Saturday, May 2, 2015

ചുവന്ന ട്യൂലിപ് പുഷ്പങ്ങൾക്കു മീതെ...

ഒരു നാരകമുള്ളുകൊണ്ട്
കുത്തിമുറിവേൽപ്പിക്കുന്നതുപോലെയാണത്.
വിവരണാതീതമാണതിന്റെ
കയ്പ്പൻ കടച്ചിലും
വേദനയും...

 
ഒരുമിച്ചു ചെലവഴിച്ച
പ്രശാന്തമായ ദിനരാത്രങ്ങളും
പങ്കുവെച്ച വാക്കുകളും
മധുരത്തിലേക്ക് അലിയിച്ചു ചേർത്ത നിമിഷങ്ങളും
എല്ലാം ഫലശൂന്യമായി നിൽക്കുന്ന വൃക്ഷത്തെപ്പോലെ
സങ്കടപ്പെടുത്തും.

നാം വേരുകളിലേക്ക് നോക്കും:
ജലം വലിച്ചെടുക്കാനുള്ള ശേഷി
അതിന്റെ കോശങ്ങൾക്ക്
കൈമോശം വന്നിരിക്കുന്നു.
ഭൂഗർഭ ജലം വഹിച്ചു കൊണ്ടുവരുന്ന
അതിന്റെ രഹസ്യപാതകൾ വരണ്ടു പോയിരിക്കുന്നു

 നാം നമ്മളെത്തന്നെയും
കരിഞ്ഞുണങ്ങിയവൃക്ഷങ്ങളെന്നു കരുതും
കാട്ടുതീയുടെ ചുവന്ന ട്യൂലിപ് നാളങ്ങൾക്ക് മീതെ
നാം നമ്മളെത്തന്നെ ചിതയിൽ വെക്കും

പറയാതെ പോയ വാക്കുകളുടെ
ചങ്ക്
ഏതെങ്കിലും നിമിഷത്തിൽ
പൊട്ടിത്തെറിക്കും

പിന്നെ
നമ്മൾ കത്തിത്തീരുന്നതും നോക്കി
നമ്മൾ സങ്കടപ്പെട്ടു നിൽക്കും
മറ്റാരോ ആണു ദഹിച്ചുതീരുന്നതെന്ന
വിചാരത്തിൽ..

Friday, April 19, 2013

ആയുധജന്മം

കഴിഞ്ഞ ജന്മത്തിലെ ആഗ്രഹം
വളരെ വലുതായിരുന്നു

ഒരണു ബോംബായി
ലണ്ടനിലോ
മാഡ്രിഡിലോ
ന്യൂയോർക്കിലോ
വീണു ചിതറി
നാഗരികതയെത്തന്നെ
ചാമ്പലാക്കണമെന്നായിരുന്നു 
മോഹം

ഈഡിപ്പസ് കോപ്ലക്സാണെന്ന്
മുത്തശ്ശൻ പറഞ്ഞു പേടിപ്പിച്ചു

എങ്കിലും ജനി സ്മൃതികളിലുണ്ട്,
കെടാതെ നീറുന്ന
പൂർവപുണ്യ പുരാവൃത്തങ്ങൾ

വെടിയുണ്ടയായും
ഡൈനമിറ്റായും
പീരങ്കിയായും
ശിലകളിൽ കുറിച്ചിട്ട
പലതരം വീരപരാക്രമ ഗാഥകൾ

ലിങ്കൻ, ഗാന്ധി എന്നിങ്ങനെ
പലതരം പാറക്കെട്ടുകളുടച്ചു കളഞ്ഞ
ഒറ്റവെടികൾ
പല മരണ മഹാ നൃത്തശാകളിലാടിത്തളർന്ന
വീര സംഗ്രാമ സ്ഫോടന സുഖങ്ങൾ

മാസം കരിയുന്ന മരുഭൂമികൾക്ക് കുറുകേ,
മഹാന്മാരുടെ രക്തത്തിനു മീതെ,
വിശന്നു കത്തുന്ന കുഞ്ഞുങ്ങളുടെ ഉടൽക്കാടിനു മീതെ,
അംഗ ഭംഗം വന്ന
ശകലിത ശരീര സമുദ്രങ്ങൾക്കു മീതെ,
തുഴഞ്ഞ്
തുഴഞ്ഞ്
ഞാനെത്തിയ തീരങ്ങളിൽ
കത്തിജ്വലിച്ചു നിന്നിരുന്നു,
കെട്ടുപോവാതെന്റെ
സ്വകാര്യ സ്വപ്നസൂര്യൻ

ഇപ്പഴും
ഒരു തീത്തരി മാത്രം മതി
സഹസ്രജന്മങ്ങളെ ചിതറിത്തെറിപ്പിക്കാൻ

സംഭരിക്കപ്പെട്ടിട്ടുണ്ട്
പള്ളിയുടേയും ക്ഷേത്രങ്ങളുടെയും
പായലുണങ്ങിയ പിൻ നിലങ്ങളിൽ
ഒരു വെള്ളിടി വള്ളിപ്പടർപ്പ് മാതിരി
ആരുമറിയാതെ
ആരുംതുറക്കാതെ പ്രാകൃത ജനിതക ശേഖരം
ഹിംസയുടെ നൂറ് കൊമ്പുകൾ

ഒരണു ബോംബായി
വലിയ നഗരങ്ങൾക്കു മീതെ വീണു ചിതറി
നാഗരികതയെത്തന്നെ
ചാമ്പലാക്കണമെന്നായിരുന്നു 
മോഹം

പക്ഷേ
പിഴച്ചു പിറന്നത്
ശിവകാശിയിൽ;
ദീപാവലിയ്ക്കോ വിഷുവിനോ
തിരുപ്പിറവിയുടെ വെളിച്ചം പരത്താനോ
കുട്ടികൾ പൊട്ടിച്ചു തീർക്കുന്ന
നിഷ്ഫലജന്മമായി

Monday, April 15, 2013

ഏകാന്ധത

അന്ധത* എന്ന നോവൽ
വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

സാവധാനം
മഞ്ഞുപാടം പോലെ വിചിത്രമായ ഒരു മങ്ങൽ
കണ്ണുകളെ മൂടുവാൻ തുടങ്ങി.
ഒന്നു കണ്ണുചിമ്മിയപ്പോൾ തന്നെ
തുഷാരബിന്ദുക്കളിൽ നിന്ന് പ്രഭാതം പോലെ
കാഴ്ച
പെട്ടെന്ന് വീണ്ടെടുക്കപ്പെടുകയും
വെട്ടിത്തിളങ്ങുകയും ചെയ്തു.

എങ്കിലും പേടിക്കാതിരുന്നില്ല.

അറിയാം
അന്ധത
ഏതുകാലത്തേക്കാളുമധികം 
ഭയാനകമാണിപ്പോൾ

ആ നേരത്ത്
'കിങ് ഓഫ് വാർഡ് 3'  എന്ന ദുഷ്ട കഥാപാത്രത്തെ
കണ്ണ് ഡോക്ടറുടെ ഭാര്യ കശാപ്പ് ചെയ്യുന്ന
ഉദ്വേഗജനകമായ സന്ദർഭം,
ആകാംഷയുടെ ഒരു നൂൽപ്പാലത്തിലൂടെ നടന്ന്
വായിക്കുകയായിരുന്നു.

പെട്ടെന്ന്
ചായ കുടിക്കണമെന്നു തോന്നി

കുറേ വാക്കുകൾ
ഒരു ചായയ്ക്കുവേണ്ടി
മുറിയ്ക്കകത്തേയ്ക്ക് കയറിപ്പോയി.

അകം നിശബ്ദമായി ചായയുടെ മണത്തിൽ
അലിഞ്ഞു ചേർന്നു...
തോട്ടത്തിൽ നിന്ന്
നുള്ളിയ ഇലയുടെ മണമുള്ള കാറ്റുമായി
പ്രിയംവദ വരുന്നതും നോക്കിയിരിക്കുമ്പോൾ
ആകസ്മികതയുടെ കുപ്പായമിട്ട് വന്നത്
പട്ടുരോമങ്ങൾ കൊണ്ട് മിനുസപ്പെട്ട
ഒരു പൂച്ച

ഞാൻ  അകത്തേയ്ക്ക് നോക്കി
നിശ്ശബ്ദതയിൽ അലിഞ്ഞുപോയവളെ
വാക്കുകൾ കൊണ്ട് തിരിച്ചു  വിളിച്ചു :
'ദേ നോക്കടീ,
നമ്മുടെ പൂമുഖത്ത്
പട്ടുരോമങ്ങളുള്ള ഒരു പൂച്ച'

സ്ത്രൈണമായ  ആകാംക്ഷകളെ
താലോലിക്കുന്ന മട്ടിൽ,
പൂച്ച
അതിപുരാതനമായ നായികഭാവം പൂണ്ട്
ചുറ്റും നോക്കിയിട്ട് എന്നോട് പറഞ്ഞു:
'പൂച്ചയല്ല ചേട്ടാ,
ഞാൻ ചേട്ടന്റെ പ്രിയംവദയാണ്'

സംസാരിക്കുന്ന ഒരു പൂച്ചയെ ,
(അതും ഭാര്യയാണെന്നവകാശപ്പെടുന്ന ഒരു പൂച്ചയെ)
സാധ്യതകളുടെയും
ആലീസിന്റെയും
അത്ഭുതലോകത്തിനു വെളിയിൽ,
ജീവനോടെ,
ആദ്യമായി കാണുകയായിരുന്നു.

എന്നിൽനിന്നു പുറപ്പെട്ടുപോയ ഒരൊളിനോട്ടം
പൂച്ചയേയും
പൂച്ചയിൽ നിന്നു പുറത്തേക്ക് ചാടിയ ഒരൊളിനോട്ടം
എന്നെയും
കൗതുകത്തോടെ
നിരീക്ഷിച്ചു കൊണ്ടിരുന്നു

ആ  വിധം മനോഹരമായി
നോക്കി നോക്കിയിരിക്കുമ്പോൾ
പൂച്ച
എന്റെ   ഇരിപ്പിടത്തിലേക്ക് ഒരത്ഭുതം തെറിപ്പിക്കുവാനും
പരിഭ്രമത്തിൽപ്പെട്ടുഴറുവാനും തുടങ്ങി.

പിന്നെ എങ്ങോട്ടെന്നില്ലാതെ
എവിടെയോ ഉണ്ടെന്ന് കരുതുന്ന എന്നെ ലക്ഷ്യമാക്കി
എട്ടു ദിക്കുകളിലേക്കും
വിളിച്ചു പറഞ്ഞു:

'നോക്ക് ചേട്ടാ, ചേട്ടന്റെ കസേരയിൽ ഒരു കുറുക്കൻ'

ഞാൻ എന്നെത്തന്നെ നിരീക്ഷിച്ചു കൊണ്ട്
ഭാര്യയാണെന്നവകാശപ്പെടുന്ന പൂച്ചയോട്
കയർത്തു

ഒരു കുറുക്കൻ സംസാരിക്കുന്നത്
കുട്ടിക്കഥയിലല്ലാതെ കേട്ടിട്ടില്ലെന്ന മട്ടിൽ
അവളെന്റെ മുഖത്തേയ്ക്കൊരു 
ചൂട്ട് വീശി

ഞങ്ങൾ പരസ്പരം
കുഴിച്ചു നോക്കി.

ഉണ്ടായ കിണറിന്റെ ആഴത്തിൽ
വെള്ളത്തിന്റെ ചില്ലു കണ്ണാടിയിൽ
അവളൊരു കുറുക്കനേയും
ഞാനൊരു പൂച്ചയേയും 
കണ്ടു

വിശേഷപ്പെട്ട ഒരു തരം ഏകാന്ധതയിൽ
ഞങ്ങളങ്ങനെ പരസ്പരം
കെട്ടുപിണയുവാൻ തുടങ്ങി.

വായിച്ചു തീരാത്ത നോവൽ
അതിന്റെ ക്ലൈമാക്സിനെ
താളുകൾക്കിടയിൽ അടക്കിപ്പിച്ചിരുന്നു..
-----------------------------------------------
*ഷൂസെ സരമാഗോവിന്റെ  ബ്ലൈൻഡ്നെസ് എന്ന നോവൽ.
ഇതിലെ ഒരു നഗരത്തിൽ
അന്ധത ഒരു പകർച്ച വ്യാധി പോലെപടരുന്നു.

Friday, April 5, 2013

ഡാഡി ഒരു ചോക്ലേറ്റായിരുന്നു

അടി മുതൽ മുടി വരെ
ഡാഡി
ഒരു ചോക്ലേറ്റായിരുന്നു,
കൊക്കോപ്പൊടിയുടെ മണം പൊഴിക്കുന്ന
സ്വർണ്ണക്കൂടിനുള്ളിൽ പൊതിഞ്ഞുവെച്ച
ഒരു ചോക്ലേറ്റ്.

ഒറ്റയ്ക്കിരിക്കുമ്പൊൾ
ഉണ്ണി നുണഞ്ഞു തീർക്കും
രുചികരം ഡാഡിയുടെ വിരലുകൾ
ഹൃദയം, കരൾ ,
തലയോട്ടിയിൽ ഒളിച്ചു പാർപ്പിക്കുന്ന സ്വപ്നങ്ങൾ
ഒക്കെ

പകലിൽ
എവിടെയെല്ലാമോ അലഞ്ഞുതിരിഞ്ഞ്
അലഞ്ഞു തിരിഞ്ഞ്
പിന്നെയും തിരിഞ്ഞ് തിരിഞ്ഞ്
ഡാഡി മടങ്ങി വരുമ്പോൾ
ഉടലിൽ നിന്ന്
കൊക്കോ പൊടിച്ചുണക്കുന്ന മണം പരക്കും
അപ്പോൾ
ഉണ്ണി സ്നേഹമസൃണമായി കടിച്ചെടുക്കും
ഡാഡിയുടെ ചുണ്ടുകൾ

രാത്രിയാവുമ്പോൾ
തണുത്ത വായുവിൽ
ആകാശം കണ്ടുകിടക്കുന്ന സ്വപ്നശിശിരങ്ങളിൽ
അടിമുതൽ മുടിവരെ
ഡാഡി ഒരു ചോക്ക്ലേറ്റായി മാറും.

ഒടുവിൽ
വർണ്ണക്കടലാസിന്റെ പൊതി
മൂലയിലുപേക്ഷിക്കും
വേലക്കാരി അടിച്ചു വാരും
വേസ്റ്റ് ബാസ്കറ്റ് വീർപ്പുമുട്ടിച്ചുമക്കും
നഗര സഭയുടെ വണ്ടിയിൽ
വിലാപയാത്രയായി കൊണ്ടു പോകും
ഗ്രാമത്തിൽ വെച്ച് ആളുകൾ തടയും
ഇവിടെ വേസ്റ്റുകൾ നിക്ഷേപിക്കരുതെന്ന്
പലതരം കയ്യുകൾ
ചുരുണ്ടു ചുരുണ്ട് ആകാശത്തേയ്ക്കുയരും

അപ്പോൾ ഡാഡി ആരാണെന്ന്
ഡാഡിയുടെ കണ്ണുകളിൽ നിന്നു തന്നെ
അത്ഭുതവള്ളികൾ വളരുവാൻ തുടങ്ങും
അവയുടെ ഇലകളുടെ അറ്റത്ത്
കൊഴിഞ്ഞു വീഴണോ എന്നു പരിഭ്രമിക്കുന്ന
സങ്കടങ്ങളുടെ
മെലിഞ്ഞ
മഞ്ഞുതുള്ളികൾ ഉരുണ്ടു കൂടും

ദൂരെ ദൂരെയിരിക്കുമ്പൊഴും എനിയ്ക്കറിയാം
ഡാഡി കരയില്ല

അടിമുതൽ മുടി വരെ
ഡാഡി ഒരു ചോക്ക്ലേറ്റായിരുന്നു
ഉപ്പുരസമുള്ള കടലിനെ പരിചയപ്പെടുത്താൻ
മറന്നു പോയ
ഒരു രുചി

Thursday, April 4, 2013

നിഴൽ നായ


കുറുപ്പു ചേട്ടന്റെ നായ
നന്നേ പുലർച്ചയ്ക്ക്
നാട്ടിലേക്കിറങ്ങും
ആലപ്പുഴവരെ നടക്കും
പുന്നപ്ര വയലാറൊക്കെ പോകുന്ന പോക്കിൽ പിന്നിടും
നടന്നു മടുക്കുമ്പോൾ
ബോട്ട് ജെട്ടി വഴി മാർക്കറ്റിലേക്കിറങ്ങും

മീൻ വെള്ളമൊഴുക്കിവിടുന്ന കാനയിലൊക്കെ
മണത്തു നോക്കും
എന്തു ദുർഗന്ധമാണിവിടെയൊക്കെയെന്നു
മുറുമുറുക്കും

ഉച്ചയാവുമ്പോഴേയ്ക്കും
പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തും
തീറ്റയൊക്കെ കഴിഞ്ഞ് അലസമായി ഒരു കിടപ്പുണ്ട്

നാവ് പുറത്തേയ്ക്കിട്ട്ഇടയ്ക്ക്
സ്വപ്നങ്ങളെ  നൊട്ടി നുണഞ്ഞുകൊണ്ടിരിക്കും

അറവുകാരന്റെ തൂക്കുമേലാപ്പിൽ നിന്ന്
രക്തത്തുള്ളികൾ നാവിലേക്കിറ്റു വീഴുന്നതും
പകൽക്കിനാവ് കാണും

കുറച്ചു റീലുകളിലെങ്കിലും
അറവുകാരനെ കുരച്ചോടിക്കാൻ കഴിയുന്ന
സിനിമാ നായകനാകുന്നത്
സങ്കല്പിച്ചു കിടക്കും

നേരമിരുട്ടുമ്പോൾ,
മാറ്റിനി കഴിഞ്ഞ്
പതുങ്ങിപ്പതുങ്ങി,
തലയിലൊരമ്പിളിക്കല കുത്തി
കടൽ വേലിയേറി വരുന്നതറിയും
തിര മദാലസയായി മറിഞ്ഞ് മറിഞ്ഞ് ശബ്ദമുണ്ടാക്കും
കള്ളന്മാർ കോഴിയെ കട്ടുകൊണ്ടു പോകും
പാറുവമ്മയെ തേടിവരുന്ന ഒരു കള്ളക്കാറ്റ്
വാതിൽ മറ തുറക്കും

മിണ്ടില്ല,
എല്ലാമറിയാമെങ്കിലും
അനങ്ങാതെ കിടക്കും

പാതിരാവാകുമ്പോൾ  കടലിറങ്ങും
തിരകൾ പരമ ശാന്തരാകും
അപ്പോൾ തുടങ്ങും
മുറ്റത്തേയ്ക്കിറങ്ങി നിന്ന് കുര:
നിർത്താതെ നിർത്താതെ നിർത്താതെ

ഈ നായയ്ക്കിതെന്തിന്റെ കേടാണെന്ന്
കെട്ടുവള്ളം തുഴയുന്ന പാതിരാത്തുഴക്കാർ
പരിഹാസത്തിന്റെ
ഉപ്പുനീറ്റുന്ന ഒരു ചിരിച്ചാലിലൂടെ
അകന്നകന്നു പോകും...

അപ്പോൾ
കുറുപ്പു ചേട്ടന്റെ നിഴൽ നായ
ഇരുട്ടത്തു നിൽക്കുന്ന
കുറുപ്പുചേട്ടനെ
സങ്കടത്തോടെ നോക്കും...

Monday, November 26, 2012

വിവരസാങ്കേതിക വിദ്യയുടെ കാലത്ത് ഒരു ജഡം


അമ്മേ ദേ വന്ന് നോക്ക്
അപ്പന്റെ ജഡം ഫേസ്ബുക്കില്

മോന്റെ നിലവിളിയും
കരിയാൻ വെമ്പി നിൽക്കുന്ന മുട്ടയപ്പത്തിന്റെ മണവും
ഇടകലർന്ന നല്ല പരുപരുത്ത നട്ടുച്ച നേരത്ത്
സൗദാമിനി
തപ്പിത്തടഞ്ഞ്
കൈതുടച്ച്
ലാപ്പ് ടോപ്പിന്റെ മുന്നിലെത്തുന്നു

ശരിയാണല്ലോ
സൂക്ഷിച്ചു നോക്കുന്നു സൗദാമിനി
കണ്ണ് വട്ടം പിടിച്ച് പിന്നെയും നോക്കുന്നു സൗദാമിനി

നീണ്ട് മലർന്ന്
കണ്ണ് തുറിച്ച്
കൈയ്യും കാലും ചതഞ്ഞരഞ്ഞ്
അങ്ങോരുടെ തന്നെ ജഡം.

പെട്ടെന്നൊരു മഞ്ഞുകാലം
നെറുകന്തല വരെ പെരുത്തു കേറി

സൗദാമിനി അയ്യോ അമ്മേ നാട്ടുകാരേയെന്ന്
പരമാവധി ഉച്ചത്തിൽ
ലൗഡ് സ്പീക്കറിനെ അനുസ്മരിപ്പിക്കുന്ന വോളിയത്തിൽ
സഹായത്തിനു വിളിക്കുന്നു

ശരിയാണല്ലോ
കൈകാലുകളറ്റ്
ചിറികോടി
രക്തമെല്ലാം തറയിലേയ്ക്കൊഴുകിപ്പരന്ന്
വണ്ടി കേറിയ പോലെ കിടപ്പിലാണല്ലോ
കുഞ്ഞപ്പൻ.

കുഞ്ഞപ്പനിതെന്നാ പറ്റിയെന്ന്
മൂക്കത്ത് വിരലുവെയ്ക്കുന്നുണ്ട് , നാട്ടുകാര്

മുട്ടയപ്പം കരിയുന്നുണ്ട്
അടുക്കള പുകയുന്നുണ്ട്
എനിയ്ക്കൊന്നുമറിയാമ്മേലേന്ന്
സൗദാമിനി കരയുന്നുണ്ട്
ഞെഞ്ചത്തടിച്ച്
കരള് തല്ലിച്ചതയ്ക്കുന്നുണ്ട്
ഒന്നുമറിയാണ്ട്
മക്കളും കൂടെ കരയുന്നൊണ്ട്

ദേ ഇപ്പ വരാന്നു പറഞ്ഞോണ്ടെറങ്ങിയതാ,
നേരം പെരപെരാന്നു വെളുത്തപ്പോ.
കാണാണ്ടായപ്പം ഞാങ്കരുതി
അങ്ങാടീലെങ്ങാനും പോയതാന്ന്
കെ എസ് എഫീലു ചിട്ടിപ്പണം കെട്ടാൻ പോയതാന്ന്
മോൾടെ ടീച്ചറെക്കാണാൻ പോയതാന്ന്
മോണിങ്ങ് ഷോയും കഴിഞ്ഞ്
ഉച്ചയൂണിനു മുമ്പിങ്ങെത്തുമെന്ന്

ചതിച്ചല്ലോ ഭഗവതീ
കെടപ്പ് കണ്ടില്ലേ…

പെണ്ണുങ്ങൾ വന്ന്
ഉള്ളിലേക്ക്
തണുത്തവാക്കുകൾ ഒഴിച്ചു കൊടുക്കുന്നുണ്ട്

സങ്കടം മൂക്കുചീറ്റിക്കളയുന്നുണ്ട്
കോന്തലകൊണ്ട്  കണ്ണീരൊപ്പി നീക്കുന്നുണ്ട്
കണ്ണിലിപ്പോൾ കരിന്തിരി പുകയുന്നുണ്ട്

വന്ന വന്ന
പുരുഷന്മാർ
ഫേസ് ബുക്കിന്റെ മുൻപിൽ ശവത്തിനു കാവലാണ്
ഈച്ചയാട്ടണമെന്ന് കരുതുന്നുണ്ട്
സാമ്പ്രാണി കത്തിയ്ക്കണമെന്നു വിചാരിക്കുന്നുണ്ട്.
പന്തലിടണമെന്നുംനാലുപാടുമോടണമെന്നും
ആലോചിക്കുന്നുണ്ട്
പലരും കൂടിയാലോചിക്കുന്നുണ്ട്.

മിഴിച്ചു നിക്കാണ്ട്
ആരേലുമൊന്ന് കേറി നോക്ക്
മക്കടപ്പന് എന്നാ പെണഞ്ഞെന്ന്.

നാരായണൻ ചേട്ടാ
നിങ്ങളൊന്നകത്ത് കേറി നോക്ക്
മക്കടപ്പന് എന്നാ പെണഞ്ഞെന്ന്

സൗദാമിനി
ഞങ്ങളെന്നാ ചെയ്യാനാ
ഇതിനകത്തോട്ടെങ്ങനെ കേറാനാ
അവന്റെ മൊബൈലാണെങ്കിൽ സ്വിച്ചോഫാ
ഈ കുന്ത്രാണ്ടത്തിലിങ്ങനെ കെടന്നാ
ഞങ്ങളെന്നാ ചെയ്യാനാ?
എല്ലാരും  കൈമലർത്തി
ഫെയ്സ് ബുക്കിൽക്കിടന്ന ജഡം
നേരത്തോട് നേരമാകാനുള്ള ദൂരം പാതി പിന്നിട്ടു

മക്കടപ്പന്റെ ജഡം
ആരും തൊടാതെ
ഈച്ചയാർത്ത്
ഫേസ് ബുക്കിൽ തന്നെ കിടപ്പുണ്ട്
ആംബുലൻസ് വരുന്നതും കാത്ത്.

Wednesday, November 14, 2012

കേൾക്കണം, നിശ്ശബ്ദത പറയുന്നത്...


ചിത്രകാരൻ ഒറ്റയ്ക്കിരുന്ന്
ഒരു ദേശം വരച്ചുണ്ടാക്കുകയായിരുന്നു
വടിവൊത്ത വരകളിൽ പതിനേഴായിരം വർണ്ണങ്ങളിൽ.
ഒരു ശില്പി
അതിൽ നിറയെ
മലകളും മരങ്ങളും കൊത്തിയുണ്ടാക്കുകയും

കവി അതിനു മീതെ
പച്ചക്കുപ്പായമിട്ട കൊച്ചുകുട്ടികളെ
താളത്തിൽ നടക്കാൻ പഠിപ്പിക്കുകയായിരുന്നു;
പാട്ടുകാരൻ
പുഴകളെ
ഭൂമിയുടെ ഉള്ളിൽ നിന്നു പുറത്തേയ്ക്ക്
മാടി വിളിച്ചുകൊണ്ടുവരികയും.

ദാർശനികൻ
ഗഹനമായ നീല സമുദ്രവും
അനന്തപ്രശ്നമായ ആകാശവും
സങ്കല്പിക്കുകയായിരുന്നു

കൃഷിക്കാരൻ
ആട്ടിൽ പറ്റങ്ങളെ തെളിയിച്ചുകൊണ്ട്
മേഘത്തിനു പിന്നാലെ പോകുന്ന
കാറ്റിനോടെന്നപോലെ
ഇടയനോട്
സല്ലപിക്കുകയായിരുന്നു
അയാളുടെ നെറ്റിയിൽ നിന്ന്
നെല്ലും ഗോതമ്പും ചോളച്ചെടികളും
മുളച്ചുപൊന്തുന്നുണ്ടായിരുന്നു

പെൺകുട്ടികളുടെ ഹൃദയത്തിൽ നിന്ന്
വസന്തം
നിറയെ പൂക്കളുമായി
സ്പന്ദനങ്ങളോടെ
നാടുകാണാൻ ഇറങ്ങി വന്നിരുന്നു

കല്പണിക്കാരൻ
കാറ്റിനു്
ആകാശത്തുനിന്ന് താഴേയ്ക്കിറങ്ങിവരാൻ
ജലം കൊണ്ട്
പടവുകൾ കെട്ടിയുണ്ടാക്കുകയായിരുന്നു

നടരാജനോളം പോന്ന ആട്ടക്കാരൻ
മഴയേയും പുഴയേയും
കാറ്റിലിളകും മരങ്ങളേയും
ചുവടുവെയ്ക്കാൻ പഠിപ്പിക്കുകയായിരുന്നു

ഒരു തുന്നൽക്കാരി
ആറ് ഋതുക്കളേയും ഉള്ളിൽത്തന്നെ പെറ്റ്
അവർക്കുവേണ്ട കുഞ്ഞുടുപ്പുകൾ
തുന്നിക്കൊണ്ടിരിക്കുകയായിരുന്നു

ചെരുപ്പുകുത്തി
എല്ലാക്കാലത്തിനും പാകമായ ചെരുപ്പുകൾ
കുത്തിക്കെട്ടുകയായിരുന്നു

കുശവൻ
ദൈവത്തിന്റെ ചക്രം കൊണ്ട്
ഭൂമിയെത്തന്നെ
ഒരു പാത്രമായി
രൂപാന്തരപ്പെടുത്തുകയായിരുന്നു

വയലിൽ നിന്നുരുകിയൊലിക്കുന്ന ഒരുവൻ
സ്വയം വിയർപ്പായി
ചെടികൾക്കടിയിലെ മൃദു ലോമങ്ങളിലേയ്ക്ക്
ജലമായി
പരിഭവമില്ലാതെ
താണുപോകുകയായിരുന്നു

ക്ഷീണിച്ചവളെങ്കിലും
ഉൽസാഹവതിയായ ഒരു പെണ്ണ്
ദൈവങ്ങൾ ഒളിപ്പിച്ചു വെച്ച
രുചികളായ രുചികൾ മുഴുവനും
പറുദീസയിൽ നിന്ന്
കട്ടുകൊണ്ടു വരികയായിരുന്നു

അപ്പോൾ
ഭൂമിയുടെ ആനന്ദമെന്ന്
കിളികൾ
പതിനാറുദിക്കുകളിലേക്കും പറന്നു ചിതറിയിരുന്നു

മയിലുകൾ,
മണ്ണിരകൾ
ഇനിയും ആയുസ്സ് തീർന്നിട്ടില്ലാത്ത കുഴിമടിയൻ ആമ
കാലമെത്രയോ ബാക്കിയുണ്ടിനിയുമെന്ന്
തീരെ തിടുക്കമില്ലാതിഴഞ്ഞുകൊണ്ടിരുന്ന ഒച്ച്
തിടുക്കപ്പെടുകയും പെട്ടെന്ന്
നിശ്ചലചിത്രമായി മാറുകയും ചെയ്യുന്ന അണ്ണാറക്കണ്ണൻ
എല്ലാം
ദേശത്തിനു മീതെ
ചരിത്രം പണിതുകൊണ്ടിരിക്കുകയായിരുന്നു

ആ നേരത്ത് ഒരു സംഘമാളുകൾ
യുദ്ധോൽസുകരായി വന്ന്
അന്തരീക്ഷത്തിന്റെ നാഭിയിലേക്ക്
തുടരെത്തുടരെ
വെടിയുണ്ടകൾ തുളച്ചു കയറ്റിയിട്ട് പറഞ്ഞു:

‘ നിർത്ത്.
എല്ലാം നിർത്ത്
സകല ഉന്മത്തതകളും നിർത്തി
ദേശം വിട്ടുപോകണംനിങ്ങൾ
ഇത് ഞങ്ങളുടെ ഭൂമിയാണ്,
ഞങ്ങളുടെ മാത്രം ഭൂമി'’

ഭയം കൊണ്ട് നിശബ്ദരായിത്തീർന്നവർ
ചിത്രകാരൻ
കവി
പാട്ടുകാരൻ
വസന്തം
മയിലുകൾ
മണ്ണിരകൾ
ഉൽസാഹവതിയായ പെണ്ണ്
വിയർപ്പ് മാത്രമായിത്തീർന്ന പണിക്കാരൻ
കാലത്തെ  മുറിച്ചു കടന്ന ഒച്ച്
ഒക്കെയും
ചരിത്രമവസാനിക്കുന്നതിന്റെ അടയാളം കണ്ടു
ചരിത്രമില്ലായ്മയുടെ  ശൂന്യഭീകരമായ
അതിരുകൾ രൂപപെടുന്നതും കണ്ടു
അവരെല്ലാം മണ്ണിനു പുറത്തുനിന്ന്
മണ്ണിനടിയിലേക്ക് ഒരു വഴിയുണ്ടാക്കുവാൻ തുടങ്ങി


ഭൂമിയുടെ പഴുത്തു പാകമായ ഹൃദയത്തിലേക്ക്…