Friday, January 21, 2011

ഒരറബിപ്പാമ്പ്

മുതലാളിത്തത്തിന്റെ കാലുകൾ
എവിടെക്കണ്ടാലും
ആഞ്ഞുകൊത്തി വിഷം കേറ്റിയിരുന്നു
സഖാവ് കണ്ണേട്ടൻ

പാടത്തൊരൊളിപ്പോരാളിയായി
പുല്പടർപ്പുകൾക്കിടയിൽ പുതഞ്ഞുകിടക്കും
തണുപ്പാസ്വദിച്ച് ,
പുന്നെല്ലിന്റെ മണമാസ്വദിച്ച് ,
നെല്ലിൻപാലിന്റെ രുചിയാസ്വദിച്ച് ,
ചാഴിമണം കുടഞ്ഞുകളഞ്ഞ്...

ചിലപ്പോൾ ഉയരമുള്ള കയ്യാല നുഴഞ്ഞുകയറി
വേലിത്തറിവിടവുകൾ വകഞ്ഞു മാറ്റി
ഒരു പൊട്ടക്കിണറ്റിനരുകിലേയ്ക്കോ
ഓവുചാലിലേയ്ക്കോ
പനിച്ചൂടുള്ള ഉറവവെള്ളത്തിലേയ്ക്കോ
അരുവിക്കുളിരിന്റെ വളയങ്ങളിയ്ക്കോ
ഒന്നു മുങ്ങിയമരും

വെഷമുള്ള ജാതിയല്ലേന്ന്
കരുതിയിരിയ്ക്കും
ചുറ്റിലുമുള്ള ജന്തുക്കൾ
അന്നൊക്കെ
ഭയം എല്ലാവർക്കും
ഒരപ്രതീക്ഷിത വിരുന്നുകാരൻ തന്നെ

എന്നിട്ടും
അവരു പോലും
അതിന്റെ ഒരു ഞെട്ടലിലേയ്ക്ക്
ചിലപ്പോൾ കയ്യോ കാലോ തലയോ വെച്ചു കൊടുത്തിരുന്നു

നല്ല ലോഹദ്രവം പോലുള്ള നട്ടുച്ചയ്ക്കോ
ഒരപ്രതീക്ഷിത പാതിരാവിലെ നീലജലാശയത്തിലോ,
നാട്ടുമങ്ങൂഴച്ചാരം മൂടിയ കുണ്ടനിടവഴിയിലോ വെച്ച്
സഖാവ് പത്തിവിരിച്ചവതരിയ്ക്കും

വർഗ്ഗസമരത്തിന്റെ ഒരാട്ടമാടും ,
ഒരാൾപ്പൊക്കത്തിൽ വാലുകുത്തിയുയർന്ന്
ഉണർത്തുപാട്ടിന്റെ ഒരു സീൽക്കാരമിടും

തെരുവുകടകളിലെ വിളക്കുകൾ
ഒന്നൊന്നായി ഇരുട്ടിലേയ്ക്കു തന്നെ തല പിൻവലിയ്ക്കുമ്പോൾ
പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട്
എന്നൊരു റേഡിയോപ്പാട്ട് കേട്ട്
പത്തിതാഴ്ത്തി
തലതാഴ്ത്തി
മാളത്തിലേയ്ക്കു തന്നെ മടങ്ങും.

തൊണ്ണൂറുകളിൽ
ഉദാരവൽക്കരണമെന്നൊരു കൂടയുമായി
പാമ്പുവേലായുധനിറങ്ങിയപ്പോൾ
സമയം പന്തിയല്ലെന്ന്
ആരോ സഖാവിനു
കള്ളിൽ കൈവിഷം കൊടുത്തു

അങ്ങനെ കൂട കിടന്നിടത്ത്
പടം പൊഴിച്ചിട്ട്
കടന്നു കളഞ്ഞു കണ്ണേട്ടൻ

ഏഴാംനാളിൽ പൊങ്ങിയത്
പെട്ടിപൊളിച്ച്
ഉഗ്രവിഷമുള്ളൊരണലിയായി
ഗൽഫിലൊരു മണൽപ്പൊത്തിൽ,
മുതലാളിത്തത്തിന്റെ കയ്യോ കാലോ കണ്ണില്പെടാതിരിക്കാൻ
മണലിലങ്ങനെ പുതച്ചുമൂടി...

4 comments:

  1. ഹ ഹ.. നല്ലൊരു കഥ. ഈണത്തിൽ.
    നന്നായിരിക്കുന്നു.

    ReplyDelete
  2. അയ്യോ അറബി കഥയാണല്ലോ :)

    ReplyDelete
  3. ഏഴാംനാളിൽ പൊങ്ങിയത്
    പെട്ടിപൊളിച്ച്
    ഉഗ്രവിഷമുള്ളൊരണലിയായി
    ഗൽഫിലൊരു മണൽപ്പൊത്തിൽ,
    മുതലാളിത്തത്തിന്റെ കയ്യോ കാലോ കണ്ണില്പെടാതിരിക്കാൻ
    മണലിലങ്ങനെ പുതച്ചുമൂടി... :))

    ReplyDelete
  4. അസ്സലായി, മുതലാളിത്തത്തിതിൽ നിന്ന മുങ്ങി ഗൾഫിൽ .. പരിഹാസം ഗംഭീരം!

    ReplyDelete