Saturday, August 7, 2010

നാനാർത്ഥങ്ങൾ മാത്രമുള്ള പദങ്ങൾ

ആട്ടക്കാരിപ്പുല്ലിന്റെ
മൂർച്ചകളെ ഒഴിഞ്ഞൊഴിഞ്ഞ്,
എങ്കിലും ചിലന്തിവലപോലെ
തലങ്ങും വിലങ്ങും
മുറിവേറ്റ് നീറിനീറി,
വയനാടൻ കാറ്റിനോടൊപ്പം
കുന്നിറങ്ങുകയായിരുന്നു
ഞങ്ങൾ.

പുല്ലിനിടയിൽക്കിടന്ന്
കാറ്റ് ഇക്കിളിപ്പെടുകയും
പുളയുകയും
ചിരിയ്ക്കുകയും
ചെയ്തു കൊണ്ടിരുന്ന
ഒരു വാടിയ
പശ്ചാത്തലത്തലത്തിലാണ്‌
അവൾ
നിഗൂഢതകളൊന്നുമില്ലാതെ
പറഞ്ഞത്

ഞാൻ
പലരേയാണ്‌ സ്നേഹിക്കുന്നത്,
ആരെല്ലാം
എന്നെ സ്നേഹിക്കുന്നുണ്ടോ
അവരെയെല്ലാം,
സത്യം പറയാമല്ലോ
എന്റെ സ്നേഹം നിനക്കോ
നിന്നെപ്പോലെ
മറ്റൊരാൾക്കോ വേണ്ടി മാത്രം
കരുതിവെയ്ക്കാനുള്ള
പുളിപ്പില്ലാത്ത അപ്പമോ
വാട്ടമേൽക്കാത്ത റോസാപ്പുഷ്പമോ
മരണംവരെ സൂക്ഷിക്കേണ്ട
ഒരേയൊരു പ്രാണനോ
ലംഘിക്കപ്പെടരുതാത്ത
വാഗ്ദാനമോ ഒന്നുമല്ല

വളരെ
സുനിശ്ചിതമായ
ഒരു കാര്യം പറയാം:
നിന്നോടൊപ്പം നിൽക്കുമ്പോൾ
നിന്നെമാത്രം,
നിന്നോടൊപ്പം ശയിക്കുമ്പോഴും
കൈകൾ കോർത്തുപിടിച്ചിങ്ങനെ
കുന്നിറങ്ങുമ്പോഴും
ഞാൻ നിന്നെമാത്രം
സ്നേഹിക്കുന്നു.

എനിയ്ക്കു നിശ്ചയമില്ലാത്ത
മറ്റ് നേരങ്ങളിൽ
നീ ആരെയാണ്‌
സ്നേഹിക്കുന്നതെന്ന്
നിനക്കു മാത്രമല്ലേ അറിയൂ

ആ നേരങ്ങളിൽ
ഞാൻ ആരെയാണ്‌
സ്നേഹിക്കുന്നതെന്നും
ആരോടൊപ്പമാണ്‌ നിമിഷങ്ങളെ
അലിയിച്ചു കൊണ്ടിരിക്കുന്നതെന്നും
നിനക്കുമറിയില്ലല്ലോ

അതുകൊണ്ട്
ഒരു നിശ്ചയമില്ലാത്ത
ഒരു നേരത്ത്
ഒരാൾക്ക്
മറ്റൊരാളെ
സ്നേഹിയ്ക്കുവാനാവില്ലെന്ന്
സന്ധ്യ കണ്ണടച്ചപ്പോൾ
ഞങ്ങൾ കുന്നിറങ്ങി
കൈയ്യിതളുകൾ
വിടർത്തി യാത്ര പറഞ്ഞു.

ഞാൻ
കൈ വീശിക്കാണിച്ചപ്പോൾ
അവളും
കൈവീശിക്കാണിച്ചു.

പിന്നെ
ഒരു നിശ്ചയവുമില്ലാത്ത
സമയത്തിനുള്ളിലേയ്ക്ക്
രണ്ടു പേരും
അപ്രത്യക്ഷമാകുകയും ചെയ്തു,
പുസ്തകം മടക്കി വെയ്ക്കുമ്പോൾ
മുഴുവൻ വാക്കുകളും
അർത്ഥങ്ങളും
പെട്ടെന്നില്ലാതാകുന്നതു പോലെ

Sunday, August 1, 2010

തേങ്ങ: ചില പൗരാവകാശ പ്രശ്നങ്ങൾ

കൊല്ലുകയാണെങ്കിൽ
ഒറ്റവെട്ടിനുതന്നെ
കൊല്ലണം

ഇതിപ്പോ
എന്തിനാണിങ്ങനെ
വേദനിപ്പിച്ച് വേദനിപ്പിച്ച്
മുള്ളിൽ കോർത്ത്
ചിരകുന്നത്,
പിഴിഞ്ഞ് പിഴിഞ്ഞ്
വെന്തപച്ചക്കറിയുടെ
ചൂടിലേക്കൊഴിക്കുന്നത്?

എന്തിനാണ്‌
മുനയുള്ള കത്തികൊണ്ട്
കൊത്തുകളാക്കുന്നതും
ഉപ്പും മുളകും ചേർത്തിങ്ങനെ
ചതച്ചരയ്ക്കുന്നതും

എന്തിനാണ്‌
ചൂടെണ്ണയിലിട്ട്
വറുത്തുകോരുന്നതും
മിക്സിയിലിട്ട് അരച്ചെടുക്കുന്നതും
രാവിലെ,ഉച്ചയ്ക്ക്,വൈകിട്ട്

അതൊക്കെപ്പോട്ടെ
പാത്രത്തിൽ നിന്ന് കൈയ്യിട്ടുവാരി
ഒരു ദയവുമില്ലാതെ
എന്നെയിങ്ങനെ
ഓരോന്നു പറഞ്ഞ്
ചവച്ചരയ്ക്കാൻ
എന്തു ദ്രോഹമാണുണ്ണീ
ഞാൻ നിന്നോട് ചെയ്തത്

കഴിച്ചു പോകുന്നതല്ലാതെ
ഒരുത്തരവും
ആരും പറയുന്നില്ലല്ലോ

ശരി ശരി
ഇനിയും വരുമല്ലോ
ഓരോന്നും പറഞ്ഞ് നുണയാൻ
അച്ഛനും മക്കളും
കൈകഴുകി
രാവിലെ ,ഉച്ചയ്ക്ക് ,വൈകിട്ട്

Saturday, July 31, 2010

പൊടിഞ്ഞ താളുകൾ

പണ്ട്
പാതകളിലൂടെ
നടക്കാനനുവാദമില്ലായിരുന്നു
എന്റെ പൂർവികർക്ക്

ശപിക്കപ്പെട്ട
പാമ്പുകളെപ്പോലെ
അവർ ചെടികൾക്കും
മരങ്ങൾക്കുമിടയിലൂടെ
കരിയിലപ്പഴുതിലൂടെ
പതുമ്മിപ്പതുമ്മി
പുഴയിലേയ്ക്കോ
തൊടിയിലേയ്ക്കോ
ഇഴഞ്ഞിഴഞ്ഞ് പോയിരുന്നു.

പണ്ട്
മഴയും വെയിലും
വരുന്നതുപോലെ
അവർക്ക്
കുളങ്ങളിലേയ്ക്ക്
വന്നിറങ്ങാൻ പാടില്ലായിരുന്നു.
നീർക്കോലിയോ
തവളയോ പരൽമീനോ ആയി
വേറൊരു ജന്മത്തിലാണ്‌
അവർ കുളങ്ങളിൽ മുങ്ങി
നഷ്ടബോധം
കഴുകിക്കളഞ്ഞിരുന്നത്.

കാറ്റും വെളിച്ചവും
പടികടന്നുചെല്ലുന്നതു പോലെ
അവർക്ക് ക്ഷേത്രപ്പടവുകൾ
ചവിട്ടിക്കയറാനാവില്ലായിരുന്നു.
പാറ്റയോ പഴുതാരയോ
പെരുച്ചാഴിയോ എണ്ണപ്പുഴുവോ ആയി
വേറെവേറെ ജന്മങ്ങളിൽ
അവർ
ശ്രീകോവിലിനുള്ളിൽ കടന്നാണ്‌
ദേവനെത്തീണ്ടിയിട്ട്
മടങ്ങിപ്പോയിരുന്നത്

ദാ ഇപ്പോഴില്ലാത്ത
ആ വയൽച്ചാലിലാണ്‌
എന്റെ മുത്തച്ഛന്റെ അച്ഛനെ
തമ്പുരാക്കന്മാർ
പച്ചിലവളമായി
ചവിട്ടിത്താഴ്ത്തിയത്

മരംകൊത്തി തുളച്ച
ആ മണ്ടചീഞ്ഞ
തെങ്ങിൻ ചോട്ടിലാണ്‌
മുത്തച്ഛന്റെ ഒരു മരുമകനെ
ചോദ്യച്ചിഹ്നം പോലെ
കൊളുത്തിയിട്ട്
എളയതമ്പുരാൻ
എണ്ണപാർന്ന്
കത്തിച്ചത്

ദാ
ആ ഇടവഴിയിൽ വെച്ചാണ്‌
കാറ്റത്തിളകുന്ന
പെരുംപന്തൽ പോലെ
അന്തരീക്ഷത്തെ വിറപ്പിച്ചുകൊണ്ട്
കുനുകുനെയുള്ള
കറുത്ത ലിപികളായി
തൊഴിലാളികളുടെ
ആദ്യത്തെ സമരപുസ്തകം
വെട്ടിത്തുറക്കപ്പെട്ടത്

ഇപ്പോൾ
ഓർമ്മ മാത്രമായിക്കഴിഞ്ഞെന്ന്
തോന്നുന്ന
ആ പണ്ടുകാലത്താണ്‌
ഒന്നു പിറക്കാൻ
കഴിഞ്ഞിരുന്നെങ്കിലെന്നാശിച്ച്
മുത്തശ്ശന്റെ തോളിലെ
ശീമക്കൊമ്പിന്റെ തുമ്പത്ത്
ഒരു പ്രതിഷേധചിഹ്നമായി
ഞാനുമുണ്ടായിരുന്നത്

മറ്റൊന്നുമല്ല
ഓർമ്മകളുടെ
ഈ പൊടിഞ്ഞ താളുകൾ
ഇങ്ങനെ പാറിയും പറന്നും
ശ്വാസം
മുട്ടിച്ചു കൊണ്ടിരിക്കുന്നതാണ്‌
ഇപ്പോഴത്തെ
ആസ്മയ്ക്കു കാരണം

Saturday, July 24, 2010

സ്വപ്നലോകം

പാർട്ടിയിൽ നിന്ന്‌
പുറത്താക്കിയപ്പോൾ
സഖാവ്‌ കുഞ്ഞനന്തൻ
മറ്റൊരു ലോകം സാദ്ധ്യമാണോയെന്ന്‌
കള്ളുഷാപ്പിലിരുന്ന്‌ ആലോചിച്ചു.
കള്ളുഷാപ്പും
അവനെപ്പറ്റിത്തന്നെ ആലോചിച്ചു
ആലോചിച്ചാലോചിച്ച്‌
സഖാവ്‌ കുഞ്ഞനന്തനും
കള്ളുഷാപ്പിനും ദേഷ്യം വന്നു

`പാർട്ടിയോട്‌ പോഹാൻ പറ`
കള്ള്‌ ഷാപ്പ്‌ കുഞ്ഞനന്തനോട്‌ പറഞ്ഞു
കുഞ്ഞനന്തൻ
സഖാവിന്റെ പുലിനഖം വിടർത്തി
കള്ളുഷാപ്പിനെ നോക്കി പല്ലിറുമ്മി:

കള്ളുഷാപ്പിനപ്പുറത്തെ വയലോരത്ത്‌
ഫണം വിരുത്തി നിന്ന വർഗ്ഗശത്രുക്കൾ
കുഞ്ഞനന്തന്റെ ഓരോ വാക്കും വരുന്ന വഴി നോക്കി
അക്ഷമരായി കാത്തു കിടന്നു

`പാർട്ടിയെപ്പറ്റി നീയന്താ വിചാരിച്ചട്ക്കണത്‌,
പൊറത്താക്കിയാപ്പിന്നെ പാർട്ടി
ഒരു വഹയ്ക്കും കൊള്ളാത്ത പിണമാണെന്നോ`

കള്ളുഷാപ്പിനും
വർഗ്ഗ ശത്രുക്കൾക്കും
അത്ഭുതം തോന്നി:
എത്രപേർ പുറത്താക്കപ്പെട്ട ശേഷം
ഇവിടെ വന്നിരുന്ന്‌ മൂക്കറ്റം കുടിച്ചിട്ടുണ്ട്‌
സഖാവ്‌ ചാമിയാര്‌, രാഘവൻ നായര്‌,
താമിയേട്ടൻ ഒക്കെ
എല്ലാരും പറഞ്ഞതെന്താ
ഒരു മഹാരാജ്യം
റിപ്പബ്ളിക്കുകളായി പിളർന്നു പോയ പോലെ
ഹൃദയം നുറുങ്ങിപ്പോയീന്ന്,
'ഇങ്ങനെ ഒരു ചതി ഒരിക്കലും പ്രതീക്ഷിച്ചില്ലാന്ന്'
എന്നിട്ടിപ്പോ ഈ തീയച്ചെക്കനെന്താണ്‌ടാ
ഇങ്ങനെ പറയണത്!

`ഓന്‌ വെഷമണ്ടാവും നായരേ`
ഒരു വഴിപോക്കനോട്‌ കള്ളൂഷാപ്പ്‌ പറഞ്ഞു:
'ക്ളാസില്‌ കേറാണ്ടും വീട്ടില്‌ പോവാണ്ടും
കൊറേ കൈല്‌ കുത്തീതല്ലേ
കൊടി പിടിച്ച ചെറുപ്പമല്ലേ
കൊള്ളിമിന്നിയ പ്രസങ്കമല്ലേ
വാളും പരിചേം പിടിച്ച ചേകോനല്ലേ
വെഷമണ്ടാവാതിരിക്കില്ല'

കുഞ്ഞനന്തൻ
പിന്നേം കള്ളുഷാപ്പിനെ തുറിച്ചു നോക്കി
‘അല്ല നിങ്ങളെന്താ പാർട്ടിയെപ്പറ്റി
വിചാരിച്ചട്‌ക്കണത്‌,
ഒരാളെപ്പൊറത്താക്കിയാ
പാർട്ടി കട്ടേം പടോം മടക്കൂന്നോ,
ഇതേ പ്രസ്ഥാനം വേറ്യാ കുട്ട്യോളേ’

കള്ളുഷാപ്പിന്റെ അത്ഭുതം
മേല്ക്കൂരപൊളിച്ച്
പുറത്തേയ്ക്ക് തള്ളി.
കണ്ണു തുറിച്ചും വാ പൊളിച്ചും അതങ്ങനെ നിന്നു.
വർഗ്ഗ ശത്രുക്കൾ നിരാശരായി
പത്തിമടക്കി
മാളത്തിലേയ്ക്കു തന്നെ മടങ്ങി

കുഞ്ഞനന്തൻ
മറ്റൊരുലോകം സാദ്ധ്യമാണോ എന്ന്
കള്ളുഷാപ്പിലിരുന്ന് പിന്നെയും പിന്നെയും ആലോചിച്ചു
ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
ആരൊക്കെയോ വന്ന്
കൈയ്യിലും കാലിലും പിടിച്ച് തൂക്കിയെടുത്ത്
എങ്ങ്ട്ടോ കൊണ്ടോയി

ഒരിടവേളയ്ക്കു ശേഷം
മറ്റൊരു ലോകം
അവനു വേണ്ടി സൃഷ്ടിക്കപ്പെടുകയും
അതിൽ മലർന്നടിച്ചു കിടന്ന്
അവൻ സുഖമായി ഉറങ്ങുകയും ചെയ്തു

Thursday, July 22, 2010

ടോം ആൻഡ് ജെറി ഷോ

മംഗല്യം
കഴിയ്ക്കുന്ന സമയത്ത്
മെയ്ഡ് ഫോർ ഈച്ച് അദർ
എന്നെഴുതിയ,
ചുമർച്ചിത്രങ്ങളിൽ
കാണാറുള്ള മാതിരി
നല്ല ചേർച്ചയുള്ള
രണ്ടു പൂച്ചക്കുട്ടികളായിരുന്നു
അവർ

പിന്നെ
കലാപങ്ങളുടെ
ഗൃഹപാഠങ്ങൾക്കിടയിലെവിടെയോ വെച്ച്
ഒരാൾ പൂച്ചയും
മറ്റേയാൾ എലിയുമായി മാറി

ബോധോദയം

ഒരുറുമ്പിന്റെ
വഴിത്താരപോലുമില്ലാത്ത
ശൂന്യതയിലൂടെ നടക്കുമ്പോൾ
ആർക്കും തോന്നും
മരണം മറ്റെന്തിലേയ്ക്കോ ഉള്ള
വാതിലാണെന്ന്‌;
ശൂന്യതയിൽ നിന്ന്‌
നിറവിലേക്ക്‌
ആരോ വരച്ചുവെച്ച
ഒരു വാതിൽ

ഒടിയൻ

ഞാനെഴുതിയ
ചില കവിതകൾ
നിർത്താതെകുരയ്ക്കുന്ന
പട്ടികളെപ്പോലെയാണ്‌

ഒരു കല്ലെടുത്തെറിയണമെന്ന്
ആർക്കും കൈതരിച്ചു പോകും

എന്നാലും
ചിലർ പതുമ്മിപ്പതുമ്മി
മരമോ മതിലോ മറഞ്ഞ്
അതിനെ
ഒഴിഞ്ഞു പോകുന്നതാണത്ഭുതം