Saturday, July 28, 2012

പാതി(രാ) ജീവിതങ്ങൾ



അധികമാരുമില്ലാത്ത
അരണ്ട ബാറുപോലുണ്ടതിശീതമായ്
പാതിരാത്രി
(നിശീഥിനിയെന്ന് പഴയകവികൾ)

മേഘവസ്ത്രസുതാര്യതയ്ക്കുള്ളിൽ
മുലയുലച്ചാടുകയാണ്
മദാലസ  നീല നഗ്നചന്ദ്രിക

ഒരു പെഗ്ഗ് ഹണീബിയിലേയ്ക്ക്
വഴുതിവീണുപോകുന്നുണ്ട്
ഐസ്ക്യൂബു പോലൊരു കൊള്ളിമീൻ

പാതയോരങ്ങളിൽ 
പ്രവാചകരെ വഴിതെറ്റിക്കുന്ന
പിഴച്ച നക്ഷത്രങ്ങൾ

മത്തുപിടിച്ചിട്ടാവണം
കിഴവൻ മരങ്ങൾ നിന്നിടത്തു നിന്നാടുന്നു
കാറ്റ്  തോളിൽ കൈയ്യിട്ട്
മരങ്ങളെ  വീഴാതെ ചുറ്റിപ്പിടിക്കുന്നു

തെരുവിനപ്പുറത്ത്
പെറുതികെട്ട പെണ്ണിനെപ്പോലൊരു
പട്ടിയുണ്ട്, കലിമൂത്ത്
നിർത്താതെ കുരച്ചുകൊണ്ടിരിക്കുന്നു
വിജനതയിൽ
ആരോടെന്നില്ലാതെ
ആർക്കുവേണ്ടിയുമല്ലാതെ..

വല്ലാത്തൊരലർച്ചയിൽ
മദ്യപൻ
കഥകളിക്കാരനായ്
വിചിത്രമാം പദങ്ങളാടുന്നു,
ചുവടു തെറ്റി വീഴുന്നു,
ചുറ്റിലും ഹാസ്യമുൽഭവിക്കുന്നു,
പല്ലുകൾ പരിഹാസപൂർവം നുറുങ്ങിച്ചിരിക്കുന്നു.

വേച്ചു വേച്ചിഴയും നിഴലിൻ 
വിറയാർന്ന  വിരലുകൾ
വീട്ടുചുമരിന്മേൽ
സ്വിച്ചിന്മേൽ
തബല വായിക്കുന്നു

അപരിചിത വിരല്പർശമേറ്റ പെണ്ണിനേപ്പോൽ
ബൾബുകൾ ഞെട്ടിയുണരുന്നു
ഇരുൾ
ഭയപ്പെട്ട്
തുണിവാരിയെടുത്ത്
പിന്നാമ്പുറത്തേയ്ക്കോടി മറയുന്നു

ഉള്ളിൽ നിന്നൊരു വെളിച്ചം
പിറുപിറുത്തുകൊണ്ട്
മുടിയും മുലയും കെട്ടിവെച്ചെഴുന്നേൽക്കുന്നു
ഒരു ശാപഗന്ധത്തോടെ
വാതില്പാളികൾ
രണ്ടായ് പിളർന്ന്
ഒരുവൾ മരം പോലെ
പുറത്തേയ്ക്ക് തലനീട്ടി നിൽക്കുന്നു
അവളുടെ ഇലകളിൽ
മർമ്മരം ചുഴലിചുറ്റിത്തിരിയുന്നു
അവളുടെ കണ്ണുകളിൽ
ഒരു പാതിരാ (കോപ)സൂര്യൻ ജ്വലിക്കുന്നു

ഇനിയാണ്
അതിവിലോല ലോലമായ്
അവളുടേയും പുനരവന്റെയും
പാതി(രാ) ജീവിതം

സോളമൻ പറയാതിരുന്നത്....

വിളഞ്ഞ്
മണം പരന്ന മുന്തിരിത്തോട്ടം
വിളവെടുപ്പിനായി കാത്തുകിടക്കുമ്പോൾ
പക്ഷികൾ
അകത്തുള്ള വിത്തുകൾ
ദേശാന്തരങ്ങളിലേക്ക് കൊണ്ടുപോകുവാൻ
ധൃതിപ്പെട്ട്,
കൊക്കുവിടർത്തി
ചെരിഞ്ഞിരിക്കുന്നു...   
വീഞ്ഞ് നിറച്ച കനത്ത ജാറുകൾ
നാവുകളിലേയ്ക്ക്,
സിരകളിലൂടെ ശിരസുകളിലേക്ക്
പതഞ്ഞൊഴുകുവാൻ   വെമ്പി നിൽക്കുന്നു
പുഴകൾ മേഘങ്ങളെ പിഴിഞ്ഞെടുത്ത്
സമുദ്രത്തിലേക്ക് ഉല്ലാസപൂർവം മദിച്ചൊഴുകുന്നു
ഒരുവൾ അസ്വസ്ഥതയോടെ തന്റെ ഇരട്ടപെറ്റ മാൻ കുട്ടികൾക്ക്
പുൽമേടുകളിലേക്കുള്ള വഴി പറഞ്ഞുകൊടുന്നു
ആദമിനു വേണ്ടി ഒരു തോട്ടം തുറന്നുകൊടുക്കുന്നു
തണുപ്പത്ത് ഒരു കമ്പിളി സമ്മാനിക്കുന്നു
മുന്തിരിവള്ളികളിൽ കൂടി കാറ്റ് ആകാശത്തു നിന്ന്
താഴേയ്ക്ക് തൂങ്ങിയാടുന്നു
ഊഷ്മളത പരസ്പരം കൈയ്യുരച്ച്
തീകായുന്നു
നെറ്റിയിൽ വിയർപ്പുള്ള വെയിൽ
മുന്തിരിവള്ളികൾക്കിടയിൽ വീണ്
തളർന്നു മയങ്ങുന്നു