Saturday, November 6, 2010

മൊട്ടക്കൂണുകൾ

തിളനിലയിലേയ്ക്കെത്താൻ
ഒന്നുരണ്ട് ഡിഗ്രി മാത്രം ബാക്കിയുള്ള
നല്ലവേനൽ പ്രായത്തിൽ
ഉഷ്ണമൊഴിയ്ക്കുവാൻ
പലയിടങ്ങളിലായിരുന്നു കുളി,
പുഴയുടെ പലകടവുകളിൽ
പല കാലടികൾ നനഞ്ഞു കേറിപ്പോകുന്ന
പല പല നേരങ്ങളിൽ


ഏറെപ്പുലർച്ചയ്ക്ക്
കേശവേട്ടന്റെ മോൾ രാധാമണി
എന്റെ സ്വപ്നത്തിൽ നിന്ന്
ഉറക്കച്ചടവോടെ
പടവുകളിറങ്ങി വന്ന്
മേലുടുപ്പുകളഴിച്ചുവെയ്ക്കുമ്പോൾ
താഴത്തെക്കടവിലായിരുന്നു
എന്റെയും കുളി

മരങ്ങൾക്കിടയിലൂടെ നോക്കിയാൽ കാണാം
ശരിയ്ക്കും
ഒറ്റമുണ്ടുടുത്ത് മുങ്ങിനിവരുന്ന പുലരിയെ,
ഇലകൾക്കിടയിലൂടെ
'അമ്പടാ' എന്ന് ചിതറിവീഴുന്ന
പകൽപ്പിശാചിന്റെ വെളിച്ചം
കണ്ണിലേയ്ക്ക്
മൂന്നുകട്ടയുടെ ടോർച്ചടിയ്ക്കും വരെ

വൈകിട്ട്
ശാന്തേച്ചി കുളിയ്ക്കുമ്പോൾ
മേലത്തെക്കടവിലാണ്‌ എന്റേയും കുളി

ജലമേത് ഉടലേതെന്ന്
ഒരത്ഭുതനീരാട്ടമാകും
ശാന്തേച്ചി

ചാഞ്ഞും ചെരിഞ്ഞും
സന്ധ്യയുടെ ചുവന്ന കരവരെ
നീന്തിയെത്തും അവരുടെ തൃഷ്ണകൾ
ഒരല്പവും കിതപ്പറിയാതെ

നിഴലിൽ മുങ്ങിയ
മരക്കൊമ്പിന്റെ പെരുവിരലിലിരുന്നാൽ
ഈറൻ ത്രിസന്ധ്യ
ഉടലിനോടൊട്ടിപ്പോയ വെളിച്ചം പിഴിഞ്ഞ് കളഞ്ഞ്
പടിഞ്ഞാട്ടേയ്ക്ക്
തുള്ളിയും തുളുമ്പിയും മറയുന്നത് കാണാം
ദൂരെദൂരെ മറഞ്ഞാലും
മായാതെ..മായാതെ...

അന്നൊക്കെ
എത്രവട്ടം കുളിച്ചാലും
ശരീരം പിന്നെയും വൃത്തികേടാവുമായിരുന്നു
അന്നൊക്കെ
ഇടവമാസത്തിലെന്ന പോലെ
വിടരാത്ത മൊട്ടക്കൂണുകൾ
ശരീരത്തിൽ ഇടിവെട്ടിമുളച്ചിരുന്നു
തുരുതുരെ...തുരുതുരെ

11 comments:

  1. ഒറ്റമുണ്ടുടുത്ത് മുങ്ങിനിവർന്ന ആ പുലരിയെ കണ്ടത് കാഞ്ഞിരപ്പുഴ ഡാമിന്റെ ഇപ്പുറത്തോ അതോ അപ്പുറത്തോ..
    കൺകുളിർക്കെ കാഴ്ചകൾ തന്ന കവിത..
    കലക്ക്ണ്ണ്ട്ട്ടോ..കുളി തുടരൂ...

    ReplyDelete
  2. ഒറ്റമുണ്ടുടുത്ത് മുങ്ങിനിവരുന്ന പുലരി..

    ..ഈറന്‍ ത്രിസന്ധ്യ
    ഉടലിനോടൊട്ടിപ്പോയ വെളിച്ചം പിഴിഞ്ഞ് കളഞ്ഞ്
    പടിഞ്ഞാട്ടേയ്ക്ക്
    തുള്ളിയും തുളുമ്പിയും മറയുന്നത്..

    സുന്ദരം.

    ReplyDelete
  3. ഇന്നിപ്പോള്‍ പുഴയുമില്ല, കുളിയുമില്ല.
    എല്ലാം ചരിത്രപുസ്തകത്തിലായി അല്ലേ.

    ReplyDelete
  4. പാതിരാത്രിയില്‍ ഉന്മേഷവതിയായി
    അവള്‍ നീരാടുമ്പോള്‍
    കൊടുങ്കറ്റിലൊടിഞ്ഞു വീണ ശിഖരമായി
    കിടക്കയില്‍ തളര്‍ന്നു കിടക്കും

    ReplyDelete
  5. nannayi tta..

    ormapeduththunna chila visualukal..

    kazhchayude attathe aa pidachil,,,

    ReplyDelete
  6. കവിതയിലൂടെ ഞാനൊന്ന് കുളിച്ചു കയറി.
    നല്ല കവിത.

    ReplyDelete
  7. കുളിക്കടവിനടുത്തുള്ള മരത്തിനിടയിൽ (സ്വപ്നത്തിലും) മറഞ്ഞു നിന്ന് സുന്ദരത്തിയുടൽ കണ്ടു കൊതിച്ച കൌമാരകാട്ടാളം മറന്നിട്ടില്ലല്ലേ, ആ രോമാഞ്ചങ്ങൾ! അസ്സലായി കവിത.

    ReplyDelete
  8. ശ്രീനാഥൻ മാഷേ വനവേഷണം ഓർമ്മിപ്പിച്ചതിനു നന്ദി....നളൻ മാത്രമല്ല കാട്ടാളനും നമ്മളല്ലാതെ വേറാര്‌....

    ReplyDelete
  9. കൊള്ളാംട്ടോ സന്തോഷം തരുന്ന കവിത, വിരികൾക്കിടയിൽനിന്നും കവിത ചോർന്നുവരുന്നു.....

    ReplyDelete
  10. കുളി തുടര്‍ന്നോളൂ

    ReplyDelete