Tuesday, August 28, 2012

അഭിനയിച്ചു തീർക്കാൻ പറ്റാതെ പോയ റോളിൽ ഒരുവൾ

ഈ അഭിനയം
അവൾക്ക് പതിവുള്ളതാണ്
അയാൾക്കറിയില്ലെങ്കിലും

അങ്ങനെ
(പ്രണയരംഗങ്ങളിലെ)
ഷീലയോ ജയഭാരതിയോ ആയി
കണ്ണുകൾ പിന്നിലേക്ക് മറിച്ച്
കടൽത്തിരപോലെ തിമിർത്ത്
ചുണ്ടുകൾ ഭ്രാന്തമായിത്തന്നെ കടിച്ചുപിടിച്ച്
കൈകാലുകൾ വലിച്ചു മുറുക്കി
പഴയകാലങ്ങളിലേതുപോലെ
അതിഭാവുകത്വത്തോടെ
അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്
ഒരു ദിവസം
അറിയാതെ
അവൾക്ക്
രതിമൂർച്ഛയുണ്ടാകുന്നത്

അയാളാണ്
ആദ്യം
പരിഭ്രമത്തിന്റെ
ഒരു വള്ളിപടർപ്പിനുള്ളിൽ
പെട്ടുപോയത്

അവൾ മരിച്ചെന്നാണ്
അയാൾ കരുതിയത്
പെട്ടെന്ന് ,
ചലനമില്ലാതെ,
വിളിച്ചിട്ടൊന്നും കൺ മിഴിക്കാതെ
കൈപ്പടം ചുരുട്ടിപ്പിടിച്ച്
ജലത്തിൽ മുങ്ങിമരിച്ചവളെപോലെ
മലർന്ന് കിടക്കുകയായിരുന്നു

അവൾ
അഭിനയിക്കാൻ മറന്നു പോയ
നിമിഷമായിരുന്നു അത്
അയാൾ
പരിഭ്രമത്തില്പെട്ട്
ജഡമായി ഒലിച്ചുപോയ നിമിഷവും

പിന്നീടവൾ
ഉയിർത്തെഴുന്നേറ്റ്
അയാളെത്തന്നെ
നോക്കിക്കൊണ്ടിരുന്നു
ഇമവെട്ടാതെ,
ഹവ്വ
ആദ്യമായി
ആദമിനെ കാണുന്നമാതിരി,
ആ രാത്രി അവസാനിയ്ക്കുന്നതു വരെ

അവിശ്വസനീയമായി




Thursday, August 23, 2012

(സം)സാരം

നീ മരിക്കുമ്പോൾ
എല്ലാം നിന്നോടൊപ്പം
കുഴിച്ചു മൂടും
സഹിക്കുവാനാവില്ലെനിക്കു
നിന്നെ പേറുന്നൊരു ചെറു
സജീവമുദ്രപോലും

പട്ടുസാരികൾ, പുടവകൾ
പാവാടകൾ
കൈലേസുകൾ
ചുംബനമുദ്രകൾ
നെറ്റിൽ പൊട്ടുകുത്തിയ
തീവ്രപ്രണയ
സിന്ദൂര കാന്തികൾ
ഇനിയുമാഴം കണ്ടറിഞ്ഞിട്ടില്ലാത്ത വാക്കുകൾ
എല്ലാം

എന്നാൽ ശ്രദ്ധാപൂർവം
കൊളുത്തഴിച്ച്
ഉള്ളിലുള്ളിലൊരറയിൽ
സൂക്ഷിച്ചു വെയ്ക്കും
നിന്റെ സ്വർണ്ണ മാലകൾ ,വളകൾ,
മോതിരങ്ങൾ
പാദസരങ്ങൾ!

നിന്നെയോർക്കുവാൻ
ഇതിലേറെ വിലപിടിച്ചതായ്
മറ്റെന്തു കാണും
കാലാന്തരങ്ങൾക്കുമപ്പുറം?

Saturday, August 18, 2012

പാഠം

വെളിച്ചം
എന്നെ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു.
കള്ളി!

ഒന്നു തൊട്ടപ്പോഴേയ്ക്കും പൊള്ളിച്ചു കളഞ്ഞു,
(തമസല്ലോ സുഖപ്രദം..)
സ്വിച്ച് ഓഫ് ചെയ്തതേയുള്ളു
ഒറ്റക്കെട്ടിപ്പിടുത്തം
എന്നാലും
ഞാനൊന്നു പേടിച്ചു പോയി....

Thursday, August 9, 2012

രൂപകാതിശയോക്തി

പൂവുകൾക്ക്
ഒടുക്കത്തെ ഒരു സങ്കടമുണ്ട്,
കൊഴിയുന്നതിൻ മുൻപ്
ചിറകുവീശി
മണം പരത്തി
ഒന്നു പറക്കാൻ പറ്റുന്നില്ലല്ലോയെന്ന്....!

Wednesday, August 8, 2012

നളൻ

             1
കനലിൽ ചുട്ട്
എണ്ണയിൽ വറുത്തുകോരി
വെള്ളത്തിലോ
നീരാവിയിലോ
പുഴുങ്ങി
അടുക്കളയിലടച്ചിട്ട് പുകച്ച്
മിക്സിയിൽ നെയ്പോലരച്ചെടുത്ത്
പലതരം മസാലകളിൽ
പല റെസിപ്പികളിൽ
അവളുടെ പുരുഷൻ
പാകപ്പെടുത്തിയ
നല്ല ഭക്ഷണം.

വിളമ്പുന്ന നേരത്ത്
അവൾ
അതേപ്പറ്റിയൊന്നും
ആലോചിക്കാതിരുന്നതാണത്ഭുതം!

               2
മലർത്തിയും കമിഴ്ത്തിയും
ചെരിച്ചുമിട്ട്
എത്ര രുചികരമെന്ന്
അവനതിനെ
പലവട്ടം
എണ്ണയിലോ
കനലിലോ ചുട്ടെടുത്തിട്ടുണ്ട്.

പച്ചകുമുളക് ,പുളി
കുരുമുളക് പൊടി,
വെള്ളുളി
തേങ്ങാപ്പാൽ
പാകത്തിനുപ്പുമിഴുകിച്ചേർന്നങ്ങനെ
മസാലമണം ബാക്കിയാവുമ്പോൾ
അവനതിനൊരു
തകർപ്പൻ പേരുമിട്ടു:
ഫിഷ് മോളി

കടലിൽ നിന്നു മുളപൊട്ടിയേക്കാം ഒരു ചെടി... ഇലകളിൽ പേരെഴുതിയത്

നീന്തലറിയാതെ
ആഴങ്ങളിലേയ്ക്ക് ചാടിയത്
സാഹസികത
അത്രമേലിഷ്ടമായതുകൊണ്ടാണ്
അല്ലാതെ
മരണത്തോട് ഒരിഷ്ടവുമുണ്ടായിട്ടല്ല

രണം വൃത്തികെട്ട കുരങ്ങനാണ്
ഒരു ചില്ലയിലും
ഒതുങ്ങിയിരിക്കാതെ
ചാടി നടക്കും 
അപ്രതീക്ഷിതമായി
കയ്യിലിരിക്കുന്നതും തട്ടിപ്പറിച്ചു കൊണ്ടോടും

എനിയ്ക്കിഷ്ടം:
സാഹസികവും അപ്രതീക്ഷിതവുമായ ആഴങ്ങളാണ്
ദേവതമാർ വസിക്കുന്ന
ജലത്തിന്റെ ചില്ലുകൊട്ടാരച്ചുമരുകളാണ്
ഒരിക്കലുമുടഞ്ഞു തീരാത്ത
സ്ഫടിക ജലത്തറകളാണ്
മാർദ്ദവം ഞെഞ്ചിൽ വന്നുമുട്ടുന്ന
തണുത്ത ആശ്ലേഷങ്ങളാണ്
ശ്വാസം മുട്ടിക്കുന്ന
തണുത്ത
ചുംബനമാണ്

മെഴുകുതിരികൾ കത്തിച്ചു വെയ്ക്കാനാവാത്ത
ഇടുങ്ങിയ നീർക്കല്ലറകളിൽ ഞാൻ
മരണവുമായി രമിക്കും


ആഴങ്ങളിലേക്കുള്ള
ആർക്കും പിടികൊടുക്കാത്ത
ഒരു ദുരൂഹപതനം
ത്രമേൽ പഴുത്ത സ്വാദിഷ്ടങ്ങളായ പഴങ്ങളാണ്

നിലംപതിച്ച ഒരാപ്പിൾ പോലെ
എനിയ്ക്കു ഭൂമിയെ കെട്ടിപ്പിച്ചു കിടക്കണം
 

മഴ കഴിയുമ്പോഴേയ്ക്കും
എന്റെ പ്രണയ രേതസ്
ആപ്പിളിനുള്ളിൽ നിന്നു വിത്തുകളെ ഒഴുക്കിക്കൊണ്ടു വന്ന്
മണ്ണിലലിയിച്ച്
പൂവുകളുടെ അരക്കെട്ട് പൊട്ടിച്ച്
വേരുകളെ ഹർഷോന്മാദിയാക്കി
ഇലകളിൽ പേരെഴുതിയ പുതിയ  ചെടികളെ
മുളപൊട്ടിക്കണം

ടി വെട്ടി
ഭൂമി അതിന്റെ ആനന്ദത്തിന്റെ വിത്തുകൾ
എല്ലായിടത്തും വാരിവിതറണം

ഭൂമിയുടെ ആഹ്ലാദം
ആകാശത്തിൽ നിന്ന് എട്ടുദിക്കുകളിലേയ്ക്കും
അഴിഞ്ഞു വീഴണം

ഞാനപ്പോൾ
ആഴക്കടലിനടിയിലേക്ക്
വീണു നോക്കും
മരിക്കുവാനല്ല.
സാഹസികത എനിയ്ക്കത്രമേലിഷ്ടമാകയാൽ
ആഴമെനിയ്ക്കത്രമേൽ
ആനന്ദമാകയാൽ

ഒളിച്ചുകളി


ഓരോന്നു
സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
പെട്ടെന്ന്
ഒരൊളിച്ചുകളിയാണ്

പിന്നെ,
നീയെവിടെ?
നീയെവിടെ?
എന്നൊരാന്തലാധിയായി..

മുക്കിലും മൂലയിലും
തെരച്ചിലോടു തെരച്ചിലായി
മൂടുപോയ കുട്ടയ്ക്കടിയിലും
ദ്രവിച്ച ഓലമറകൾക്കിടയിലും
പഴയ, വരണ്ടുണങ്ങി മഞ്ഞച്ച
പുല്ലിൻ കെട്ടിനിടയിലും
പുല്ലാനിപ്പടർപ്പിലും,
മഞ്ഞക്കിളി
മാമ്പഴച്ചാറുകൊണ്ടടയാളമിട്ട
മാവിൻ കൊമ്പിലും
മുളകൊണ്ടു കെട്ടിയുണ്ടാക്കിയ
തട്ടുമ്പുറത്തും
തിരച്ചിലോട് തിരച്ചിലാണ് .
കാണാതായി ഞാൻ കരച്ചിലോളമെത്തും

ആങ്ഹാ!
ഇവിടെയുണ്ടായിരുന്നോ നീയെന്ന്
സോഫയിൽ ചാരിക്കിടന്നുകൊണ്ടു്
നീ പെട്ടെന്ന് പ്രത്യക്ഷമാവും

പിന്നെ നമ്മൾ
ഒന്നും സംഭവിക്കാത്ത പോലെ
പഴയപടി സംഭാഷണം തുടരും
വാങ്ങുവാൻ പോകുന്നപുതിയ കാറിനെപറ്റി,
പെട്രോളിന്റെ വിലക്കയറ്റത്തെപ്പറ്റി  നീ;
കൊച്ചിയിലെ ഗതാഗതക്കുരുക്കിലൂടെ
റോഡു മുറിച്ചു കടക്കുന്നതിന്റെ
സാഹസത്തെ പറ്റി ഞാൻ

പണ്ടും
നാമങ്ങനെ
വിശേഷങ്ങൾ പറഞ്ഞിരുന്നല്ലോ,
ഒളിച്ചുകളിയ്ക്കു ശേഷം
വീട്ടിലേയ്ക്കു മടങ്ങുമ്പോൾ
പട്ടാളക്കാരൻ മാമൻ കൊണ്ടുവന്ന
ഹൽവയെപറ്റി നീയും
നനഞ്ഞ പുസ്തകത്തിൽ നിന്നൊലിച്ചുപോയ
ഉള്ളടക്കത്തെപ്പറ്റി
ഞാനും

Sunday, August 5, 2012

രണ്ടുപേർ

1 വേശ്യ

ശരീരത്തെ
കെട്ടഴിച്ചുവിട്ടിട്ട്
അലസമായിക്കിടക്കും

ശരീരം
പുല്ലുതിന്നുതടിച്ച്
തടാകത്തിൽ പോയി വെള്ളം കുടിച്ച്
മടങ്ങിവന്ന്
മരച്ചുവട്ടിൽക്കിടന്ന്
തിന്നപുല്ലിനെ
തളിരുപോലുള്ള വള്ളിച്ചെടികളെ
അവയിൽ പെയ്ത മഴകളെ
മഴയിലൂടെ പറന്നുപോയകിളികളെ
കിളികൾ പാടിയ പാട്ടിനെ
പാട്ട് ചിറകൊതുക്കിക്കടന്നുപോയ
തണുത്ത ചില്ലകളെ
ചില്ലകളെ ഉരുമ്മാതെ കടന്നു പോയ മിന്നലുകളെ
മിന്നലിൽ തെളിഞ്ഞ വഴികളെ
വഴികളിൽക്കണ്ട കാഴ്ചകളെ
കാഴ്ചയിൽ മയങ്ങി വഴിതെറ്റിപ്പോയ ശരീരങ്ങളെ
ശരീരങ്ങളിൽക്കുരുങ്ങിയാടും മനസുകളെ
ഒന്നൊന്നായോർത്തെടുക്കും
അയവിറക്കും.

2 പ്രണയിനി

മനസിനെ
കൂട്ടിൽ നിന്നിറക്കിവിടും

മനസ്
മരങ്ങൾ കടന്ന്
ചില്ലകൾക്കുമിലകൾക്കും പൂക്കൾക്കുമിടയിലൂടെ
രഹസ്യങ്ങളെഴുതിയിട്ട
ഇടവഴികൾ പറന്ന് പിന്നിട്ട്
പല ഋതുക്കളിൽ ദിശതെറ്റി മേഞ്ഞ്
പലതരം കനികളിൽ കൊത്തി മതിമറന്ന്
കുറെയേറെ വിത്തുകൾ വിഴുങ്ങി
മടങ്ങിവരും

വിചാരങ്ങളിൽ
തന്നിൽ പിറക്കാനിരിക്കുന്ന
കാലദേശങ്ങളുടെ ചിത്രം വരയ്ക്കും.

തന്നിൽ നിന്ന് കുതിരകളും
ഗജാശ്വരഥങ്ങളുമുള്ള രാജപരമ്പരകൾ വരുമെന്ന
സന്ദേശം  ഓർത്തെടുക്കും

അതോർത്തോർത്ത്
പറന്നു നടന്ന വഴിയകിലെവിടെയോ
കണ്ട പരിചിതമണങ്ങളുള്ള
മരക്കൊമ്പുകളിലൊന്നിലേക്ക്
കൂടു വെയ്ക്കാൻ
മടങ്ങും
വൈകിയല്ലോ എന്ന്
ഉള്ളിലൊരു പരിഭ്രമം പിടയും


കുഞ്ഞുകിളികൾക്കുള്ള ചൂടുകൊണ്ട്
ഏതു പകലിനേയും കൊത്തിപ്പിളർക്കും
സ്വപ്നങ്ങളവൾക്ക് 
വാഴനാരുകൊണ്ടുള്ള ഒരു കൂടാകും
നിദ്രയിലവൾ ശരീരങ്ങളെ പെറ്റുകൂട്ടും
പിന്നെ മനസുകളെ ഓർത്തെടുക്കാനേ കഴിയാത്ത
കാലങ്ങളിലേക്ക്
എല്ലാ ശരീരങ്ങളേയും
 ഉപേക്ഷിച്ചു കളയും

ഒടുവിൽ
മാംസനിബദ്ധമല്ല രാഗമെന്ന്
അവളും
(പഴയൊരു കവിയായ്)
രാത്രികാലങ്ങളിൽ മാത്രം
സന്ന്യസിക്കാൻ തുടങ്ങും

Friday, August 3, 2012

ആഗോളഭീമൻ

ഉച്ചമയക്കം കഴിഞ്ഞ്
കുട്ടി കണ്ണുതുറക്കുമ്പോഴുണ്ട്
അത്ഭുതം
വിചിത്രമൊരു സസ്യം പോൽ
മുളച്ചുപൊന്തി നിൽക്കുന്നു

വളപ്പിലെ കളിക്കളം
അപ്രത്യക്ഷമായിരിക്കുന്നു

കുട്ടി
കണ്ണുചിമ്മി കണ്ണുചിമ്മി
അത്ഭുതമെന്ന വിചിത്ര സസ്യത്തെ
നോക്കിനോക്കി നിന്നു

അപ്പോൾ കണ്ടു
മുറ്റത്തെ മൂവാണ്ടൻ മാവുകൾ മുറിച്ചിട്ട്
അതിന്മേലിരുന്ന
മസിൽപ്പവറുള്ള ഒരാഗോളഭീമൻ
ബീഡി പുകയ്ക്കുന്നു
ആകാശത്തേയ്ക്ക്
പുക ഊതിയൂതി നിറയ്ക്കുന്നു

പോസ്റ്റ് മോർട്ടം ടേബിളിലെന്ന പോലെ
ഒടിഞ്ഞുമടങ്ങി
ലോറിയിൽക്കിടക്കുന്നു
ഒരു മൈതാനവും കുന്നിൻ പുറവും

ആരോ വരച്ചിട്ട പുതിയ ഭൂപടത്തിൽ
അംബര ചുംബികൾക്ക് മുകളിൽ
മഞ്ഞപ്പന്തു പോലൊരു
സുര്യനുണ്ട്.

മേഘങ്ങളോടൊപ്പം
ദൈവം കളിക്കാൻ വരുന്നതും നോക്കി
കുട്ടി ബാൽക്കണിയിൽ
ഏകാകിയായി നിന്നു