Saturday, August 14, 2010

തവള ഒരു വലിയ പുൽച്ചാടിയെ സ്വപ്നം കാണുന്നു

സൂപ്പർമാർക്കറ്റിലേയ്ക്ക്
പോകാൻ
ഒരോട്ടോ വേണം

ചെന്നിറങ്ങിയപ്പോഴാണ്‌
കാക്കപ്പുറത്തേറി വന്നവനെപ്പോലെ
നാണംകെട്ട വികാരങ്ങൾ
കൂട്ടത്തോടെ ചുറ്റിലും
പൊതിഞ്ഞത്

ഓരോരോ വണ്ടികൾ
മുന്നിലൊതുക്കിയിട്ടുണ്ട്

അലക്സാണ്ടറുടെയോ
ദേവേന്ദ്രന്റെയോ
വെള്ളക്കുതിരയായി ഫിയറ്റ്
ഗരുഡനെപ്പോലെ സ്വിഫ്റ്റ്
മരുഭൂമിയിലെ ഒട്ടകമായി
ഉയർന്നു നിൽക്കുന്ന റിറ്റ്സ്
നെറ്റിപ്പട്ടംകെട്ടി
ഗജവീരനായി
കറുകറുത്ത വാഗ്നർ.

പുരാതന രാജാക്കന്മാരുടെ
മൂന്നു കുതിരയെക്കെട്ടിയ
രഥം പോലെയുണ്ട്
വെളുത്ത ഇന്നോവ

വിളക്കു കാലിനു ചുവട്ടിൽ
അണിഞ്ഞൊരുങ്ങിയ
ഒരരയന്നമായി
ഐ-ടെൻ

ഇടയിലൊരിടത്തുണ്ട്
മുടന്തുള്ള ഒരാട്ടിൻകുട്ടിയായി
പഴയ മാരുതി എണ്ണൂറ്

ദൈവമേ
പലതരം പ്രൗഢികളിൽ
പക്ഷികളും മൃഗങ്ങളുമായി
കാറുകളുടെ ഒരു പ്രദർശനശാല തന്നെ.

തിരിച്ചു പോരാൻ
ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ
ഒരോട്ടോ പാഞ്ഞുവന്നു

പിണ്ഡം കൊത്തിയ
കാക്കയെപ്പോലെ
അതെന്നെയുമെടുത്ത്
തിരികെ പറന്നു

പോരുന്നപോക്കിൽ
പാമ്പിൻ വായിലകപ്പെട്ട തവള
പുൽച്ചാടിയെ സ്വപ്നം കാണുന്ന
ഒരു ഭാവനയിലകപ്പെട്ട്
ഞാൻ വിയർത്തുപോയി
പിന്നെ വിചാരബാധിതനായി
എന്നോടു തന്നെ പറഞ്ഞു :
'സൂപ്പർമാർക്കറ്റിലേയ്ക്ക് പോകാൻ
ഒരു കാറ് വേണം'

ലജ്ജയില്ലാത്ത വികാരങ്ങൾ
ചുറ്റിലുമിരുന്ന്
അതേയതേയെന്ന്
തലകുലുക്കിക്കൊണ്ടിരുന്നു

10 comments:

  1. ആഗോളവൽക്കരണ കാലത്തെ ഒരു പാവം തവള വലിയൊരു പുൽച്ചാടിയെ സ്വപ്നം കാണുന്നു, സ്വപ്നം കാണാതെ വയ്യതാനും. തവളയും പുൽച്ചാടിയുമില്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിരുന്ന്.....

    ReplyDelete
  2. സൂപ്പര്‍ മാര്‍ക്കെറ്റില്‍ പോകാന്‍ കാറുവേണം... നൂറു നൂറും !

    ReplyDelete
  3. പാമ്പിൻ വായിലകപ്പെട്ട തവള
    പുൽച്ചാടിയെ സ്വപ്നം കാണുന്ന
    ഒരു ഭാവനയിലകപ്പെട്ട്
    ഞാൻ വിയർത്തുപോയി

    :)

    ReplyDelete
  4. പുല്‍ച്ചാടിയ്ക്ക് ലോണ്‍ കിട്ടുമോ?

    ReplyDelete
  5. nalla varikal..atuatha kalathu ithrayum nalla kavitha vayickkaan sadhichittilla....thutarnnum zhuthuka

    ReplyDelete
  6. പുതിയ കാലത്തെ ലജ്ജയില്ലാത്ത പുല്‍ച്ചാടി,
    സ്വപ്നം, മാത്രം കണ്ട്.....

    നന്നായി

    ReplyDelete
  7. നന്നായി ഈ ആഗോളവലകരണ കാലത്തെ സ്വപ്‌നങ്ങള്‍

    ReplyDelete
  8. പെട്ടന്ന് ആർ.വേണുഗോപാലിന്റെ ദയവായി പരസ്യം പതിക്കരുത് എന്ന കവിത ഓർമ്മ വന്നു.
    എത്ര പെട്ടന്നാണ് നമ്മുടെ പ്രതിരോധങ്ങളൊക്കെ പ്രലോഭനങ്ങൾക്ക് വഴിപ്പെട്ട് നാണം കെട്ട് നാം നിൽക്കുന്നത്.
    പിന്നെ ആശ്വാസം നാണം കെട്ടും പണം നേടിയാൽ
    നാണക്കേടാ പണം മാറ്റിടും എന്ന ഫിലോസഫി മാത്രം.
    നമ്മുടെയൊക്കെ ഒരു കാര്യം.

    ReplyDelete
  9. പുല്‍ച്ചാടികള്‍ക്ക് വെട്ടുകിളിക്കൂട്ടങ്ങളെ കണ്ടു പഠിക്കരുതോ!

    ReplyDelete