ചോളച്ചെടികളും
മുളച്ചുപൊന്തുന്നുണ്ടായിരുന്നു

പെൺകുട്ടികളുടെ ഹൃദയത്തിൽ നിന്ന്
വസന്തം
നിറയെ പൂക്കളുമായി
സ്പന്ദനങ്ങളോടെ
നാടുകാണാൻ ഇറങ്ങി വന്നിരുന്നു

കല്പണിക്കാരൻ
കാറ്റിനു്
ആകാശത്തുനിന്ന് താഴേയ്ക്കിറങ്ങിവരാൻ
ജലം കൊണ്ട്
പടവുകൾ കെട്ടിയുണ്ടാക്കുകയായിരുന്നു

നടരാജനോളം പോന്ന ആട്ടക്കാരൻ
മഴയേയും പുഴയേയും
കാറ്റിലിളകും മരങ്ങളേയും
ചുവടുവെയ്ക്കാൻ പഠിപ്പിക്കുകയായിരുന്നു

ഒരു തുന്നൽക്കാരി
ആറ് ഋതുക്കളേയും ഉള്ളിൽത്തന്നെ പെറ്റ്
അവർക്കുവേണ്ട കുഞ്ഞുടുപ്പുകൾ
തുന്നിക്കൊണ്ടിരിക്കുകയായിരുന്നു

ചെരുപ്പുകുത്തി
എല്ലാക്കാലത്തിനും പാകമായ ചെരുപ്പുകൾ
കുത്തിക്കെട്ടുകയായിരുന്നു

കുശവൻ
ദൈവത്തിന്റെ ചക്രം കൊണ്ട്
ഭൂമിയെത്തന്നെ
ഒരു പാത്രമായി
രൂപാന്തരപ്പെടുത്തുകയായിരുന്നു

വയലിൽ നിന്നുരുകിയൊലിക്കുന്ന ഒരുവൻ
സ്വയം വിയർപ്പായി
ചെടികൾക്കടിയിലെ മൃദു ലോമങ്ങളിലേയ്ക്ക്
ജലമായി
പരിഭവമില്ലാതെ
താണുപോകുകയായിരുന്നു

ക്ഷീണിച്ചവളെങ്കിലും
ഉൽസാഹവതിയായ ഒരു പെണ്ണ്
ദൈവങ്ങൾ ഒളിപ്പിച്ചു വെച്ച
രുചികളായ രുചികൾ മുഴുവനും
പറുദീസയിൽ നിന്ന്
കട്ടുകൊണ്ടു വരികയായിരുന്നു

അപ്പോൾ
ഭൂമിയുടെ ആനന്ദമെന്ന്
കിളികൾ
പതിനാറുദിക്കുകളിലേക്കും പറന്നു ചിതറിയിരുന്നു

മയിലുകൾ,
മണ്ണിരകൾ
ഇനിയും ആയുസ്സ് തീർന്നിട്ടില്ലാത്ത കുഴിമടിയൻ ആമ
കാലമെത്രയോ ബാക്കിയുണ്ടിനിയുമെന്ന്
തീരെ തിടുക്കമില്ലാതിഴഞ്ഞുകൊണ്ടിരുന്ന ഒച്ച്
തിടുക്കപ്പെടുകയും പെട്ടെന്ന്
നിശ്ചലചിത്രമായി മാറുകയും ചെയ്യുന്ന അണ്ണാറക്കണ്ണൻ
എല്ലാം
ദേശത്തിനു മീതെ
ചരിത്രം പണിതുകൊണ്ടിരിക്കുകയായിരുന്നു

ആ നേരത്ത് ഒരു സംഘമാളുകൾ
യുദ്ധോൽസുകരായി വന്ന്
അന്തരീക്ഷത്തിന്റെ നാഭിയിലേക്ക്
തുടരെത്തുടരെ
വെടിയുണ്ടകൾ തുളച്ചു കയറ്റിയിട്ട് പറഞ്ഞു:

‘ നിർത്ത്.
എല്ലാം നിർത്ത്
സകല ഉന്മത്തതകളും നിർത്തി
ദേശം വിട്ടുപോകണംനിങ്ങൾ
ഇത് ഞങ്ങളുടെ ഭൂമിയാണ്,
ഞങ്ങളുടെ മാത്രം ഭൂമി'’

ഭയം കൊണ്ട് നിശബ്ദരായിത്തീർന്നവർ
ചിത്രകാരൻ
കവി
പാട്ടുകാരൻ
വസന്തം
മയിലുകൾ
മണ്ണിരകൾ
ഉൽസാഹവതിയായ പെണ്ണ്
വിയർപ്പ് മാത്രമായിത്തീർന്ന പണിക്കാരൻ
കാലത്തെ  മുറിച്ചു കടന്ന ഒച്ച്
ഒക്കെയും
ചരിത്രമവസാനിക്കുന്നതിന്റെ അടയാളം കണ്ടു
ചരിത്രമില്ലായ്മയുടെ  ശൂന്യഭീകരമായ
അതിരുകൾ രൂപപെടുന്നതും കണ്ടു
അവരെല്ലാം മണ്ണിനു പുറത്തുനിന്ന്
മണ്ണിനടിയിലേക്ക് ഒരു വഴിയുണ്ടാക്കുവാൻ തുടങ്ങി


ഭൂമിയുടെ പഴുത്തു പാകമായ ഹൃദയത്തിലേക്ക്…