Sunday, October 14, 2012

കാറ്റും മഴയും കളിച്ച നാടകങ്ങളിൽ ഞങ്ങളും ചില കഥാപാത്രങ്ങളായിരുന്നു

ചെറുപ്പകാലത്ത്
മരക്കൊമ്പത്തിരുന്നു
നോക്കുമ്പോൾ
മഴയെ കൈപിടിച്ച് നടത്തുന്നതുകാണാം
വെളുത്ത താടിയുള്ള മുത്തശ്ശൻ കാറ്റ്
ആകാശത്തിലൂടെ.

മലകൾക്ക് മുകളിലേക്കാണ് കൊണ്ടു പോകുന്നത്
അപ്പുറത്ത് കടലുണ്ടെന്ന്
നമുണ്ടെന്ന്
വിസ്മയ ശലഭ ലോകങ്ങളുണ്ടെന്ന്
ചൂണ്ടിക്കാണിക്കുവാനാവണം

മേഘക്കൊമ്പുകളിൽ നിന്ന്
താഴേയ്ക്ക് ചാടിയാൽ
കൈപിടിക്കാമെന്നൊരേട്ടനായി
രുത്തുള്ള കൈത്തണ്ട നീട്ടി
പിന്നാലെ കൂടും
ചുറുചുറുക്കുള്ള
മലങ്കാറ്റ്

അതു കേട്ട്
വിശ്വസിച്ച്
താഴേയ്ക്ക് ചാടിയാലോ,
തടം തല്ലിവീണുകരയുന്ന മഴയെ നോക്കി
കൈകൊട്ടിച്ചിരിക്കും
ഇലകൾക്കിടയിലിരുന്ന്
കുലുങ്ങിക്കുലുങ്ങി
അശ്രീകരം

ചെറിയ തമ്പേറുമായി വന്ന്
മരങ്ങൾക്കു മീതെ ധിമി ധിമിയെന്ന് മഴയെ
ഉടലാട്ടം പഠിപ്പിക്കുന്ന
ഡാൻസ് മാസ്റ്ററാവും
ചില നേരങ്ങളിൽ 
ലാസ്യഭാവമുള്ള വേറൊരു കാറ്റ്.

ഉടൽ വഴക്കങ്ങളിൽ
അലർമേൽ വല്ലിയെപ്പോലെ
വള്ളിച്ചെടിയാകുമായിരുന്നു
മതിമറന്ന്
ആടിയുലഞ്ഞ്
മഴ

ശവങ്ങൾ തോണിയിറക്കുന്ന
പുഴയുടെ മീതെ
കാറ്റിനോടൊപ്പം
കരഞ്ഞു കരഞ്ഞു തളരുന്നതും
കണ്ടിട്ടുണ്ട്

വിശക്കുമ്പോൾ
മറ്റൊരു വീട്ടിലും
കേറ്റാത്ത മഴ, 
കുഞ്ഞുങ്ങളേയെന്നാർത്ത്
എന്റെ വീട്ടിലേക്കോടിയെത്തും

കണ്ടിട്ടുണ്ട് ഞങ്ങൾ
ഭയപ്പെട്ട്,
ഓലനീക്കി
അടുക്കളയിലേക്ക്
ചാടിയിറങ്ങുന്നത്
അരണ്ടവെട്ടത്ത് കള്ളനെപ്പോലെ
കലത്തിൽ നിന്ന് 
ആർത്തിയോടെ
തണുത്ത കഞ്ഞി
കോരിയൊഴിച്ച് കുടിക്കുന്നത്

പിന്നെ
ഞങ്ങൾ 
കുഞ്ഞുങ്ങൾ
വിശന്ന് കരയുന്നത് ഒരാളും കേട്ടിട്ടുണ്ടാവില്ല.

കാറ്റും മഴയും 
ഒരുമിച്ച് കളിക്കുന്ന നാടകങ്ങളിൽ
ഞങ്ങളും
ചില കഥാപാത്രങ്ങളായിരുന്നുവെന്ന്
അന്ന്
അവർക്കാർക്കും
അറിയില്ലായിരുന്നു...

15 comments:

  1. ക്യാന്‍വാസ് നിവര്‍ത്തിയാല്‍ കഥാപാത്രങ്ങള്‍ മാത്രമേ കാണൂ..... അവിടെ ജീവനേക്കാള്‍ ജീവിതത്തിനാണ് പ്രസക്തി...

    ReplyDelete
  2. ജീവിതം തന്നെയാണ് നാടകം. ചില കഥാപാത്രങ്ങളെ നമ്മളും അവതരിപ്പിക്കുന്നുവെന്നുമാത്രം... നമുക്ക് ശേഷം മറ്റാരെങ്കിലും അതവതരിപ്പിക്കും....

    ReplyDelete
  3. നല്ല വരികള്‍ .അഭിനയിച്ചു മറന്ന എന്‍റെ കഥാപാത്രങ്ങളെ വീണ്ടും ഓര്‍മ്മിപ്പിച്ചു.

    ReplyDelete
  4. ശരിയാണ് അജിത്തേട്ടാ...........

    ReplyDelete
  5. നല്ല വരികള്‍, നല്ല ബിംബകല്പ്പന

    ആശംസകള്‍

    ReplyDelete
  6. നന്നായിരിക്കുന്നു ..ആശംസകള്‍ :-)

    ReplyDelete
  7. വിശക്കുമ്പോൾ
    മറ്റൊരു വീട്ടിലും
    കേറ്റാത്ത മഴ,
    കുഞ്ഞുങ്ങളേയെന്നാർത്ത്
    എന്റെ വീട്ടിലേക്കോടിയെത്തും..........

    ഇഷ്ടായി .ഭാവുകങ്ങള്‍ .

    ReplyDelete
  8. തീരാതെ മഴക്കാഴ്ച്ചകള്‍......

    ''ശവങ്ങള്‍ തോണിയിറങ്ങുന്ന പുഴയുടെ'' തീരത്ത് ഞാന്‍ തറഞ്ഞുപോയി..

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി!

      Delete